ഒളിവുജീവിതം അവസാനിപ്പിച്ച് രാഹുൽ മാങ്കൂട്ടത്തിൽ; പതിനഞ്ചാം ദിവസം പാലക്കാട് വോട്ട് ചെയ്യാനെത്തി, കുന്നത്തൂര്‍മേട് ബൂത്തില്‍ സമ്മതിദാനാവകാശം രേഖപ്പെടുത്തി

ബലാത്സംഗ കേസുകളിൽ മുൻ‌കൂർ ജാമ്യം ലഭിച്ചതിന് പിന്നാലെ ഒളിവുജീവിതം അവസാനിപ്പിച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. പാലക്കാട് വോട്ട് ചെയ്യാനെത്തി. പാലക്കാട് കുന്നത്തൂര്‍മേട് ബൂത്തിലാണ് രാഹുലെത്തി വോട്ട് ചെയ്തത്. ഒളിവിൽ പോയി പതിനഞ്ചാം ദിവസമാണ് രാഹുൽ വെളിയിൽ വരുന്നത്.

രാഹുലിന് എതിരായ രണ്ടു കേസിലും അറസ്റ്റ് തടഞ്ഞതോടെ ഒളിവിലുള്ള എംഎല്‍എ പുറത്തേക്ക് വരുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു. 15 ദിവസത്തിന് ശേഷമാണ് ഒളിവില്‍ നിന്ന് പുറത്തെത്തുന്നത്. തിരക്കില്ലാത്ത സമയത്താണ് രാഹുല്‍ വോട്ടുചെയ്യാനെത്തിയത്. എല്ലാം കോടതിക്ക് മുന്നിലുണ്ട്, കോടതി തീരുമാനിക്കും എന്നാണ് രാഹുല്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.

അതേസമയം രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് സർക്കാർ ഹൈക്കോടതിയെ സമീപിച്ചു. രാഹുൽ സ്ഥിരം കുറ്റവാളിയെന്നും ഹർജിയിൽ പറയുന്നു. ഇന്നലെയാണ് രണ്ടാമത്തെ കേസിൽ രാഹുലിന് തിരുവനന്തപുരം സെഷൻസ് കോടതി അമ്യം അനുവദിച്ചത്. തിരുവനന്തപുരം സെഷൻസ് കോടതിയുടെ ഉത്തരവിലെ ചില ഗുരുതരമായ പരാമർശങ്ങൾ കേസിന്റെ നിലനിൽപ്പിനെ തന്നെ ചോദ്യം ചെയ്യുന്ന സാഹചര്യത്തിലാണ് അടിയന്തരമായി നടപടിയിലേക്ക് സർക്കാർ കടന്നത്. രണ്ടാം ബലാത്സംഘ കേസിൽ സെഷൻസ് കോടതി മുൻ‌കൂർ ജാമ്യം അനുവദിച്ചിരുന്നു. ഇത് റദ്ദ് ചെയ്യണമെന്നാണ് സർക്കാർ ആവശ്യം.