പത്ത് നാഷണല്‍ അവാര്‍ഡ് കിട്ടുന്നതിന് തുല്യമായാണ് ഞാന്‍ ഇതിനെ കാണുന്നത്, കുറേ മനുഷ്യ ജന്മങ്ങളെ ഈ സിനിമയിലൂടെ ലൈംലൈറ്റിലേക്ക് കൊണ്ടു വരാന്‍ സാധിച്ചതില്‍ അഭിമാനം: വിനയന്‍

മലയാളി പ്രേക്ഷകരെ വിസ്മയിപ്പിച്ച സിനിമയാണ് അത്ഭുതദ്വീപ്. കുഞ്ഞു മനുഷ്യരുടെ കഥ പറഞ്ഞ സിനിമയില്‍ ഗിന്നസ് പക്രു അടക്കം നിരവധി താരങ്ങളാണ് അണിനിരന്നത്. ഈ ചിത്രത്തിന് ശേഷം കുഞ്ഞന്‍മാരായ അഭിനേതാക്കളുടെ ജീവിതത്തില്‍ സംഭവിച്ച മാറ്റത്തെ കുറിച്ചാണ് സംവിധായകന്‍ വിനയന്‍ പറയുന്നത്.

മമ്മൂട്ടിയുടെയോ, മോഹന്‍ലാലിന്റെയോ, ജയറാമിന്റെയോ, ദിലീപിന്റെയോ ഒക്കെ പടമല്ലാതെ മറ്റുള്ള പടങ്ങള്‍ക്ക് നില്‍ക്കാന്‍ പറ്റുമോ എന്ന് ചോദിച്ചിടത്താണ് 75-ാം ദിവസത്തെ അത്ഭുത ദീപിന്റെ പോസ്റ്റര്‍ അടിച്ച് വന്നത്. സരിത സവിത സംഗീത തിയേറ്ററില്‍ വന്ന പക്രുവിന് ഇത് വിശ്വസിക്കാന്‍ പറ്റുന്നുണ്ടായിരുന്നില്ല. കണ്ണൊക്കെ നിറഞ്ഞു. പക്രുവിന്റെ ജീവിതത്തില്‍ നേടാവുന്ന ഒരു വലിയ സംഭവമായി അത് മാറി.

പക്രുവിന്റെ മാത്രമല്ല, ആ ചിത്രത്തിന് ശേഷം താന്‍ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ കുറേ കുഞ്ഞന്‍മാരുടെ കല്യാണത്തിന് പോയി. ആ സിനിമയോടെ ഇവരുടെ മനസ് പൊസിറ്റീവ് ആയി. ഇത് പത്ത് നാഷണല്‍ അവാര്‍ഡ് കിട്ടുന്നതിന് തുല്യമായാണ് താന്‍ കണ്ടത്. ഇവര്‍ക്ക് ജോലി കിട്ടാന്‍ തുടങ്ങി. ടിവി ഷോകളില്‍ വലിയ ഗ്രൂപ്പ് ആയിട്ട് തന്നെ പങ്കെടുത്തു. ഇതിന് ശേഷം പലരും പറഞ്ഞു, ‘സാറേ ഞങ്ങളിപ്പോള്‍ ജീവിച്ചു പോകുന്നുണ്ട്’ എന്ന്.

Read more

ആദ്യം അഭിനയിക്കാന്‍ അത്ഭുതം കാണുന്ന പോലെ വന്നവര്‍ പിന്നെ ടിവി ഷോകളില്‍ തിരക്കുള്ളവരായി മാറി. കുറേ മനുഷ്യ ജന്മങ്ങളെ സിനിമ എന്ന ലൈം ലൈറ്റിലേക്ക് കൊണ്ടു വരാനും അവര്‍ക്ക് തന്നെ അഭിമാനം ഉണ്ടാവാനും അത്ഭുതദ്വീപ് കൊണ്ട് സാധിച്ചു എന്നത് തന്റെ ജീവിതത്തിലെ സന്തോഷകരമായ കാര്യമാണ് എന്നും വിനയന്‍ മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.