താരങ്ങൾ പ്രതിഫലം കൂട്ടുന്നത് വലിയ പ്രശ്നം സൃഷ്ടിക്കുന്നു: വിജയ് ബാബു

താരങ്ങൾ ഇടയ്ക്കിടെ പ്രതിഫലം കൂട്ടുന്നത് വലിയ പ്രശ്നമാണ് സൃഷ്ടിക്കുന്നതെന്ന് നടനും നിർമ്മാതാവുമായ വിജയ് ബാബു. സാറ്റ്ലൈറ്റ്, ഒടിടി റൈറ്റുകൾ മുൻ നിർത്തിയാണ് പാലാ താരങ്ങളും പ്രതിഫലം കൂട്ടുന്നത് എന്നാണ് വിജയ് ബാബു ഉന്നയിക്കുന്ന ഒരു പ്രധാന കാര്യം.

“പ്രതിഫലത്തിൽ ഒന്നും ചെയ്യാൻ പറ്റില്ല. 2010ലൊക്കെ സാറ്റലൈറ്റ് ബും വന്നു. അതിന് മുൻപ് വളരെ നോർമലായിട്ടുള്ള ശമ്പളം ആയിരുന്നു കേരളത്തിലെ അഭിനേതാക്കൾ വാങ്ങിയിരുന്നത്. സാറ്റലൈറ്റ് ബും വരുമ്പോൾ റെവന്യു സ്ട്രീം വരികയാണ്. അപ്പോൾ എനിക്ക് ഇത്ര റൈറ്റ് ഉണ്ട് എന്നുള്ള രീതിയിൽ നടിനടന്മാർ പ്രതിഫലം കൂട്ടി. സാറ്റലൈറ്റ് ബൂം കഴിഞ്ഞപ്പോൾ ഒടിടി വന്നു.

അതുകൂടെ ആയപ്പോൾ വേറൊരു സ്ട്രീം വരുന്നു. പിന്നെ ബോക്സ് ഓഫീസ്. എനിക്ക് ഇത്രയും സാറ്റലൈറ്റ് അല്ലെങ്കിൽ ഒടിടി ഉണ്ടെന്ന് പറഞ്ഞ് വീണ്ടും ശമ്പളം ഉയർത്തുന്നു. പക്ഷേ ഇപ്പോൾ രണ്ടും കൈവിട്ടു. ഈ ഉയർന്ന ശമ്പളം അങ്ങനെ നിൽക്കുന്നുണ്ട്. പക്ഷേ ഒടിടിയും സാറ്റലൈറ്റും ചവിട്ടി. അത് ഭയങ്കര പ്രശ്നത്തിലേക്കാണ് പൊയ്‌ക്കൊണ്ടിരിക്കുന്നത്.

ഇനി സംഭവിക്കാൻ പോകുന്നത് മീഡിയം, സ്മാൾ സൈസ് സിനിമകൾ ഉണ്ടാകില്ല. മലയാളത്തിന്റെ ഐഡന്റിറ്റി ആയിരുന്നു നല്ല കഥകളും, മീഡിയം സൈസിലുള്ള സിനിമകളും. ആ ഐഡിന്റിറ്റി പതിയെ പൊയ്‌ക്കൊണ്ടിരിക്കുകയാണ്. പാൻ ഇന്ത്യൻ സിനിമകളോട് നമ്മൾ മത്സരിക്കും. തമിഴിലും തെലുങ്കിലും പണ്ട് ഉണ്ടായിരുന്ന തട്ട് പൊളിപ്പൻ മാസ് മസാല പടങ്ങളിലേക്ക് പൊയ്ക്കൊണ്ടിരിക്കുന്നു. ആ പടങ്ങൾക്ക് ഉള്ള തിയറ്ററുകളെ ഉണ്ടാകൂ. മുൻപ് വിജയ്, അജിത്ത്, രജനി സാർ, അല്ലു അർജുൻ പടങ്ങളൊക്കെയാണ് മലയാള സിനിമ പോലെ റിലീസ് നടന്നുകൊണ്ടിരുന്നത്.

ബാഹുബലിയ്ക്ക് ശേഷം അതല്ല. ഈ ക്രിസ്മസിന് ഒരൊറ്റ മലയാളം പടം മാത്രമാണ് റിലീസ് ചെയ്ത്. മഴയും നൊയമ്പും സ്കൂൾ ഓപ്പണിങ്ങുമൊക്കെ കഴിഞ്ഞ് കിട്ടുന്നത് ഒരു മുപ്പത്തി എട്ട് ആഴ്ചയാണ്. ഈ 38 ആഴ്ചയിൽ പണ്ട് അജിത്ത്, വിജയ് പടങ്ങളൊക്കെ കഴിഞ്ഞ് നമുക്ക് കിട്ടിക്കൊണ്ടിരുന്നത് മുപ്പതി രണ്ടാണ്. ഈ ആഴ്ചയിൽ വേണം 200 പടങ്ങളിറക്കാൻ. കഴിഞ്ഞ വർഷം ഇറങ്ങിയത് 225. പാൻ സൗത്ത്, പാൻ ഇന്ത്യൻ പടങ്ങളുടെ ഒരു ഇൻഫ്ലുവൻസ് കഴിയുമ്പോൾ മലയാള സിനിമയ്ക്ക് കിട്ടുന്നത് ഇരുപത്തി അഞ്ച് ആഴ്ചയാണ്.

ഒരാഴ്ച പത്ത് സിനിമകളൊക്കെയാണ് വരുന്നത്. കൊവിഡിന് മുൻപ് ഷൂട്ട് ചെയ്ത പടങ്ങൾ വരെ ഇപ്പോഴും റിലീസ് ചെയ്യാനുണ്ട്. ഇതിറങ്ങി തീരണ്ടേ. കഴിഞ്ഞ വർഷം ഇറങ്ങിയ നിർമാണ ചെലവിന്റെ പത്ത് ശതമാനം പോലും എഴുപത് ശതമാനം സിനിമകളും നേടിയിട്ടില്ല. നമുക്ക് ഇരുപത് കമേഷ്യൽ ഹീറോസ്, ഹീറോയിൻസ് ഉണ്ട്. ഇവർ ഒരു വർഷത്തിൽ നാല് പടം വച്ച് ചെയ്യുന്നവരാണ്. അപ്പോൾ തന്നെ എൺപതായി.” എന്നാണ് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ വിജയ് ബാബു പറഞ്ഞത്.