'മികച്ച നടനുള്ള പുരസ്‌കാരം ലഭിക്കുക എന്നത് ഒരു സ്വപ്നം, രണ്ടാമതും ലഭിക്കുക എന്നത് അനുഗ്രഹം'; വെട്രിമാരനോട് നന്ദി പറഞ്ഞ് ധനുഷ്

പതിനൊന്ന് വര്‍ഷത്തിന് ശേഷം വീണ്ടും ദേശീയ പുരസ്‌കാരം ലഭിച്ചതിന്റെ സന്തോഷം പങ്കുവെച്ച് നടന്‍ ധനുഷ്. വെട്രിമാരന്‍ ചിത്രം അസുരനിലെ പ്രകടനത്തിനാണ് ധനുഷ് പുരസ്‌ക്കാരത്തിന് അര്‍ഹനായത്. വെട്രിമാരനും ടീമിനും കുടുംബത്തിനും ആരാധകര്‍ക്കും നന്ദി അറിയിക്കുകയാണ് ധനുഷ് ഇപ്പോള്‍. വെട്രിമാരന്‍ സംവിധാനം ചെയ്ത ആടുകളം എന്ന ചിത്രത്തിനായിരുന്നു 2014ല്‍ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ധനുഷിന് ആദ്യം ലഭിച്ചത്.

ധനുഷിന്റെ പോസ്റ്റ്:

അസുരന്‍ എന്ന ചിത്രത്തിന് എനിക്ക് ദേശീയ പുരസ്‌കാരം ലഭിച്ചു എന്ന വാര്‍ത്ത കേട്ടാണ് ഞാന്‍ ഇന്ന് രാവിലെ എഴുന്നേല്‍ക്കുന്നത്. മികച്ച നടനുള്ള ഒരു പുരസ്‌കാരം ലഭിക്കുക എന്നത് ഒരു സ്വപ്നമാണ്. രണ്ട് പുരസ്‌കാരങ്ങള്‍ ലഭിക്കുക എന്നത് അനുഗ്രഹം തന്നെയാണ്. ഞാന്‍ ഇത്ര ഉയരത്തിലെത്തുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. നന്ദി പറയാന്‍ ഒരുപാട് പേരുണ്ട്. എന്നാല്‍ ഞാന്‍ ഇപ്പോള്‍ ചുരുക്കം ചിലരോട് മാത്രമാണ് പറയുന്നത്.

എന്നത്തെയും പോലെ എന്റെ അമ്മ, അച്ഛന്‍, ചേട്ടനും ഗുരുവിനും നന്ദി പറയുന്നു. ശിവസാമി എന്ന കഥാപാത്രത്തെ എനിക്ക് തന്ന വെട്രിമാരനോടും ഞാന്‍ നന്ദി പറയുന്നു. വെട്രി, ബാലു മഹേന്ദ്ര സാറിന്റെ ഓഫീസില്‍ വെച്ച് ഞാന്‍ നിന്നെ കണ്ടപ്പോള്‍ നീ എന്റെ നല്ലൊരു സുഹൃത്തും, സഹോദരനുമായി മാറുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. നമ്മള്‍ ഒരുമിച്ച് ചെയ്ത നാല് ചിത്രങ്ങളും, നമ്മള്‍ ഒരുമിച്ച് നിര്‍മ്മിച്ച രണ്ട് ചിത്രങ്ങളും എന്നും എനിക്ക് അഭിമാനമാണ്.

ഞാന്‍ നിന്നെ വിശ്വസിച്ച പോലെ തന്നെ നീ എന്നെയും അത്രയധികം വിശ്വസിച്ചതിന് നിന്നോട് നന്ദി പറയുന്നു. എനിക്കായി നീ എഴുതിയ അടുത്ത സിനിമ ഏതാണെന്ന് അറിയാനായി കാത്തിരിക്കുകയാണ്. ഈ പുരസ്‌കാരത്തിന് ദേശീയ ചലച്ചിത്ര പുരസ്‌കാര ജൂറിക്കും ഞാന്‍ നന്ദി പറയുന്നു. അസുരന്റെ നിര്‍മ്മാതാവായ തനു സാറിനും എന്റെ നന്ദി. അസുരന്‍ ടീമിനും, സിനിമയിലെ എന്റെ കുടുംബമായ പച്ചയമ്മ (മഞ്ജു), എന്റെ ചിദംബരം കെന്നിനും, മുരുഗന്‍ തേജയ്ക്കും നന്ദി.

വാ അസുര എന്ന ഗാനത്തിന് ജിവി പ്രകാശിനും നന്ദി. സിനിമയിലെ സഹ പ്രവര്‍ത്തകര്‍ക്കും മാധ്യമങ്ങള്‍ക്കും ഞാന്‍ നന്ദി പറയുന്നു. അവസാനമായി എന്റെ ശക്തിയും ധൈര്യവുമായ ആരാധകര്‍ക്ക് നന്ദി. നിങ്ങളുടെ അകമഴിഞ്ഞ സ്നേഹത്തിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. എല്ലാത്തിനും ഞാന്‍ കടപ്പെട്ടിരിക്കുന്നു.