വൈരമുത്തുവിന് ഒ.എന്‍.വി പുരസ്‌കാരം നല്‍കിയത് പുന:പരിശോധിക്കും

ഒ.എന്‍.വി സാഹിത്യ പുരസ്‌കാരം കവിയും ഗാനരചയിതാവുമായ വൈരമുത്തുവിന് നല്‍കിയ തീരുമാനം പുനപരിശോധിക്കാന്‍ തീരുമാനം. മീ ടൂ ആരോപണത്തിന് വിധേയനായ വൈരമുത്തുവിന് പുരസ്‌കാരം നല്‍കുന്നതില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.

കഴിഞ്ഞ ദിവസമാണ് ഈ വര്‍ഷത്തെ ഒ.എന്‍.വി സാഹിത്യ പുരസ്‌കാരത്തിന് തമിഴ് കവിയും ഗാനരചയിതാവും നോവലിസ്റ്റുമായ വൈരമുത്തു അര്‍ഹനായതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്. ഇതോടെ നടി റിമ കല്ലിങ്കലും പാര്‍വതിയും അടക്കമുള്ളവര്‍ വൈരമുത്തുവിന് എതിരെ രംഗത്തെത്തുകയായിരുന്നു.

ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് 17 ഓളം സ്ത്രീകള്‍ വൈരമുത്തുവിന് എതിരെ രംഗത്തെത്തിയിട്ടുണ്ട് എന്നാണ് റിമ കല്ലിങ്കല്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്. 2018-ല്‍ മീ ടു കാമ്പയിനിന്റെ ഭാഗമായി പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു യുവതിയാണ് വൈരമുത്തുവിനെതിരേ ലൈംഗികാരോപണവുമായി ആദ്യം രംഗത്തെത്തിയത്.

ഇതിന് പിന്നാലെ ഗായിക ചിന്മയി ശ്രീപാദയും ഗുരുതര ആരോപണവുമായി രംഗത്തെത്തി. “വൈരമുത്തുവിന് പുരസ്‌കാരം നല്‍കിയതു കണ്ട് അന്തരിച്ച ശ്രീ ഒ.എന്‍.വി. കുറുപ്പ് അഭിമാനിക്കുന്നുണ്ടാകും” എന്നാണ് ചിന്മയി പരിഹാസരൂപേണ കുറിച്ചത്.