എന്റെ വിചാരം ഞാന്‍ സിനിമ നടനായി, ഇനി വിളികള്‍ ഇങ്ങനെ വന്നോളും എന്നായിരുന്നു: വിഷ്ണു ഉണ്ണിക്കൃഷ്ണന്‍

സിനിമയില്‍ ചാന്‍സ് കിട്ടാന്‍ വേണ്ടി അലഞ്ഞിട്ടില്ലെന്ന് പറയുകയാണ് നടന്‍ വിഷ്ണു. കുറി എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.’എന്നോടൊക്കെ ഒരുപാട് പേര് പറയും നിങ്ങള്‍ ഒക്കെ കുറെ അലഞ്ഞിട്ടാണല്ലോ അഭിനയിക്കാന്‍ അവസരം കിട്ടിയതെന്ന്. ഞാന്‍ എവിടെയും അലഞ്ഞിട്ടില്ല എന്നത് എനിക്കേ അറിയുള്ളൂ.

അങ്ങനെ ചാന്‍സിനു വേണ്ടിയൊന്നും ഞാന്‍ ശ്രമിച്ചിട്ടില്ല.എനിക്ക് സംവിധായകരെ ആരെയും പരിചയമില്ലായിരുന്നു. സിനിമയിലും ആരെയും പരിചയമില്ലായിരുന്നു. ആകെ അറിയുന്നത് മനുരാജേട്ടനെയാണ്.
അദ്ദേഹത്തിന്റെ ട്രൂപ്പിലാണ് ഞങ്ങള്‍ മിമിക്രി കളിച്ചോണ്ടിരുന്നത്. പുള്ളിയുടെ ഒരു സുഹൃത്ത് നിഷാദ് ഖാനാണ് എന്റെ വീട് അപ്പുവിന്റെയും എന്ന സിനിമയുടെ ഷൂട്ട് നടക്കുമ്പോള്‍ എന്നോട് അങ്ങോട്ട് ചെല്ലാന്‍ പറഞ്ഞത്.ആ സമയത്ത് എനിക്ക് മിമിക്രിക്ക് സ്റ്റേറ്റില്‍ ഫസ്റ്റ് കിട്ടിയിട്ട് പത്രത്തില്‍ ഫോട്ടോ ഒക്കെ വന്ന് ഹാപ്പിയായി നില്‍ക്കുന്ന സമയമായിരുന്നു. അപ്പോഴാണ് അതിലേക്ക് ചെല്ലാന്‍ പറയുന്നത്.

എന്റെ ഫസ്റ്റ് ടേക്ക് തന്നെ ഓക്കെ ആയപ്പോള്‍ എല്ലാവരും കയ്യടിച്ചു. സിബി സാര്‍ വന്ന് ഷേക്ക് ഹാന്‍ഡും തന്നു. അപ്പോള്‍ എന്റെ വിചാരം ഞാന്‍ സിനിമ നടനായി, ഇനി വിളികള്‍ ഇങ്ങനെ വന്നോളും എന്നായിരുന്നു . ഞാന്‍ ആയിട്ട് എവിടെയും പോയി ചാന്‍സ് ചോദിച്ചിരുന്നില്ല, വിഷ്ണു പറഞ്ഞു.

Read more

കോക്കേര്‍സ് മീഡിയ എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ കെ.ആര്‍ പ്രവീണാണ് കുറി സംവിധാനം ചെയ്യുന്നത്. സുരഭി ലക്ഷ്മി, വിഷ്ണു ഗോവിന്ദന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബി.കെ. ഹരിനാരായണന്റെ വരികള്‍ക്ക് വിനു തോമസാണ് സംഗീതം പകരുന്നത്. സന്തോഷ് സി. പിള്ളയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.