നമ്മുടെ കാലം കഴിഞ്ഞാലും നാളെ രണ്ടു സൂപ്പര്‍ സ്റ്റാറുകള്‍ വേണ്ടേ ആശാനേ.., ആ നാക്ക് പൊന്നായി: ബാലചന്ദ്ര മേനോന്‍

നടന്‍ സുകുമാരന്റെ ഓര്‍മ്മകള്‍ പങ്കുവെച്ച് ബാലചന്ദ്ര മേനോന്‍. സിനിമാ സംഘടനായ അമ്മയുടെ ജനറല്‍ ബോഡി മീറ്റിങ്ങില്‍ ഇന്ദ്രജിത്തിനേയും പൃഥ്വിരാജിനെയും കൂട്ടി വന്നതിനെ കുറിച്ചാണ് താരം പറയുന്നത്. കുട്ടികളെ എന്തിനാണ് മീറ്റിങ്ങില്‍ കൊണ്ടു വന്നതെന്ന് ചോദിച്ചപ്പോള്‍ പറഞ്ഞ മറുപടി ഇന്ന് സത്യമായെന്നും ബാലചന്ദ്ര മേനോന്റെ യൂട്യൂബ് ചാനലിലെ ഫിലിമി ഫ്രൈഡേയില്‍ പറഞ്ഞു.

ബാലചന്ദ്ര മേനോന്റെ വാക്കുകള്‍:

അമ്മയുടെ ജനറല്‍ ബോഡി നടക്കുന്ന സമയം, സുകുമാരന്‍ വരുന്നു. മിക്കവാറും മുണ്ടും ഷര്‍ട്ടും ഉടുത്താണ് അദ്ദേഹം പൊതുവേദികളില്‍ പ്രത്യക്ഷപ്പെടാറൊള്ളൂ. ഇത്തവണ രണ്ട് ആണ്‍മക്കളും അദ്ദേഹത്തിന്റെ കൂടെ ഉണ്ട്. “ഇവര് പിള്ളേരല്ലേ സുകുമാരാ, ഇവരെ എന്തിനാ അമ്മയുടെ മീറ്റിംഗില്‍ കൊണ്ടുവന്നതെന്ന് ഞാന്‍ ചുമ്മാ ചോദിച്ചു. “നമ്മുടെ കാലം കഴിഞ്ഞാലും നാളെ രണ്ടു സൂപ്പര്‍ സ്റ്റാറുകള്‍ വേണ്ടേ ആശാനേ..നിങ്ങള്‍ക്ക്.. അതുകൊണ്ട് നേരത്തെ കൊണ്ടുവന്നതാ” എന്ന് സുകുമാരന്‍ പറഞ്ഞു.

എന്തുപറഞ്ഞാലും ആ നാക്ക് പൊന്നായി. അദ്ദേഹത്തിന് എല്ലാക്കാര്യങ്ങളിലും വ്യക്തമായ പദ്ധതികളുണ്ടായിരുന്നു. മല്ലികയും കൃത്യമായ സമയത്തു തന്നെ അവരെ ലോഞ്ച് ചെയ്തു. ഇവര്‍ രണ്ട് പേരും മലയാളത്തില്‍ അംഗീകാരമുള്ള താരങ്ങളായി മാറി. സൈനിക് സ്‌കൂളില്‍ ഞാന്‍ ചീഫ് ഗസ്റ്റ് ആയി വന്ന സമയത്ത് മിലിറ്ററി യൂണിഫോമില്‍ പൃഥ്വി എത്തിയത് ഇപ്പോഴും ഓര്‍ക്കുന്നു. സുകുമാരന്റെ ഗുണങ്ങള്‍ ഒരുപാട് കിട്ടിയിരിക്കുന്നത് പൃഥ്വിരാജിനാണ്.

സുകുമാരന്റെ നടക്കാതെ പോയ ആഗ്രഹമായിരുന്നു സംവിധാനം. പുറമെ പരുക്കനായിരുന്നെങ്കിലും ഉള്ളില്‍ വെറും പാവമായിരുന്നു സുകുമാരന്‍.