കാസ്റ്റിംഗ് കൗച്ചില്‍ നിന്ന് രക്ഷപെടാന്‍ ഞാന്‍ ചെയ്തതാണത്, അയാള്‍ എന്നെ സിനിമയില്‍ നിന്ന് പുറത്താക്കി: വിദ്യ ബാലന്‍

സിനിമാരംഗത്തെ ഒട്ടുമിക്ക ആളുകള്‍ക്കും കാസ്റ്റിംഗ് കൗച്ച് ദുരനുഭവം നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴിതാ വിദ്യാബാലനും തനിക്ക് നേരിട്ട അത്തരമൊരു അനുഭവത്തെക്കുറിച്ച് പങ്കുവെച്ചിരിക്കുകയാണ്. എന്നാല്‍ താന്‍ നേരിട്ട അനുഭവത്തെ കാസ്റ്റിംഗ് കൗച്ച് എന്നൊന്നുമല്ല തികച്ചും ദൗര്‍ഭാഗ്യകരമായൊരു അനുഭവം എന്നാണ് വിദ്യ വിശേഷിപ്പിച്ചിരിക്കുന്നത്.

”സത്യത്തില്‍ എനിക്ക് കാസ്റ്റിംഗ് കൗച്ച് നേരിടേണ്ടി വന്നിട്ടില്ല. ഞാന്‍ വളരെയധികം ഭാഗ്യവതിയായിരുന്നു. ഒരു സംഭവം ഞാന്‍ ഓര്‍ക്കുന്നുണ്ട്. ഞാന്‍ ചെയ്യാമെന്ന് ഏറ്റ ഒരു സിനിമയില്‍ വച്ചാണ് ആ അനുഭവമുണ്ടായത്. ചെന്നൈയില്‍ ഒരു പരസ്യ ചിത്രത്തിന്റെ ഷൂട്ടിനായി വന്നപ്പോള്‍ സംവിധായകനെ മീറ്റ് ചെയ്യുകയായിരുന്നു” വിദ്യ പറയുന്നു.

”എനിക്ക് മനസിലായില്ല. ഞാന്‍ ഒറ്റയ്ക്കായിരുന്നു. പക്ഷെ ഞാന്‍ ബുദ്ധിപരമായൊരു കാര്യം ചെയ്തു. മുറിയിലേക്ക് ചെന്നപ്പോള്‍ ഞാന്‍ വാതില്‍ തുറന്നിട്ടു. അതോടെ തനിക്കുള്ള ഒരേയൊരു വഴി പുറത്തേക്കുള്ളതാണെന്ന് അയാള്‍ക്ക് മനസിലായി. അതിനാല്‍ എനിക്ക് കാസ്റ്റിംഗ് കൗച്ച് നേരിടേണ്ടി വന്നിട്ടില്ല.

ഒന്നും ആവശ്യപ്പെടുകയോ നിര്‍ദ്ദേശിക്കുകയോ ചെയ്തിട്ടില്ല. അത് എനിക്ക് തോന്നിയൊരു വൈബായിരുന്നു. അതിന് ശേഷം എന്നെ ആ സിനിമയില്‍ നിന്നും പുറത്താക്കി” എന്നും വിദ്യ ബാലന്‍ പറയുന്നു.