ആന്റണി പെരുമ്പാവൂര്‍ പറഞ്ഞ കാര്യങ്ങളോട് യോജിക്കുന്നു..; സുരേഷ് കുമാറിനെതിരെ വിനയന്‍

ജൂണ്‍ ഒന്ന് മുതല്‍ സിനിമാ സമരം നടത്തുമെന്ന ജി സുരേഷ് കുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ സംവിധായകന്‍ വിനയന്‍. മലയാള സിനിമയില്‍ പരിഹരിക്കപ്പെടേണ്ടതായി നിരവധി പ്രശ്‌നങ്ങളുണ്ടെന്നും സംഘടനയുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളില്‍ നടപടിയെടുക്കേണ്ടത്. ആന്റണി പെരുമ്പാവൂര്‍ പറഞ്ഞിരിക്കുന്ന പല കാര്യത്തോടും താന്‍ യോജിക്കുന്നു എന്നാണ് വിനയന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ച പോസ്റ്റില്‍ പറയുന്നത്.

വിനയന്റെ കുറിപ്പ്:

മലയാള സിനിമാ മേഖലയില്‍ പരിഹരിക്കപ്പെടേണ്ടതായ നിരവധി ഇഷ്യൂസ് ഉണ്ടന്നുളളത് സത്യമാണ് പ്രത്യേകിച്ച് സര്‍ക്കാരിന്റെ വിനോദ നികുതി പോലുള്ളവ.. അതിനെപ്പറ്റിയൊക്കെ നിര്‍മ്മാതാവ് സുരേഷ്‌കുമാര്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചതിലും തെറ്റില്ല. അദ്ദഹം ഒരു സീനിയര്‍ നിര്‍മ്മാതാവാണ്. വ്യക്തിപരമായി അഭിപ്രായം പറയാം.

പക്ഷേ നിര്‍മ്മാതാക്കളുടെ സംഘടന ജൂണ്‍ മാസം മുതല്‍ സമരം ചെയ്യുന്നു എന്നൊക്കെ പറയേണ്ടത് ആ സംഘടനയുടെ ജനറല്‍ബോഡി വിളിച്ചു കൂട്ടി തീരുമാനിച്ച ശേഷം സംഘടനയുടെ പ്രസിഡന്റോ സെക്‌റട്ടറിയോ അല്ലേ? ആണ് എന്ന കാര്യത്തില്‍ സംശയമില്ല.. അവര്‍ സജീവമായി ഇവിടുണ്ടല്ലോ നിര്‍മ്മാതാവ് ശ്രീ ആന്റണി പെരുമ്പാവൂര്‍ ഈ എഫ്ബി പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന പല കാര്യത്തോടും അതുകൊണ്ടു തന്നെ ഞാന്‍ യോജിക്കുന്നു..

അതേസമയം, മലയാള സിനിമ തകര്‍ച്ചയുടെ വക്കിലാണെന്നും പല നിര്‍മാതാക്കളും നാടുവിട്ട് പോകേണ്ട അവസ്ഥയിലാണ് ഉള്ളത് എന്നായിരുന്നു പ്രസ് മീറ്റില്‍ സുരേഷ് കുമാര്‍ പറഞ്ഞത്. മലയാള സിനിമക്ക് താങ്ങാവുന്നതിന്റെ പത്തിരട്ടിയാണ് താരങ്ങള്‍ പ്രതിഫലമായി വാങ്ങുന്നതെന്നും ഒരു പ്രതിബദ്ധതയും ഈ മേഖലയോട് അവര്‍ക്കില്ല എന്നും സുരേഷ് കുമാര്‍ പറഞ്ഞിരുന്നു.

ഇതിന് മറുപടിയുമായിട്ടാണ് ആന്റണി പെരുമ്പാവൂര്‍ എത്തിയത്. നിര്‍മാതാക്കളുടെ സംഘടനയെ പ്രതിനിധീകരിച്ച് ആരാണ് ഇതൊക്കെ പറയാന്‍ ജി. സുരേഷ് കുമാറിനെ ചുമതലപ്പെടുത്തിയത്. എന്താണ് അതിനു പിന്നിലെ ചേതോവികാരം എന്നൊക്കെയുള്ള കാര്യങ്ങളില്‍ വ്യക്തത വേണ്ടതുണ്ട് എന്നാണ് ആന്റണി പറഞ്ഞത്. മാത്രമല്ല എമ്പുരാന്‍ സിനിമയുടെ ബജറ്റിനെ കുറിച്ച് സുരേഷ് കുമാര്‍ പറഞ്ഞതും ആന്റണി ചോദ്യം ചെയ്തിരുന്നു.