സജി ചെറിയാൻ അപമാനിച്ചെന്ന് കരുതുന്നില്ല, അദ്ദേഹം എന്നെ കലാകാരന്‍ എന്ന നിലയില്‍ അംഗീകരിച്ചു; പരാമർശം തിരുത്തി റാപ്പർ വേടൻ

മന്ത്രി സജി ചെറിയാന്‍ തന്നെ അപമാനിച്ചതായി കരുതുന്നില്ലെന്ന് റാപ്പര്‍ വേടന്‍. കലാകാരന്‍ എന്ന നിലയില്‍ തന്നെ പ്രോത്സാഹിപ്പിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന വ്യക്തിയാണ് മന്ത്രി സജി ചെറിയാന്‍. ഈ പുരസ്‌കാരം എന്നെപ്പോലുള്ള സ്വതന്ത്ര കലാകാരന്മാരെ സഹായിക്കുന്ന കാര്യമാണ് എന്നാണ് വേടന്‍ പറയുന്നത്.

അതേസമയം, സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചതുമായി ബന്ധപ്പെട്ട് ‘വേടന് പോലും അവാര്‍ഡ് നല്‍കി’ എന്ന മന്ത്രിയുടെ പരാമര്‍ശം വിവാദമായിരുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷമായി പരാതികളില്ലാതെ സിനിമാ അവാര്‍ഡ് നല്‍കുന്നുണ്ടെന്ന് അവകാശപ്പെട്ടതിന്റെ തുടര്‍ച്ചയായി മന്ത്രി പറഞ്ഞ വാക്കുകളാണ് വിവാദമായത്. മമ്മൂട്ടിക്ക് അവാര്‍ഡ് കിട്ടി.

ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡ് കിട്ടിയ മോഹന്‍ലാലിന് സ്വീകരണം നല്‍കി. വേടനുപോലും അവാര്‍ഡ് കിട്ടി എന്നാണ് മന്ത്രി പറഞ്ഞത്. ഇതിനെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് വേടന്‍ മറുപടി പറഞ്ഞിരുന്നു. ‘പോലും’ പരാമര്‍ശം വേടനെ അപമാനിക്കുന്നതിന് തുല്യമല്ലേയെന്ന് ചോദിച്ചപ്പോള്‍, ‘അതേ തീര്‍ച്ചയായും’ എന്നായിരുന്നു വേടന്റെ മറുപടി.

”ഇതൊരു പ്രൊമോഷന്‍ ആയി എടുക്കുക എന്നതാണ് ഞാന്‍ ഇപ്പോള്‍ ചെയ്യുന്നത്. നമ്മളെ കുറിച്ച് ആളുകള്‍ മിണ്ടുകയെങ്കിലും ചെയ്യുന്നുണ്ട്. ആ സംസാരത്തിലൂടെ രണ്ട് പേരെങ്കിലും കൂടുതലായി എന്റെ പാട്ടുകള്‍ കേള്‍ക്കും. ആ പാട്ട് കേള്‍ക്കുന്നവര്‍ക്ക് മനസിലാവും ഞാന്‍ എന്താണ് എഴുതി പാടുന്നതെന്ന്” എന്നും വേടന്‍ പറഞ്ഞിരുന്നു.