റീമേക്കുകള്‍ വന്നപ്പോള്‍ എന്നെ വിളിച്ചില്ല, അതിന് കാരണമുണ്ട്..; 'മണിച്ചിത്രത്താഴി'ലെ നായികമാരെ കുറിച്ച് ശോഭന

എത്ര റീമേക്കുകള്‍ വന്നാലും നാഗവല്ലിയായി ശോഭനയെ അല്ലാതെ മറ്റൊരു നടിയെ മലയാളി പ്രേക്ഷകര്‍ സങ്കല്‍പ്പിക്കാനാവില്ല. മലയാളത്തില്‍ മികച്ച വിജയം നേടിയ ‘മണിച്ചിത്രത്താഴ്’ പല ഭാഷകളിലേക്കും റീമേക്ക് ചെയ്യപ്പെട്ടു. തമിഴില്‍ ‘ചന്ദ്രമുഖി’ എന്ന പേരിലാണ് ചിത്രം റീമേക്ക് ചെയ്തത്.

ജ്യോതികയാണ് ശോഭനയ്ക്ക് പകരം ചന്ദ്രമുഖിയില്‍ അഭിനയിച്ചത്. ഹിന്ദി റീമേക്കായ ‘ഭൂല്‍ ഭുലയ്യ’യില്‍ വിദ്യ ബാലനാണ് നായികയായെത്തിയത്. കന്നഡയില്‍ ‘ആത്പമിത്ര’ എന്ന പേരില്‍ റീമേക്ക് ചെയ്ത ചിത്രത്തില്‍ സൗന്ദര്യയും നായികയായെത്തി. മണിച്ചിത്രത്താഴിന്റെ റീമേക്കുകളെ കുറിച്ച് ശോഭന പറഞ്ഞ വാക്കുകളാണിപ്പോള്‍ ശ്രദ്ധ നേടുന്നത്.

റീമേക്കുകള്‍ എടുത്തപ്പോള്‍ തന്നെ ഉള്‍പ്പെടുത്തിയില്ല എന്ന് തോന്നിയിരുന്നോ എന്ന ചോദ്യത്തിനായിരുന്നു ഒരു അഭിമുഖത്തില്‍ ശോഭന മറുപടി നല്‍കിയത്. ”എനിക്ക് അങ്ങനെ തോന്നിയിട്ടില്ല. പകരം വന്നവരെല്ലാം പേരെടുത്തവരാണ്. ഓരോരുത്തര്‍ക്കും അതാത് ഭാഷകളില്‍ മാര്‍ക്കറ്റുണ്ട്. എനിക്കതിലേക്കൊന്നും ശ്രദ്ധിക്കാന്‍ സമയമില്ല.”

”അവരവരുടെ ഇഷ്ടമാണ്. പക്ഷെ ചന്ദ്രമുഖിയുടെ സംവിധായകന്‍ വാസു എന്നെ കൊറിയോഗ്രാഫിനായി സമീപിച്ചിരുന്നു. നേരത്തെ ചെയ്ത് വെച്ചത് നോക്കി ചെയ്യാമല്ലോ ഞാന്‍ എന്തിനാണ് വരുന്നത് എന്നാണ് ചോദിച്ചത്. ആ സമയത്ത് മാര്‍ക്കറ്റുള്ള നായികമാരെയാണ് റീമേക്കുകളില്‍ തിരഞ്ഞെടുത്തത്.”

”അതേ കഥാപാത്രം വീണ്ടും ഞാന്‍ ചെയ്യുമായിരുന്നെന്നും തോന്നുന്നില്ല. ദേശീയ അവാര്‍ഡ് ലഭിച്ച പെര്‍ഫോമന്‍സിനെ വീണ്ടും മറികടക്കേണ്ടി വരുമായിരുന്നു. മണിച്ചിത്രത്താഴിന്റെ റീമേക്കുകളില്‍ വിദ്യ ബാലന്റെ പെര്‍ഫോമന്‍സ് മാത്രമേ ഞാന്‍ കണ്ടിട്ടുള്ളു” എന്നായിരുന്നു അന്ന് ശോഭന വ്യക്തമാക്കിയത്.