ഈ വിമര്‍ശകരെല്ലാം ഒരിക്കല്‍ എന്നെക്കുറിച്ച് നല്ലത് പറയും, എന്റെ ശവം പുതപ്പിച്ച് കിടത്തുമ്പോള്‍, അത് ഞാന്‍ മുകളിലിരുന്ന് കേട്ടോളാം ; തുറന്നടിച്ച് സുരേഷ് ഗോപി

തനിക്ക് നേരിടേണ്ടി വരുന്ന വിമര്‍ശനങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ് നടന്‍ സുരേഷ് ഗോപി. കാവല്‍ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ്സ് തുറന്നത്. രാഷ്ട്രീയ ആശയങ്ങളുടെ പേരില്‍ വേട്ടയാടപ്പെടുകയാണോ എന്ന അവതാരകന്റെ ചോദ്യത്തിന് അത്തരത്തില്‍ തന്നെ വിമര്‍ശിക്കുന്നവര്‍ ഒടുവില്‍ അതില്‍ തന്നെ മുങ്ങി മരിക്കുമെന്നാണ് സുരേഷ് ഗോപി പറയുന്നത്.

സല്യൂട്ട് വിവാദത്തിലും അദ്ദേഹം തന്റെ നിലപാട് തുറന്നുപറഞ്ഞു.

സുരേഷ് ഗോപിയുടെ വാക്കുകള്‍

ഞാനൊരു എംപിയാണ് ഒരു സല്യൂട്ടൊക്കെ ആവാം. ആകേണ്ടതാണ്. എന്നാല്‍ അതൊന്നും വേണ്ട എന്ന് തന്നെയാണ് ഉദ്ദേശിച്ചിരിക്കുന്നത്. വിമര്‍ശനങ്ങളെല്ലാം ചിലരുടെ താത്കാലിക സൗകര്യത്തിന് വേണ്ടിയാണ്. എന്നാല്‍ ഒരിക്കല്‍ ഇതെല്ലാം തിരിഞ്ഞു പറയും. ചികഞ്ഞെടുത്ത് എന്റെ പ്രവര്‍ത്തനത്തിന്റെ ചരിത്രം വിളമ്പും. ഞാന്‍ മരിച്ചെന്റെ ശവം കൊണ്ടുവന്ന് പുതപ്പിച്ച് കിടത്തുമ്പോള്‍. അന്ന് പറയും ഞാന്‍ മുകളിലിരുന്ന് കേട്ടോളാം.

അതേസമയം, സുരേഷ്‌ഗോപിയും രണ്‍ജി പണിക്കരും അവതരിപ്പിക്കുന്ന തമ്പാന്റെയും ആന്റണിയുടെയും സൗഹൃദത്തിന്റെയും വേര്‍പിരിയലിന്റെയും കഥയാണ് കാവലിന്റെ പ്രമേയം ഹൈറേഞ്ചിന്റെ പശ്ചാത്തലത്തില്‍ രണ്ടു കാലഘട്ടത്തിന്റെ കഥ പറയുന്ന ഈ ചിത്രം ഒരു ആക്ഷന്‍ ഫാമിലി ഡ്രാമയാണ്.

ഗുഡ്വില്‍ എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ് നിര്‍മിച്ച് നിഥിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

തമ്പാന്‍ എന്ന നായക വേഷത്തില്‍ സുരേഷ് ഗോപി എത്തുമ്പോള്‍ ആന്റണി എന്ന ഉറ്റ സുഹൃത്തിന്റെ വേഷത്തില്‍ രണ്‍ജി പണിക്കര്‍ വേഷമിടുന്നു. നിഥിന്‍ രണ്‍ജി പണിക്കര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടെയ്ല്‍ എന്‍ഡ് എഴുതുന്നതും രണ്‍ജി പണിക്കര്‍ ആണ്.

ദേശീയ പുരസ്‌കാര ജേതാവ് നിഖില്‍ എസ് പ്രവീണാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ജോസഫ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംഗീത സംവിധായകന്‍ രഞ്ജിന്‍ രാജാണ് സംഗീതം