'ഞാൻ ആളുകളെ കടിക്കാറുണ്ടായിരുന്നു'; പേരിന് പിന്നിലെ കഥ പറഞ്ഞ് ടൈഗർ ഷ്രോഫ്

നടൻ ടൈഗർ ഷ്രോഫിന്റെ യഥാർത്ഥ പേര് ജയ് ഹേമന്ത് ഷ്രോഫ് എന്നാണ്. അദ്ദേഹത്തിൻ്റെ മാതാപിതാക്കളായ ജാക്കി ഷ്രോഫും ആയിഷ ഷ്രോഫും ചേർന്നാണ് ഈ പേരിട്ടത്. എന്നാൽ തനിക്ക് ടൈഗർ ഷ്രോഫ് എന്ന പേര് വന്നത് എങ്ങനെയാണെന്ന് പറഞ്ഞിരിക്കുകയാണ് നടൻ ഇപ്പോൾ.

താരത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് ‘ബഡേ മിയാൻ ചോട്ടെ മിയാൻ’. ഇതുമായി ബന്ധപ്പെട്ട ഒരു അഭിമുഖത്തിലാണ് തൻ്റെ ബാല്യകാല ശീലങ്ങളിലൊന്നിൽ നിന്ന് വന്ന തൻ്റെ പേരിന് പിന്നിലെ കഥ നടൻ തുറന്നു പറഞ്ഞത്. ‘ഞാൻ കുട്ടിയായിരുന്നപ്പോൾ ആളുകളെ കടിക്കുമായിരുന്നു, അങ്ങനെയാണ് എനിക്ക് ഈ പേര് ലഭിച്ചത്. ഇത് കേട്ട അക്ഷയ് കുമാർ “അത് അതിശയകരമാണ്” എന്നാണ് തമാശയായി പറഞ്ഞത്.

തൻ്റെ അച്ഛൻ ജാക്കിയുടെ യഥാർത്ഥ പേര് ജയ് കിഷൻ എന്നാണെന്നും ടൈഗർ പറഞ്ഞു. ആളുകളെ അഭിവാദ്യം ചെയ്യുമ്പോൾ ഞാൻ സ്നേഹം കാണിച്ചിരുന്നത് അവരെ കടിച്ചു കൊണ്ടായിരുന്നു. എൻ്റെ പേര് ജയ് ഹേമന്ത് എന്നാണ്. എൻ്റെ അച്ഛൻ്റെ പേര് ജയ് കിഷൻ, അത് ജാക്കി ആയിത്തീർന്നു. എൻ്റെ അമ്മാവൻ്റെ പേര് ഹേമന്ത്, അങ്ങനെയാണ് അത് ജയ് ഹേമന്ത് ഷ്രോഫായി മാറിയത്’ എന്നാണ് ടൈഗർ ഷ്രോഫ് പറഞ്ഞത്.

‘കുട്ടിക്കാലം മുതൽ ആളുകൾ എന്നെ ടൈഗർ എന്ന് വിളിച്ചിരുന്നു, അങ്ങനെയാണ് അത് എൻ്റെ പേരായത്. സിനിമയിലും ഞാൻ ഔദ്യോഗികമായി പേര് മാറ്റി,” ടൈഗർ കൂട്ടിച്ചേർത്തു. അക്ഷയ് കുമാറിനോട് യഥാർത്ഥ പേരായ രാജീവ് ഹരി ഓം ഭാട്ടിയ എന്ന പേര് ഉപയോഗിക്കാത്തതിനെ കുറിച്ചും അഭിമുഖത്തിൽ ചോദ്യമുയർന്നു.

തൻ്റെ പേരിന് പിന്നിൽ രസകരമായ ഒരു കഥയുണ്ടെന്ന് താരം പറഞ്ഞു. എന്നാൽ അത് പറയുന്നതിൽ നിന്നും അദ്ദേഹം ഒഴിഞ്ഞുമാറി. അതിന് പിന്നിൽ ഒരു കഥയുണ്ട് , പക്ഷേ എനിക്ക് പറയാൻ കഴിയില്ല, ഞാൻ അത് ജ്യോതിഷത്തിനായി മാറ്റിയിട്ടില്ല.’ എന്നാണ് അക്ഷയ് കുമാർ പറഞ്ഞത്.

അക്ഷയ്‌യുടെയും ടൈഗറിൻ്റെയും ‘ബഡേ മിയാൻ ചോട്ടെ മിയാൻ’ കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്‌തത്‌. എന്നാൽ മോശം തിരക്കഥയുടെ പേരിൽ ചിത്രത്തിന് ഏറെയും നെഗറ്റീവ് റിവ്യൂകളാണ് ലഭിച്ചത്.