നടിയുടേത് മോശം പെരുമാറ്റം; വിവാദങ്ങള്‍ക്കും ആക്രമണത്തിനും പിന്നാലെ അര്‍ച്ചന ഗൗതം കോണ്‍ഗ്രസിന് പുറത്ത്

വിവാദങ്ങള്‍ക്ക് പിന്നാലെ നടിയും മോഡലുമായ അര്‍ച്ച ഗൗതമിനെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കി. നടിയുടെ സ്വഭാവദൂഷ്യത്തെക്കുറിച്ച് നിരവധി പരാതികള്‍ ലഭിച്ചതിന് പിന്നാലെയാണ് നടപടി എന്നാണ് കോണ്‍ഗ്രസിന്റെ വിശദീകരണം.

ഡല്‍ഹിയിലെ കോണ്‍ഗ്രസ് ഓഫീസിന് മുന്നില്‍ അര്‍ച്ചനയെയും അച്ഛനെയും പ്രവര്‍ത്തകര്‍ കൈയ്യേറ്റം ചെയ്യുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. കഴിഞ്ഞ ജൂണില്‍ തന്നെ അര്‍ച്ചനയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നെങ്കിലും കഴിഞ്ഞ ദിവസത്തെ സംഭവങ്ങള്‍ക്ക് പിന്നാലെയാണ് ഇക്കാര്യം പരസ്യമാകുന്നത്.

2022 യുപി നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്നു അര്‍ച്ചന ഗൗതം. നടിയുടെ മോശം പെരുമാറ്റത്തെ കുറിച്ച് നിരവധി പ്രവര്‍ത്തകര്‍ പരാതി നല്‍കിയിരുന്നു. 2022ലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി വാടകയ്ക്കെടുത്ത വാഹനങ്ങളുടെ വാടകയൊന്നും അടച്ചുതീര്‍ത്തിട്ടില്ലെന്നും യുപി കോണ്‍ഗ്രസ് വക്താവ് അന്‍ഷു അശ്വതി പ്രതികരിച്ചു.

Read more

ബിഗ് ബോസ് സീസണ്‍ 16ലൂടെയാണ് അര്‍ച്ചന ഗൗതം ശ്രദ്ധ നേടുന്നത്. 2018ല്‍ മിസ് ബികിനി ഇന്ത്യ, 2018ല്‍ മിസ് കോസ്മോസ് വേള്‍ഡ് പട്ടങ്ങള്‍ നേടിയിട്ടുണ്ട്. 2021ല്‍ ആണ് കോണ്‍ഗ്രസില്‍ ചേരുന്നത്. തൊട്ടടുത്ത വര്‍ഷം നടന്ന യുപി നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് തോല്‍ക്കുകയും ചെയ്തിരുന്നു.