'കടലില്‍ ചാടി കൂളിംഗ് ഗ്ലാസ് എടുത്ത് കൊടുത്ത ടൊവീനോ, കൈയില്‍ പത്തു പൈസയില്ലാത്തപ്പോഴും ഭക്ഷണം വാങ്ങിത്തന്ന ജോജു'

പ്രളയ സമയത്ത് ജനങ്ങളിലേക്ക് ഇറങ്ങി പ്രവര്‍ത്തിക്കുന്ന സിനിമാ പ്രവര്‍ത്തകരെ പ്രശംസിച്ച് നടന്‍ ടിനി ടോം. ടൊവിനോയുടെയും ജോജുവിന്റെയും രക്തത്തില്‍ സംഘടനാപാരമ്പര്യം ഉണ്ടെന്നും അത് നരിട്ട് ബോദ്ധ്യപ്പെട്ടിട്ടുള്ള ആളാണ് താനെന്നും ടിനി ടോം പറഞ്ഞു. റിപ്പോര്‍ട്ടര്‍ ചാനലുമായുള്ള അഭിമുഖത്തിലാണ് ടിനു ടോം ഇക്കാര്യം പറഞ്ഞത്. സിനിമാ തിരക്കുകള്‍ മാറ്റിവെച്ച് ജോജുവും ടൊവീനോയും സജീവമായി പ്രളയ ബാധിതര്‍ക്ക് സഹായം എത്തിക്കാന്‍ രംഗത്ത് ഉണ്ടായിരുന്നു.

“കാനഡയില്‍ ബോട്ടില്‍ പോയിക്കൊണ്ടിരിക്കുമ്പോള്‍ ജോജുവിന്റെ കൂളിംഗ് ഗ്ലാസ് കടലില്‍പ്പോയി. ഉടന്‍ തന്നെ ടൊവീനോ കടലിലേയ്ക്കു എടുത്ത് ചാടി അതെടുത്ത് കൊടുത്തു. എത്ര പേര്‍ക്ക് ഇങ്ങനെ തോന്നും. അതവന്റെ ജീനാണ്, അവന്റെ രക്തത്തിലുള്ളതാണ് സഹായിക്കണം എന്നുള്ളത്. അവന്റെ പടങ്ങളെ പ്രമോട്ട് ചെയ്യുതിന് വേണ്ടിയല്ല ഇത് ചെയ്യുന്നത്. അവന്‍ എവിടെയാണെങ്കിലും അത് ചെയ്തിരിക്കും.” ടിനി ടോം പറഞ്ഞു.

“കൈയില്‍ പത്തു പൈസ ഇല്ലാത്ത സമയത്തും 100 രൂപ കൈയിലുണ്ടെങ്കില്‍ 110 രൂപയ്ക്ക് ഭക്ഷണം മേടിച്ച് തരുന്നയാളാണ് ജോജു. എനിക്ക് മേടിച്ച് തന്നിട്ടുണ്ട്. ഇവരുടെ കാരക്ടറിനെ കുറിച്ച് നമുക്കറിയാം. സിനിമാപ്രമോഷന് വേണ്ടിയല്ല ഞാനടക്കമുള്ള ഒരാളും പ്രവര്‍ത്തനങ്ങള്‍ക്ക് ഇറങ്ങുന്നത്. നന്മ ചെയ്യണമെങ്കില്‍ സംഘടനകളൊന്നും വേണമെന്നില്ല. ഒറ്റയ്ക്കും ചെയ്യാം.” ടിനി ടോം പറഞ്ഞു.