കളഞ്ഞുകിട്ടിയ ഒരു ലക്ഷം രൂപയുടെ ഫോണ്‍ പൊലീസിലേല്‍പ്പിച്ച് റെയില്‍വെ പോര്‍ട്ടര്‍; അനുഭവം പങ്കുവെച്ച് ബച്ചന്റെ മേക്കപ്പ്മാന്‍

ഹൃദയസ്പര്‍ശിയായ ഒരു അനുഭവകഥ പങ്കുവെച്ച് അമിതാഭ് ബച്ചന്റെ മേക്കപ്പ്മാന്‍ ദീപക് ദത്ത സാവന്ത്. തന്റെ മൊബൈല്‍ഫോണ്‍ കളഞ്ഞു പോയപ്പോള്‍ അത് തിരികെ ഏല്‍പ്പിക്കാന്‍ തയ്യാറായ നല്ലവനായ റെയില്‍വെ പോര്‍ട്ടറെക്കുറിച്ചാണ് അദ്ദേഹം പറയുന്നത്.

ദീപക് ദത്ത സാവന്തിന്റെ 1.4 ലക്ഷം രൂപയുടെ ഫോണാണ് റെയില്‍വെ സ്റ്റേഷനില്‍ നഷ്ടപ്പെട്ടത്. മുംബൈയിലെ ദാദര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ചായിരുന്നു ഫോണ്‍ നഷ്ടമായത്. അതേസമയം, ഫോണ്‍ കണ്ടുകിട്ടിയ ചുമട്ടുതൊഴിലാളി അത് തിരികെ നല്‍കുകയും ചെയ്തു.

അമൃത്സറിലേക്കുള്ള യാത്രക്കിടയിലായിരുന്നു ഫോണ്‍ നഷ്ടപ്പെട്ട കാര്യം ദീപക് ദത്ത സാവന്ത് മനസിലാക്കുന്നത്. പിന്നീട് മറ്റൊരു നമ്പറില്‍ നിന്ന് നഷ്ടപ്പെട്ട ഫോണിലേക്ക് വിളിച്ചപ്പോള്‍ സംസാരിച്ചത് പൊലീസായിരുന്നു. അവരാണ് ഈ കഥ പറയുന്നത്.

സ്റ്റേഷനിലെ പോര്‍ട്ടറായ ദശരഥാണ് ഫോണ്‍ കിടക്കുന്നത് കണ്ടത്. സമീപത്തെ യാത്രക്കാരോട് ഫോണ്‍ ആരുടേതാണെന്ന് അന്വേഷിച്ചെങ്കിലും അവരാരുടേതും ആയിരുന്നില്ല. ഉടന്‍ തന്നെ ഫോണ്‍ റെയില്‍വേ പൊലീസിന് കൈമാറുകയായിരുന്നു.

വിലകൂടിയ ഫോണ്‍ എങ്ങനെ ഉപയോഗിക്കണമെന്ന് തനിക്കറിയില്ലെന്നും മറ്റൊരാളുടെ സ്വത്ത് തസ്വന്തമാക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും ദശരഥ് പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. പൊലീസ് മേക്കപ്പ് ആര്‍ട്ടിസ്റ്റിന്റെ മകന്‍ ധന്വീറിന് ദശരഥി ന്റെ സാന്നിധ്യത്തില്‍ ഫോണ്‍ കൈമാറുകയായിരുന്നു.ദശരഥിന്റെ സത്യസന്ധതയ്ക്ക് പാരിതോഷികമായി 1000 രൂപ പ്രതിഫലമായി നല്‍കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.