ഷംനയെ ഭീഷണിപ്പെടുത്തിയ സംഘത്തിലില്ല, നടക്കുന്നത് വ്യാജ പ്രചാരണം; സൈബർ ആക്രമണത്തിന് എതിരെ നടപടി എടുക്കുമെന്ന് ടിനി ടോം

നടി ഷംന കാസിമിന്റെ  കേസുമായി ബന്ധപ്പെടുത്തി തനിക്കെതിരേ സൈബർ ആക്രമണം നടക്കുന്നതായി നടൻ ടിനി ടോം. ഇതിനെതിരേ പരാതി കൊടുക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ടെന്നും ടിനി ടോം ഫെയ്സ്ബുക്ക് ലൈവിൽ പറഞ്ഞു.

“ഇതുമായി ബന്ധപ്പെട്ട് തന്നെ പൊലീസ് വിളിപ്പിച്ചിട്ടില്ല, ചോദ്യം ചെയ്തിട്ടുമില്ല. പിന്നെന്തിനാണ് തനിക്കെതിരെ ഇത്തരം പ്രചാരണങ്ങൾ സൃഷ്ടിക്കുന്നത്” ടിനി ടോം ചോദിക്കുന്നു.

ഷംനയോ മറ്റുള്ളവരോ പറയാത്ത കാര്യങ്ങൾ എന്തിനാണ് നിന്ന് ഊഹിച്ചെടുത്ത് പറയുന്നതെന്നും ടിനി ടോം ചോദിച്ചു. “വളരെ അധികം വിഷമം തോന്നിയത് മറ്റൊന്നുമല്ല.  എന്റെ അമ്മ ഏറെ വിഷമിക്കുന്നു. ഇല്ലാത്ത വാർത്ത കേട്ടിട്ട്. നിങ്ങൾക്ക് ഡിജിപിയെ വിളിച്ച് ചോദിക്കാം. അന്വേഷണ ഉദ്യോഗസ്ഥരെ വിളിച്ച് ചോദിക്കാം. പ്രതികളോടോ ഷംനയോടോ ചോദിക്കാം,” വെറുതെ അന്തരീക്ഷത്തിൽ നിന്ന് എടുക്കുകയാണ് വാർത്തകളെന്നും ടിനി ടോം പറഞ്ഞു.

“ചെയ്യാത്ത കാര്യം പറഞ്ഞാൽ ദൈവം കേൾക്കും. ദൈവത്തിന്റെ ശക്തി വലുതാണ്. മുമ്പ് എന്നെ ഭീഷണിപ്പെടുത്തിയ വ്യക്തി അപൂർവമായ അസ്ഥി ഉരുകുന്ന രോഗം ബാധിച്ചാണ് മരിച്ചത്,” ടിനി ടോം പറയുന്നു.

ഒരു സൂപ്പർ സ്റ്റാറിന്റെ മകനോ ബന്ധുവോ അല്ല ഞാനെന്നും ഏറെ കഷ്ടപ്പെട്ടാണ് ഈ നിലയിൽ എത്തിയതെന്നും ടിനി ടോം പറഞ്ഞു. ‘ഏറ്റവും ചെറിയ നടനാണ് ഞാൻ. ഒരുപാട് കഷ്ടപ്പെട്ടാണ് ഇതുവരെ എത്തിയത്. സെർവിക്കൽ സ്‌പോണ്ടിലോസിസ് എന്ന അസുഖം വന്നത് കെഎസ്ആർടിസി യാത്ര പതിവായതിനാലായിരുന്നു. അത്രയേറെ കഷ്ടപ്പെട്ടിട്ടാണ് ഞാൻ ഇവിടെ വരെ എത്തിയത്,’ ടിനി ടോം പറഞ്ഞു. തനിക്ക് സിനിമയിൽ ഗോഡ്ഫാദറില്ല. സ്വയം കഷ്ടപ്പെട്ട് നേടിയെടുത്തതാണ്. ഒരു കള്ളക്കടത്തുകാരുമായും ബന്ധമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിലെ പ്രതികൾ തന്നെയും വിളിച്ചെന്ന് നടൻ ധർമജൻ ബോൾഗാട്ടി നേരത്തേ പറഞ്ഞിരുന്നു. കൊച്ചി കമ്മീഷണർ ഓഫീസിൽ മൊഴി നൽകിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രൊഡക്ഷൻ കൺട്രോളർ ഷാജി പട്ടിക്കരയാണ് തട്ടിപ്പു നടത്തിയ ആൾക്ക് തന്റെ നമ്പർ കൊടുത്തതെന്ന് ധർമജൻ മാധ്യമങ്ങളോട് പറഞ്ഞു.

https://www.facebook.com/TinyTomOfficial/videos/283205132796815/