പീഡന കേസിലെ പ്രതികള്‍ക്ക് സ്വീകരണം, എന്നാല്‍ 'അമ്മ' 13 വര്‍ഷമായി എന്നെ ഒറ്റപ്പെടുത്തുന്നു; താരസംഘടനയ്‌ക്ക് എതിരെ വിജയകുമാര്‍

താരസംഘടനയായ ‘അമ്മ’യ്‌ക്കെതിരെ നടന്‍ വിജയകുമാര്‍. പീഡനക്കേസിലെ പ്രതികള്‍ക്ക് സ്വീകരണം നല്‍കുന്ന അമ്മ ചെയ്യാത്ത കുറ്റത്തിന്റെ പേരില്‍ 13 വര്‍ഷമായി തന്നെ ഒറ്റപ്പെടുത്തുകയാണ് എന്നാണ് വിജയകുമാര്‍ പറയുന്നത്. ചോദ്യം ചെയ്യലിനിടെ പൊലീസിനെ ആക്രമിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന കേസില്‍ നടനെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു.

ഇതിന് പിന്നാലെയാണ് താരത്തിന്റെ പ്രതികരണം. കുറ്റവിമുക്തനായെങ്കിലും ചെയ്യാത്ത തെറ്റിന്റെ പേരില്‍ താരസംഘടന ഒറ്റപ്പെടുത്തിയത് ഏറെ വേദനിപ്പിച്ചു എന്നാണ് വിജയകുമാര്‍ പറയുന്നത്. 2009 ഫെബ്രുവരി 11ന് ആണ് വിജയകുമാര്‍ പൊലീസ് സ്റ്റേഷനില്‍ ആത്മഹത്യ ശ്രമം നടത്തിയത്.

25 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തി എന്ന കേസില്‍ ചോദ്യം ചെയ്യാനായി വിജയകുമാറിനെ തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷര്‍ ഓഫീസില്‍ വച്ചായിരുന്നു വിജയകുമാറിനെ ചോദ്യം ചെയ്തത്. ഇതിനിടെ ആയിരുന്നു നടന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

ചോദ്യം ചെയ്യലിനിടെ പൊലീസുകാരനെ തള്ളി വീഴ്ത്തി മുറിയിലെ കടലാസ് മുറിക്കുന്ന കത്തിയെടുത്ത് കൈയ്യിലെ ഞരമ്പ് മുറിച്ച് വിജയകുമാര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു എന്നായിരുന്നു പൊലീസ് പറഞ്ഞത്.

പിന്നാലെ പൊലീസിന്റെ ഔദ്യോഗിക കൃത്യ നിര്‍വഹണം തടസപ്പെടുത്തിയതിനും ആത്മഹത്യാ ശ്രമത്തിനും നടനെതിരെ കേസ് എടുക്കുകയായിരുന്നു. എന്നാല്‍ കോടതിയില്‍ കേസ് തെളിയിക്കാന്‍ പൊലീസിനായില്ല. ഇതോടെയാണ് വിജയകുമാറിനെ കുറ്റവിമുക്തമാക്കിയത്.