ഗ്ലോബല്‍ മാര്‍ക്കറ്റ് കീഴടക്കാന്‍ മലയാളത്തില്‍ നിന്നും മൂന്ന് വമ്പന്‍ ത്രീഡി സിനിമകള്‍

ബറോസ്, അജയന്റെ രണ്ടാം മോഷണം, കത്തനാര്‍.. മലയാള സിനിമയില്‍ ഒരുങ്ങുന്ന മൂന്ന് പാന്‍ ഇന്ത്യന്‍ ചിത്രങ്ങള്‍. ഗ്ലോബല്‍ മാര്‍ക്കറ്റ് തന്നെ കീഴടക്കാന്‍ ഒരുങ്ങുന്ന ത്രീഡി ചിത്രങ്ങളാണ് മോളിവുഡില്‍ ഇപ്പോള്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. ദൃശ്യം, ലൂസിഫര്‍, മിന്നല്‍ മുരളി എന്നീ സിനിമകള്‍ ഉണ്ടാക്കിയ ഗ്ലോബല്‍ മാര്‍ക്കറ്റ് ഉപയോഗിക്കാനുള്ള ശ്രമത്തിലാണ് മലയാള സിനിമ ലോകം. ഏറെ പ്രതീക്ഷയോടെയാണ് ലോകത്തെമ്പാടുമുള്ള സിനിമാസ്വാദകരും മലയാള സിനിമകള്‍ക്കായി കാത്തിരിക്കുന്നത്.

ഇന്ത്യന്‍ സിനിമയിലെ തന്നെ ആദ്യത്തെ ത്രീഡി സിനിമയായ മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ ഉണ്ടായത് മലയാളത്തില്‍ നിന്നാണ്. ആ സിനിമ ഒരുക്കിയ ജിജോ പുന്നൂസിന്റെ രചനയില്‍, മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്ത് അടുത്ത വര്‍ഷം എത്താന്‍ പോകുന്ന ത്രീഡി ചിത്രമാണ് ബറോസ്. മോഹന്‍ലാലിന്റെ ആദ്യ സംവിധാന സംരംഭം അതും ജിജോ പുന്നൂസിന്റെ രചനയില്‍ എന്നത് സിനിമാപ്രേമികള്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്ന കാര്യമാണ്. അതുകൊണ്ട് തന്നെ പ്രഖ്യാപനം മുതല്‍ സിനിമയ്ക്ക് ഏറെ ഹൈപ്പ് ലഭിച്ചിരുന്നു.

രാജ്യാന്തര സിനിമകളോട് കിടപിടിക്കുന്ന തരത്തിലുള്ള മേക്കിങ് ശൈലിയാണ് സിനിമയുടെത്. ഇന്റര്‍നാഷണല്‍ ഫോമില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്ന സിനിമയുടെ ഏതാനും ലൊക്കേഷന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. സിനിമയില്‍ ബറോസ് എന്ന ടൈറ്റില്‍ കഥാപാത്രമായി എത്തുന്ന മോഹന്‍ലാലിന്റെ ചിത്രങ്ങളാണ് പ്രേക്ഷകരെ അമ്പരിപ്പിച്ചത്. ഗ്രാവിറ്റി ഇല്യൂഷന്‍ എന്ന ടെക്‌നിക് ആണ് സിനിമയില്‍ ഉപയോഗിക്കുന്നത് എന്നാണ് പുറത്തെത്തിയ ചിത്രങ്ങള്‍ പറഞ്ഞത്. 38 വര്‍ഷങ്ങള്‍ക്ക് മുമ്പ് എത്തിയ മൈ ഡിയര്‍ കുട്ടിച്ചാത്തനിലും ഗ്രാവിറ്റി ഇല്യൂഷന്‍ എന്ന ടെക്‌നിക് ഉപയോഗിച്ചിട്ടുണ്ട്. ‘ആലിപ്പഴം പെറുക്കാന്‍’ എന്ന ഗാനത്തിലാണ് ‘ഗ്രാവിറ്റി ഇല്ല്യൂഷന്‍’ ടെക്‌നിക് പരീക്ഷിച്ചത്. ക്യാമറ ഒരു കറങ്ങുന്ന സെറ്റുമായി ബന്ധിപ്പിച്ചു കൊണ്ട് അതിനെ ആള്‍ക്കാരുടെ സഹായത്തോടെ പതിയെ കറക്കുന്ന വിദ്യയാണിത്. അതുകൊണ്ട് തന്നെ ഏറെ പ്രതീക്ഷയോടെയാണ് സിനിമയ്ക്കായി പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.

ത്രീഡിയില്‍ ഒരുങ്ങുന്ന മറ്റൊരു മലയാള ചിത്രമാണ് ടൊവിനോ തോമസ് നായകനാകുന്ന ‘അജയന്റെ രണ്ടാം മോഷണം’. മൂന്നു കാലഘട്ടങ്ങളിലൂടെ കഥ പറയുന്ന ചിത്രത്തില്‍ മണിയന്‍, അജയന്‍, കുഞ്ഞികേളു എന്നിങ്ങനെ മൂന്ന് കഥാപാത്രങ്ങളെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. കളരിക്ക് ഏറെ പ്രാധാന്യം നല്‍കുന്ന സിനിമ 1900, 1950, 1990 എന്നീ കാലഘട്ടങ്ങളിലുടെയാണ് കടന്നു പോകുന്നത്. സിനിമയുടെ ഒരു പ്രീ വിഷ്വലൈസേഷന്‍ വീഡിയോ പുറത്തെത്തിയിരുന്നു. നവാഗതനായ ജിതിന്‍ ലാല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സുജിത് നമ്പ്യാരാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. യുജിഎം പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളില്‍ ഡോ.സക്കറിയ തോമസ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഇന്ത്യന്‍ സിനിമയിലെ ആദ്യ വെര്‍ച്വല്‍ പ്രൊഡക്ഷന്‍ എന്ന ലേബലിലാണ് ‘കത്തനാര്‍’ എന്ന സിനിമ ഒരുങ്ങുന്നത്. ഐതീഹ്യ കഥകളിലൂടെ മലയാളികളുടെ മനസില്‍ നിറഞ്ഞു നില്‍ക്കുന്ന കത്തനാരെ ത്രീഡിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ജയസൂര്യ. ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ ആദ്യമായി ജംഗിള്‍ ബുക്ക്, ലയണ്‍ കിങ് തുടങ്ങിയ വിദേശ സിനിമകളില്‍ ഉപയോഗിച്ച സാങ്കേതിക വിദ്യയായ വെര്‍ച്വല്‍ പ്രൊഡക്ഷന്‍ ഉപയോഗിച്ചുകൊണ്ട് ചിത്രീകരിക്കുന്ന കത്തനാറിന്റെ പ്രീപ്രൊഡക്ഷന്‍ ജോലികള്‍ നേരത്തെ തന്നെ ആരംഭിച്ചിരുന്നു. റോജിന്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് കുട്ടിച്ചാത്തന്‍, ശാസ്താവ്, ശബരിമല എന്നീ പുസ്തകങ്ങളുടെയടക്കം രചയിതാവായ ആര്‍ രാമാനന്ദ് ആണ് തിരക്കഥ ഒരുക്കുന്നത്. ഏഴ് ഭാഷകളില്‍ പുറത്തിറക്കാന്‍ ഒരുങ്ങുന്ന സിനിമ രണ്ട് ഭാഗങ്ങളായാണ് ഒരുക്കുന്നത്.

ത്രീഡിയില്‍ എത്തുന്ന ഈ മൂന്ന് സിനിമകളും വന്‍ പ്രതീക്ഷയാണ് മലയാള സിനിമയ്ക്ക് നല്‍കുന്നത്. അതുകൊണ്ട് തന്നെ മോളിവുഡില്‍ നിന്നും വേള്‍ഡ് ക്ലാസ് സിനിമകള്‍ തന്നെയായിരിക്കും എത്തുക.