മോഹൻലാലും മമ്മൂട്ടിയുമുള്ള രംഗത്തിന് സുരേഷ് ഗോപി ഡേറ്റ് തന്നില്ല, പിന്നീട് റീഷൂട്ട് ചോദിച്ചപ്പോൾ സംവിധായകൻ സമ്മതിച്ചില്ല; 'ട്വന്റി- ട്വന്റി'യെ  കുറിച്ച് ഇടവേള ബാബു

മലയാളത്തിലെ വമ്പൻ താരനിരയെ അണിനിരത്തി ജോഷി സംവിധാനം ചെയ്ത് 2008-ൽ പുറത്തിറങ്ങിയ ചിത്രമാണ് ‘ട്വന്റി- ട്വന്റി. മോഹൻലാലും മമ്മൂട്ടിയും സുരേഷ് ഗോപിയുമടക്കം നിരവധി സൂപ്പർ താരങ്ങളായിരുന്നു ചിത്രത്തിൽ അണിനിരന്നത്.

ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് അമ്മ സംഘടനയുടെ ജനറൽ സെക്രട്ടറിയായ ഇടവേള ബാബു. ചിത്രത്തിലെ ഇന്റർവെൽ രംഗം മമ്മൂട്ടിയും സുരേഷ് ഗോപിയും മോഹൻലാലും ഉൾപ്പെടുന്നതായിരുന്നെന്നും, എന്നാൽ ആ സമയത്ത് സുരേഷ് ഗോപി ഡേറ്റ് തന്നില്ലെന്നും ഇടവേള ബാബു പറയുന്നു

“ചിത്രത്തില്‍ മോഹന്‍ലാല്‍ ചെരുപ്പ് ഇടുന്നതും മറ്റും അന്ന് നിരവധി ഷോട്ടുകള്‍ എടുക്കേണ്ടി വന്നു. അത് ഉച്ചവരെ നീണ്ടു. ഈ ഘട്ടത്തില്‍ മമ്മൂട്ടി ”ഇവന്മാര് എന്താണീ ചെയ്യുന്നത് രാവിലമുതല്‍ ഉച്ചവരെ ചെരുപ്പ് ഷൂട്ട് ചെയ്യുന്നത്” എന്ന് ചോദിച്ചിരുന്നു. ആ ചെരുപ്പ് അവിടെ വയ്ക്കുന്നത് ഞാനാണ്.

പിന്നാലെ മമ്മൂട്ടിയും മോഹന്‍ലാലും തമ്മില്‍ ഏണിപ്പടിയുടെ അടുത്ത് നിന്ന് കാണുന്നതാണ് ഇന്‍റര്‍വെല്‍ പഞ്ച്. എന്നാല്‍ ആ സീനില്‍ ശരിക്കും സുരേഷ് ഗോപിയും ഉണ്ടായിരുന്നു. എന്നാല്‍ സുരേഷ് ഗോപി അന്ന് ഡേറ്റ് തന്നില്ല. എന്നാല്‍ പിന്നീട് എത്തിയ സുരേഷ് ഗോപി ആ രംഗം റീഷൂട്ട് ചെയ്യുമോ എന്ന് ചോദിച്ചു. എന്നാല്‍ ജോഷി സാര്‍ സമ്മതിച്ചില്ല” എന്നാണ് കാൻ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ ഇടവേള ബാബു പറഞ്ഞത്.