എനിക്ക് ഒരുപാട് സ്നേഹം ലഭിക്കാൻ കാരണമായ ഒരു സിനിമയായിരുന്നു അത്: ടൊവിനോ തോമസ്

മലയാളികൾക്ക് പ്രിയപ്പെട്ട താരമാണ് ടൊവിനോ തോമസ്. സഹനടനായും വില്ലനായും സിനിമയിലേക്കെത്തിയ ടൊവിനോ ചുരുങ്ങിയ കാലംകൊണ്ടാണ് മലയാള സിനിമയിൽ തന്റേതായ സ്ഥാനമുണ്ടാക്കിയെടുത്തത്. 7th ഡേ, ചാർലി, എന്ന് നിന്റെ മൊയ്ദീൻ തുടങ്ങീ സിനിമകളിൽ സഹനടനായി തിളങ്ങിയ ടൊവിനോയുടെ കരിയറിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കിയ ചിത്രമായിരുന്നു ജോൺ പോൾ ജോർജ് സംവിധാനം ചെയ്ത് 2015-ൽ പുറത്തിറങ്ങിയ ഗപ്പി.

പിന്നീട് വന്ന ഗോദ, മായാനദി, മറഡോണ, തീവണ്ടി തുടങ്ങീ ചിത്രങ്ങളെല്ലാം ടൊവിനോയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രങ്ങളായി മാറിയിരുന്നു. ഇപ്പോഴിതാ തന്റെ സിനിമകളെ കുറിച്ചും മറ്റും സംസാരിക്കുകയാണ് ടൊവിനോ തോമസ്. ബേസിൽ ജോസഫ് സംവിധാനം ചെയ്ത മിന്നൽ മുരളി എന്ന ചിത്രം കരിയറിൽ തനിക്ക് വിസിബിലിറ്റി തന്ന ചിത്രമാണെന്നാണ് ടൊവിനോ തോമസ് പറയുന്നത്. കൂടാതെ മറ്റ് സിനിമകളെ കുറിച്ചും ടൊവിനോ തോമസ് സംസാരിക്കുന്നു.

“എനിക്ക് പലപ്പോഴും നല്ല പാട്ടുകളുടെ ഭാഗമാകാൻ കഴിയാറുണ്ട്. ഒരു സിനിമ പോലും തിയേറ്ററിൽ പോയി കാണാത്തവർ ആ പാട്ടുകൾ കേൾക്കുന്നുമുണ്ട്. കഴിഞ്ഞ ദിവസം ഒരാൾ എന്റെയടുത്ത് വന്നു പറഞ്ഞു, അയാൾ തിയേറ്ററിൽ പോയി സിനിമ കാണാറില്ല, പക്ഷേ എന്റെ പാട്ടുകൾ കേൾക്കാറുണ്ടെന്ന്.

തല്ലുമാലയിൽ ശരീരത്തിന് വേദനയാകുന്ന അടിയും ഇടിയുമൊക്കെ കിട്ടിയിട്ടുണ്ട്. അതൊക്കെ ദിവസങ്ങൾക്കുള്ളിൽ മാറും. എന്നാൽ നമ്മൾ ചെയ്‌തു വെച്ച സിനിമകൾ എല്ലാകാലത്തേക്കും അവിടെ കാണും.

എനിക്ക് ‘ഡിയർ ഫ്രണ്ട്’ ഒരുതരം സാറ്റിസ്‌ഫാക്ഷൻ തന്ന സിനിമയാണ്. ആ സിനിമ മാഞ്ഞുപോകില്ല. അത് അവിടെയുണ്ടാകും. ചിലപ്പോൾ കുറേകാലം കഴിഞ്ഞ് കാണുമ്പോൾ കൂടുതൽ ആളുകൾക്ക് അത് ഇഷ്ടപെടും.

മിന്നൽ മുരളിയാണ് എനിക്ക് മറ്റൊരുതരത്തിലുള്ള വിസിബിലിറ്റി തന്നത്. വേറെയൊരു തരത്തിൽ ചിന്തിക്കാൻ പ്രേരിപ്പിച്ചത്. ഞാൻ സിനിമയിൽ വരുന്നതിന് മുൻപ് ആഗ്രഹിച്ചതിനും എത്രയോ മുകളിലാണ് ആ സിനിമ. ‘മിന്നൽ മുരളി’ എന്റെ ഏറ്റവും വലിയ സിനിമയാണ്. ബഡ്‌ജറ്റ് കൊണ്ടല്ല വലുതെന്നു പറയുന്നത്. എന്റെ കരിയറിലെ വലിയ സിനിമയാണ്.

എനിക്ക് ഒരുപാട് സ്നേഹം ലഭിക്കാൻ കാരണമായ ഒരു സിനിമയാണ് ‘മായാനദി’. ഇപ്പോഴും ആ സിനിമ കണ്ട് എന്നെ മാത്തനെന്ന് വിളിക്കുന്നവരുണ്ട്. മാത്തൻ കുറെ ആളുകളുടെ പ്രതീകമാണ്. ഞാൻ ഒരിക്കലും വളരെ മെച്ചുവേർഡായി അല്ലെങ്കിൽ സീരിയസായി സംസാരിക്കാൻ ഇഷ്‌ടമുള്ള ആളല്ല. അതുകൊണ്ട് മാത്തനെ എനിക്ക് നന്നായി റിലേറ്റ് ചെയ്യാൻ പറ്റും.” എന്നാണ് രേഖ മേനോനുമായുള്ള അഭിമുഖത്തിൽ ടൊവിനോ തോമസ് പറഞ്ഞത്.