തൊട്ടപ്പന്‍ കാണാന്‍ ചെല്ലുന്നവരെ തിയേറ്ററുകാര്‍ മറ്റ് സിനിമയ്ക്ക് കയറ്റുന്നു-വൈറല്‍ കുറിപ്പ്

വിനായകന്‍ നായകനായെത്തിയ പുതിയ ചിത്രമാണ് തൊട്ടപ്പന്‍. തിയേറ്ററകളില്‍ പ്രദര്‍ശനം തുടരുന്ന ചിത്രത്തിനെതിരെയുള്ള തിയേറ്ററുകാരുടെ നിലപാടിനെ തുറന്നുകാട്ടി ഒരു യുവതി എഴുതിയ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. തൊട്ടപ്പന്‍ കാണാന്‍ ചെല്ലുന്നവരെ തിയേറ്ററുകാര്‍ മറ്റ് സിനിമയ്ക്ക് കയറ്റുന്നു എന്നാണ് പത്തനംതിട്ട സ്വദേശിനിയായ കമല എന്ന യുവതി ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്. തിയേറ്ററുകാരുടെ ഇത്തരത്തിലുള്ള നെറികേട് കാരണം വിനായകനെ പോലെയുള്ളവരെ വെച്ച് ഇനി ഒരു പരീക്ഷണത്തിനും ആരും മുതിരില്ലെന്നും യുവതി കുറിപ്പില്‍ പറയുന്നു.

ഫെയ്‌സ്ബുക്ക് കുറിപ്പ്…

കൂട്ടുകാരേ….വിനായകന്‍ അനൗണ്‍സ്‌മെന്റുകളില്ലാതെ ബാന്‍ഡ് ചെയ്യപ്പെടുന്നു എന്ന് സംശയിയ്ക്കുന്ന സാഹചര്യം ഇന്ന് എനിക്ക് ഉണ്ടായി. പത്തനംതിട്ട ജില്ലയിലെ ഐശ്വര്യാ തീയേറ്ററിന്റെ ( ട്രിനിറ്റി )ജീവനക്കാരുടെ (ഉടമയുടെയും ) വൃത്തികെട്ട സവര്‍ണ്ണ മനോഭാവത്തിന്റെ നേര്‍ക്കാഴ്ച്ച.

ഞായറാഴ്ച ഞാനും, കുടുംബവും തൊട്ടപ്പന്‍ കാണാന്‍ online ബുക്ക് ചെയ്യ്തു. സാധാരണ ഒരു സിനിമ ഓണ്‍ലൈന്‍ ബുക്ക് ചെയ്താല്‍ 5 മിനിറ്റിനുള്ളില്‍ റിസീവിഡ് മെസ്സേജ് വരും. ഇത്തവണ അതുണ്ടായില്ല. Net Problem എന്നേ കരുതിയുള്ളൂ.

ഇന്ന് ഞങ്ങള്‍ വീണ്ടും തിയേറ്ററിലേക്ക് 2.15 ന്റെ ഷോ കാണാന്‍ അവിടെ ചെന്നപ്പോള്‍ കളം വ്യക്തം. ആളില്ലാന്ന് കാരണം പറഞ്ഞ്. തൊട്ടപ്പന്‍ കാണാന്‍ ചെല്ലുന്നവരെ മറ്റു സിനിമയ്ക്ക് കയറ്റുന്നു. ടിക്കറ്റിന് നിന്ന എന്നോട് വൈറസ്, ചില്‍ഡ്രന്‍സ്, തമാശ ഇതില്‍ ഏതാ കാണണ്ടേന്ന്. തൊട്ടപ്പന്‍ മതീന്ന് പറഞ്ഞപ്പോള്‍ അതിന് ആളില്ലാന്ന്. തൊട്ടപ്പിനിലെങ്കില്‍ സിനിമ കാണുന്നില്ലാന്ന് പറഞ്ഞ് ഞങ്ങളിറങ്ങി. ഏകദേശം കാര്യം പിടികിട്ടി കാണുമല്ലോ..??

നിന്റെ സിനിമ കാണൂല്ലാന്ന് പറഞ്ഞപ്പോള്‍ അത് സാദാ പ്രേക്ഷകനെന്ന് കരുതിയ നമുക്ക് തെറ്റി. തിയേറ്ററിലിരിയ്ക്കുന്ന പുന്നാര മക്കളും, അതിന് മുകളിലിരിയ്ക്കുന്ന തൊട്ടപ്പന്‍മാരുടെയും കളിയുണ്ടിതിലെന്ന് മനസ്സിലായോ..?? മറ്റ് സമുദായത്തിലുള്ള ഇതിന്റെ അണിയറ പ്രവര്‍ത്തകരെയും ഈ പ്രതിസന്ധി ബാധിയ്ക്കുമെന്ന് അറിയാഞ്ഞല്ല. മകന്‍ ചത്താലും മരുമകളുടെ കണ്ണീരു കണ്ടാ മതീന്നുള്ള പുഴുങ്ങിയ ന്യായം കൊണ്ടാണ്.

ദളിതനായ വിനയകനെ വച്ച് ഇനി ഒരു പടം ചെയ്താല്‍ സിനിമയെ മൊത്തത്തില്‍ ബാധിയ്ക്കുമെന്ന് ധാരണ പരത്താനും ഇതുപകരിയ്ക്കുമല്ലോ. തീയേറ്ററുകാരന്‍ ഇമ്മാതിരി നെറികേടു കാണിയ്ക്കുമ്പോള്‍ വിനായകനെപ്പോലെയുള്ളവരെ വച്ച് ഇനി ഒരു പരീക്ഷണത്തിനും മുതിരില്ല. സംഗതികളുടെ പോക്ക് മനസ്സിലായല്ലോ. പത്തനംതിട്ടേലെ അവസ്ഥ ഇതാണ്. മറ്റുള്ള ജില്ലകളിലെന്താണോ ആവോ…?????