പുറത്താക്കിയെന്ന നാണക്കേടില്‍ നിന്ന് വിജയ് ബാബുവിനെ രക്ഷപ്പെടുത്താന്‍ ശ്രമം നടന്നു; മാലാപാര്‍വതിയ്ക്ക് പിന്നാലെ രാജിക്ക് ഒരുങ്ങി ശ്വേത മേനോനും കുക്കു പരമേശ്വരനും

വിജയ് ബാബു വിഷയത്തില്‍ ‘അമ്മ’യിലെ തര്‍ക്കം പൊട്ടിത്തെറിയിലേക്ക് . സംഘടനയില്‍ നിന്ന് മാല പാര്‍വതി രാജി വച്ചതിന് പിന്നാലെ രാജിസന്നദ്ധത അറിയിച്ച് കുക്കു പരമേശ്വരനും ശ്വേതാ മേനോനും രംഗത്തെത്തി. ഐസിസിയുടെ പ്രസക്തി ചോദ്യം ചെയ്യപ്പെടുന്നെന്ന് അറിയിച്ചു. പുറത്താക്കല്‍ തീരുമാനത്തെ ‘മാറിനില്‍ക്കലിനെ അംഗീകരിക്കല്‍’ ആക്കി മാറ്റിയെന്നും നടിമാര്‍ പറയുന്നു.നടപടി നിര്‍ദ്ദേശിക്കാന്‍ അധികാരമില്ലെങ്കില്‍ ഐസിസി എന്തിനാണ് എന്നും അമ്മയില്‍ ഐസിസി സജീവമാകുന്നതിനെ ചിലര്‍ ഭയപ്പെടുന്നു എന്നും തീരുമാനം അട്ടിമറിക്കപ്പെട്ടു എന്നും മാല പാര്‍വതി പറഞ്ഞു.

‘ഏപ്രില്‍ 27ന് വിജയ് ബാബുവിനെ പുറത്താക്കണമെന്ന തീരുമാനമാണ് അട്ടിമറിച്ചത്. തനിക്ക് ഐസി കമ്മിറ്റിയില്‍ ഇരിക്കാന്‍ സാധിക്കില്ല എന്നും ഐസി കമ്മിറ്റി എടുക്കുന്ന ഓരോ തീരുമാനങ്ങളും വെള്ളം ചേര്‍ക്കപ്പെടുന്നു എന്നും മാല പാര്‍വതി പറഞ്ഞു.

വിജയ് ബാബുവിന്റെ കത്ത് എത്തിയത് യോഗത്തിന് തൊട്ടുമുന്‍പാണ്. പുറത്താക്കിയെന്ന നാണക്കേടില്‍ നിന്ന് വിജയ് ബാബുവിനെ രക്ഷപ്പെടുത്താന്‍ ശ്രമം നടന്നത്. അധികാരമില്ലാത്ത പദവിയില്‍ തുടരേണ്ടതില്ലെന്ന എന്നും ശ്വേത മേനോനും പറഞ്ഞു. ഭാരവാഹികളില്‍ ചിലര്‍ തന്നെ തെറ്റിദ്ധരിപ്പിച്ചെന്നും ശ്വേത ആരോപിച്ചു.

അമ്മയുടെ പത്രക്കുറിപ്പ്’

തന്റെ പേരില്‍ ഉയര്‍ന്നുവന്ന ആരോപണങ്ങളുടെ പേരില്‍ താന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരിക്കുന്ന സംഘടനയ്ക്ക് ഒരു അവമതിപ്പ് ഉണ്ടാക്കാന്‍ ആഗ്രഹിക്കാത്തതിനാല്‍ തന്റെ നിരപരാധിത്വം തെളിയുന്നത് വരെ ‘അമ്മ’യുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്നും തല്‍ക്കാലം മാറി നില്‍ക്കുന്നതായി ശ്രീ. വിജയ് ബാബു സമര്‍പ്പിച്ച കത്ത് കമ്മിറ്റി ചര്‍ച്ച ചെയ്യുകയും അംഗീകരിക്കുകയും ചെയ്തു.’

കത്തില്‍ വിജയ് ബാബു കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കിയെന്ന് ‘അമ്മ’ ജനറല്‍ സെക്രട്ടറി ഇടവേള ബാബു പ്രതികരിച്ചു. എന്നാല്‍ ആ കാര്യങ്ങള്‍ ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും ഇടവേള ബാബു പറഞ്ഞു.
‘അമ്മ’ ഐസിസിയിലെ വനിതാ അംഗങ്ങളില്‍ ഒരാളൊഴികെ വിജയ് ബാബുവിനെതിരെ കടുത്ത നടപടി ആവശ്യപ്പെട്ടിരുന്നു. എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലെ ഭൂരിപക്ഷം പേരും ഇതിനെ തുണച്ചു. പുരുഷ അംഗങ്ങളില്‍ ഏതാനും പേര്‍ മാത്രമാണ് വിജയ് ബാബുവിന് അനൂകൂല നിലപാടെടുത്തത്. ചിലര്‍ നിലപാട് പറയാതെ നിശ്ശബ്ദത പാലിച്ചു.