മഞ്ഞുമ്മൽ ബോയ്സ് ശരിക്കും മലയാള സിനിമയുടെ സീൻ മാറ്റുകയാണ്, സുഷിൻ അത് നേരത്തെ തിരിച്ചറിഞ്ഞു; തമിഴ്നാട്ടിൽ നിന്നും സിനിമ കണ്ട അനുഭവം പങ്കുവെച്ച് വിനീത് ശ്രീനിവാസൻ

ചിദംബരം സംവിധാനം ചെയ്ത ‘മഞ്ഞുമ്മൽ ബോയ്സ്’ മലയാള സിനിമയുടെ സീൻ മാറ്റികൊണ്ടിരിക്കുകയാണ്. തമിഴ്നാട്ടിൽ നിന്നും 10 കോടി നേടുന്ന ആദ്യ മലയാള ചിത്രമായി മാറിയ മഞ്ഞുമ്മൽ ബോയ്സ് ആഗോള തലത്തിൽ 75 കോടിക്ക് മുകളിൽ കളക്ഷൻ സ്വന്തമാക്കി കഴിഞ്ഞു.

ഇപ്പോഴിതാ തമിഴ്നാട്ടിലെ തിയേറ്ററിൽ നിന്നും സിനിമ കണ്ട അനുഭവം പങ്കുവെക്കുകയാണ് നടനും സംവിധായകനും ഗായകനുമായ വിനീത് ശ്രീനിവാസൻ. മഞ്ഞുമ്മൽ ബോയ്സ് കണ്ടതിന് ശേഷം വലിയ അഭിമാനം തോന്നിയെന്നാണ് വിനീത് ശ്രീനിവാസൻ പറയുന്നത്. മഞ്ഞുമ്മൽ ബോയ്സ് ശരിക്കും മലയാള സിനിമയുടെ സീൻ മാറ്റികൊണ്ടിരിക്കുകയാണെന്നും, ആരെക്കാളും മുൻപ് സുഷിൻ ശ്യാം അത് തിരിച്ചറിഞ്ഞുവെന്നും വിനീത് പറയുന്നു.

“ഒരു സിനിമാപ്രേമി എന്ന നിലയിൽ, കഴിഞ്ഞ വർഷങ്ങളിൽ ഏറെ ഇഷ്ടം തോന്നിയ സിനിമാ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഇന്‍സെപ്ഷന്‍, ഷേപ്പ് ഓഫ് വാട്ടര്‍, ലാ ലാ ലാന്‍ഡ് തുടങ്ങിയ സിനിമകളുടെ എൻഡ് ക്രെഡിറ്റ്സ് കഴിയും വരെ സ്‌ക്രീനിൽ നോക്കി ഇരുന്നിട്ടുണ്ട്. സുഡാനി ഫ്രം നൈജീരിയ കഴിഞ്ഞപ്പോള്‍ വേഗം തിയേറ്ററിൽ നിന്ന് ഇറങ്ങിപോകാനാണ് ശ്രമിച്ചത്.

കാരണം ഞാൻ കരയുന്നത് മറ്റുള്ളവർ കാണാൻ പാടില്ല. മഞ്ഞുമ്മൽ ബോയ്സ് കണ്ട ശേഷം സ്ക്രീനിലേക്ക് ഉറ്റുനോക്കിയിരുന്നു. മലയാളികളല്ലാത്തവര്‍ നിറഞ്ഞ ഒരു തിയേറ്ററിലാണ് എനിക്കറിയാവുന്ന കുറച്ചുപേര്‍ ചേര്‍ന്ന് ഒരുക്കിയ സിനിമ കണ്ടത്. ആ നിമിഷം എനിക്ക് അഭിമാനം തോന്നി. മഞ്ഞുമ്മല്‍ ബോയ്സ് ശരിക്കും മലയാള സിനിമയുടെ സീന്‍ മാറ്റുകയാണ്. നമ്മള്‍ ആരെക്കാളും മുന്‍പേ സുഷിന്‍ അത് മനസിലാക്കിയിരുന്നെന്ന് തോന്നുന്നു.” എന്നാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച സ്റ്റോറിയിൽ വിനീത് ശ്രീനിവാസൻ പറയുന്നത്.

Image

2006-ൽ എറണാകുളത്തെ മഞ്ഞുമ്മൽ എന്ന പ്രദേശത്തു നിന്നും 11 യുവാക്കൾ കൊടൈക്കനാലിലേക്ക് ട്രിപ്പ് പോവുന്നതും, അതിലൊരാൾ ഗുണ കേവ്സിൽ കുടുങ്ങുന്നതും തുടർന്നുള്ള സംഭവവികാസവുമാണ് സിനിമയുടെ പ്രമേയം. മലയാളത്തിൽ ഇതുവരെയിറങ്ങിയ സർവൈവൽ- ത്രില്ലറുകളെയെല്ലാം കവച്ചുവെക്കുന്ന മേക്കിംഗാണ് മഞ്ഞുമ്മലിലൂടെ ചിദംബരം കാഴ്ചവെച്ചിരിക്കുന്നത്.