'എന്നോട് തിരക്കാണെന്ന് പറഞ്ഞ പൃഥ്വിരാജ് വാരിയംകുന്നന്‍ ഏറ്റു'; വിനയൻ

സിജു വിൻസനെ നായകനാക്കി വിനയൻ ഒരുക്കിയ സൂപ്പർഹിറ്റ് ചിത്രമായിരുന്നു പത്തൊമ്പതാം നൂറ്റാണ്ട്. മികച്ച പ്രക്ഷക പ്രശംസ ഏറ്റ് വാങ്ങിയ ചിത്രത്തിന് പിന്നാലെ സൂപ്പർ സ്റ്റാർ‍ പരിവേഷങ്ങൾ ഒന്നുമില്ലാതെ അഭിനയ മികവ് കൊണ്ട് മലയാളി പ്രേക്ഷകരുടെ പ്രിയ നടനായി സിജു മാറുകയും ചെയ്തു. ഇപ്പോഴിതാ ചിത്രത്തിലേയ്ക്ക് സിജു വിൽസന് മുമ്പ് ആദ്യം പൃഥ്വിരാജിനെയാണ് താൻ സമിപിച്ചതെന്ന് തുറന്ന് പറയുകയാണ് സംവിധായകനായ വിനയൻ.

റിപ്പോർട്ടർ ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് പത്തൊമ്പതാം നൂറ്റാണ്ടിന് വേണ്ടി ആദ്യം പൃഥ്വിരാജിനെ സമീപിച്ച കാര്യം സംവിധായകൻ പറഞ്ഞത്.  ഒരു സൂപ്പർ സ്റ്റാറായിരുന്നു നായകനെങ്കിൽ ഈ സിനിമയുടെ ബിസിനസ്സോ അല്ലെങ്കിൽ നമ്മുടെ നാട്ടിൽ ഫാൻസുകരുടെ ആഘോഷമോ ഉത്സവമോ ഉണ്ടായേനേ എന്നത് സത്യമാണ്. എന്നാൽ  വേലായുധപ്പണിക്കരുടെ  കഥ നടക്കുന്നത് മുപ്പതുകളിലും നാപ്പതുകളിലുമാണ്. അതുകൊണ്ട് തന്നെ മോഹൻലാലിനെയോ മമ്മൂട്ടിയേയോ വെച്ച് ഇത് ചെയ്താൽ ഏച്ചുകെട്ടിയത് പോലെ ഇരിക്കും എന്ന് തനിക്ക് തോന്നി.

പിന്നുള്ളത് പൃഥ്വിരാജാണ്. പൃഥ്വിരാജിനോട് ഇക്കാര്യം താൻ സംസാരിച്ചിരുന്നു. അന്ന് അയാൾ വളരെ തിരക്കിലായിരുന്നു. തിരക്കാണെന്ന് പറഞ്ഞ അതേ സമയം തന്നെ ഫെയ്സ് ബുക്കിൽ ആഷിഖ് അബു ഒരുക്കുന്ന ചരിത്ര പുരഷനായ വാരിയൻകുന്നന്റെ ചിത്രത്തിന്റെ പോസ്റ്റ് ഇട്ടത്. അപ്പോൾ താൻ കരുതി, സമയമില്ലാതെ അദ്ദേഹത്തിന് വേണ്ടി കാത്തിരിക്കാൻ തനിക്ക് പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.

തന്റെ സ്വഭാവം അതാണ്. തന്റെ മനസിൽ ഒരു ആവേശം നിലനിൽക്കുന്ന സമയത്ത് അത് തളർത്തിക്കൊണ്ട് ഒരു വർഷം കാത്തിരുന്നാൽ തന്റെ ആവേശം തളർന്നു പോകും. വാസന്തിയും ലക്ഷ്മിയും പോലൊരു പടമായിരിക്കും പിന്നീട് താൻ ആലോചിക്കുന്നത്. അങ്ങനെയാണ് സിജുവിലേയ്ക്ക് താൻ എത്തിയതെന്നും  അദ്ദേഹം പറഞ്ഞു.