'സിഗരറ്റിനെ കൂട്ടുപിടിച്ച് വേണമായിരുന്നോ കലോത്സവത്തില്‍ സാഹോദര്യം വിളമ്പല്‍'; മമ്മൂട്ടിക്ക് വിമര്‍ശനം, ചര്‍ച്ചയാകുന്നു

കലോത്സവ വേദിയിലെ മമ്മൂട്ടിയുടെ പ്രസംഗം വൈറലായതിന് പിന്നാലെ വിമര്‍ശനങ്ങള്‍ ഉയരുന്നു. സിഗരറ്റ് വലിച്ചിരുന്നതിനെ കുറിച്ച് മമ്മൂട്ടി പറഞ്ഞ ഭാഗങ്ങള്‍ മാത്രം എടുത്താണ് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ ഉയരുന്നത്. 17 വയസില്‍ താഴെയുള്ള പിള്ളേരോട് പറയാന്‍ പറ്റിയ ഉദാഹരണം എന്ന് പറഞ്ഞാണ് വിമര്‍ശനങ്ങള്‍.

”കോളേജില്‍ പഠിക്കുന്ന കാലത്ത് ഒരു സിഗററ്റ് ഗെയിറ്റിന്റെ വാതില്‍ക്കല്‍ നിന്നും കത്തിച്ചാല്‍ ക്ലാസില്‍ എത്തുമ്പോഴാണ് എനിക്കെന്റെ അവസാന പുക കിട്ടാറുണ്ടായിരുന്നുള്ളു. അതുവരെ ആരൊക്കെ ആ ഒരു സിഗററ്റ്് വലിച്ചിട്ടുണ്ടെന്ന് എനിക്ക് പോലും അറിയില്ല. വിവേചനങ്ങള്‍ വേണമെന്ന് ചിന്തിക്കുന്നവരൊക്കെ ഉണ്ടാകാം.”

”പക്ഷേ വിദ്യാര്‍ഥികളായ ഞങ്ങളെ അതൊന്നും ബാധിച്ചിട്ടില്ല. ഇന്നും നമ്മുടെ വിദ്യാര്‍ഥികളെ അത് ബാധിച്ചിട്ടില്ല എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്” എന്നായിരുന്നു മമ്മൂട്ടി പറഞ്ഞത്. ഇങ്ങനെ ഒരു ഉദാഹരണം കുട്ടികളോട് പറയേണ്ട ആവശ്യമുണ്ടായിരുന്നോ എന്നതാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന വിമര്‍ശനം.

‘ഇങ്ങനെ എന്ത് പറഞ്ഞാലും വെളുപ്പിക്കാന്‍ ആളുണ്ടാകും, ഔചിത്യ ബോധമെന്ന് പറഞ്ഞ ഒരു സാധനം വേണം’, ‘മുന്നില്‍ നില്‍ക്കുന്ന കുട്ടികളാണ്… ഇമ്മാതിരി ആശയമൊക്കെ പറഞ്ഞ് കേള്‍പ്പിക്കുമ്പോള്‍ ബഹുഭൂരിപക്ഷം കുട്ടികളും ഓര്‍ക്കുക പറഞ്ഞ ആശയത്തെയാവില്ല അതില്‍ പരാമര്‍ശിച്ച സിഗരറ്റ് എന്ന പേരും അത് ക്ലാസ് വരെ വലിച്ച കാര്യവും മാത്രമാകും.’

‘സിഗരറ്റിനെ കൂട്ടുപിടിച്ച് വേണമായിരുന്നോ ലഹരി വിരുദ്ധ കലോത്സവത്തില്‍ സാഹോദര്യം വിളമ്പല്‍’ എന്നിങ്ങനെയാണ് മമ്മൂട്ടിയെ വിമര്‍ശിച്ചു കൊണ്ടെത്തുന്ന കമന്റുകള്‍. എന്നാല്‍ തന്റെ സ്വന്തം അനുഭവങ്ങള്‍ പങ്കുവച്ച മമ്മൂട്ടിയെ അനുകൂലിച്ചു കൊണ്ടുള്ള കമന്റുകളും എത്തുന്നുണ്ട്.