വമ്പന്മാര്‍ക്ക് ചെയ്യാന്‍ സാധിക്കാത്തത് നടത്താന്‍ ആദിപുരുഷ് വിഎഫ്എക്‌സ് ടീം, കുളമാക്കരുതേ എന്ന് അഭ്യര്‍ത്ഥിച്ച് ആരാധകര്‍

ഓം റൗട്ടിന്റെ സംവിധാനത്തില്‍ പ്രഭാസ് നായകനായെത്തുന്ന ആദിപുരുഷിന്റെ ടീസര്‍ പുറത്ത് വന്നതിന് പിന്നാലെ സിനിമയ്‌ക്കെതിരെ വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. സിനിമയിലെ മോശം വി.എഫ്.എക്‌സ് ആണ് ആരാധകരെ കുപിതരാക്കിയത്. ടീസറിനെതിരെ ശക്തമായ വിമര്‍ശനമുയര്‍ന്നതോടെ ചിത്രത്തിനായി പുതിയ വിഎഫ്എക്‌സ് വര്‍ക്കുകളാണ് ചെയ്യേണ്ടി വന്നത്. ഇതിനായി മാത്രം 100 കോടി രൂപയോളം അധികചിലവ് വരികയും ചെയ്തു.

ഇപ്പോഴിതാ ചിത്രത്തില്‍ വില്ലനായെത്തുന്ന സെയ്ഫ് അലിഖാന്റെ ലുക്കിന് അടിമുടി മാറ്റം വരുത്തുന്നതായ റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. രാമായണത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ രാവണന്റെ കഥാപാത്രത്തെയാണ് സെയ്ഫ് അവതരിപ്പിക്കുന്നത്. പുരാണത്തിലെ രാവണ സങ്കല്‍പ്പവുമായി ആദിപുരുഷിലെ രാവണന് ബന്ധമില്ലെന്നാണ് പ്രധാന വിമര്‍ശനം. രാവണന്റെ താടിയും വസ്ത്രവുമെല്ലാം കൃതൃമത്വം നിറഞ്ഞതാണെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. വി.എഫ്.എക്സിന്റെ സഹായത്തോടെ താടി പൂര്‍ണമായും നിക്കം ചെയ്യുമെന്നാണ് വിനോദ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ വാര്‍ത്ത പുറത്തുവന്നതോടെ ആരാധകര്‍ ആദിപുരുഷ് ടീമിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്. ഇനിയും ഈ സിനിമയെ നശിപ്പിക്കരുതെ എന്നാണ് അവരുടെ അഭ്യര്‍ത്ഥന.

മുമ്പ് വാര്‍ണര്‍ ബ്രദേഴ്സ് സ്റ്റുഡിയോയും ആദിപുരുഷിന് സമാനമായ പരീക്ഷണം നടത്തിയിട്ടുണ്ട്. ‘ജസ്റ്റിസ് ലീഗ്’ എന്ന സിനിമയില്‍ ഹെന്റി കാവിലിന്റെ താടി ഡിജിറ്റലായി ഷേവ് ചെയ്യാന്‍ അവര്‍ തീരുമാനിച്ചു, അതിന്റെ ഫലം ഏറ്റവും ഭയാനകമായിരുന്നു.

ലോകത്തിലെ ഏറ്റവും വലിയ വിഎഫ്എക്‌സ് സ്റ്റുഡിയോകളിലൊന്നിന് ഇത് ് എത്ര ബുദ്ധിമുട്ടായിരുന്നുവെന്ന് നോക്കുമ്പോള്‍, ‘ആദിപുരുഷ’ത്തിന്റെ VFX ടീം എങ്ങനെ ഒരു താടി മുഴുവന്‍ നീക്കുമെന്നത് കാത്തിരുന്നു കാണണം.

പ്രഭാസിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ പ്രോജക്റ്റാണ് ആദിപുരുഷ്. രാമായണത്തെ ആസ്പദമാക്കി നിര്‍മിച്ചിരിക്കുന്ന ചിത്രത്തിന് 500 കോടി രൂപയാണ് മുതല്‍മുടക്ക്. കൃതി സനോണ്‍ ആണ് ചിത്രത്തില്‍ നായിക. 2023 ജനുവരി 12-നാണ് ചിത്രത്തിന്റെ റിലീസ്. ഹിന്ദിക്കും തെലുങ്കിനും പുറമേ തമിഴ്, മലയാളം, കന്നഡ ഭാഷകളിലും മൊഴിമാറ്റിയെത്തും. ഐമാക്സ് 3ഡി ഫോര്‍മാറ്റിലും ചിത്രമിറങ്ങുന്നുണ്ട്.