ശബരിമല യുവതീ പ്രവേശനത്തിൽ വിശ്വാസികളുടെ താൽപര്യങ്ങൾ സംരക്ഷിച്ചുകൊണ്ട് മുന്നോട്ട് പോകുമെന്ന് മന്ത്രി വി. എൻ. വാസവൻ. യുവതീ പ്രവേശനം സംബന്ധിച്ച കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ടത് ആചാരപരമായ കാര്യങ്ങളിൽ പാണ്ഡിത്യമുള്ളവരും സാമൂഹിക പരിഷ്കർത്താക്കളുമാണെന്നും ഇക്കാര്യം നേരത്തെ തന്നെ കോടതിയെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
‘യുവതീ പ്രവേശനത്തിൽ തീരുമാനമെടുക്കേണ്ടത് പണ്ഡിതരാണ്. ഇത് നേരത്തെ തന്നെ കോടതിയെ അറിയിച്ചിട്ടുണ്ട്. ഗോവിന്ദൻ പറഞ്ഞത് പാർട്ടി നിലപാടാണ്’ എന്നും അദ്ദേഹം പറഞ്ഞു.
ശബരിമല യുവതിപ്രവേശന കേസിൽ സംസ്ഥാന സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും സുപ്രീംകോടതിയിൽ ഇന്ന് നിലപാട് അറിയിക്കും. യുവതി പ്രവേശനത്തെ എതിർത്തുള്ള സത്യവാങ്മൂലമാണ് സമർപ്പിക്കുക എന്നാണ് വിവരം.







