ആറാം ക്ലാസിൽ പഠിക്കുമ്പോൾ മാർക്സിന്റെ മൂലധനം പഠിച്ചെടുത്തു; അന്ന് പാർട്ടി ഓഫീസിൽ കയറാൻ വേറെയൊന്നും ആവശ്യമുണ്ടായിരുന്നില്ല; മകനെ കുറിച്ച് സുഹാസിനി

തന്റെ മകൻ നന്ദൻ മണിരത്നത്തെ കുറിച്ച് സംസാരിക്കുകയാണ് സുഹാസിനി. ആറാം ക്ലാസിൽ പഠിക്കുമ്പോൾ തന്നെ മകൻ കാൾ മാർക്സിന്റെ ‘മൂലധനം’ വായിക്കുകയും അതിനെ പറ്റി പഠിക്കുകയും ചെയ്തിരുന്നുവെന്ന് സുഹാസിനി പറയുന്നു.

കയ്യിൽ ദസ് കാപിറ്റൽ ഉണ്ടായിരുന്നതുകൊണ്ട് തന്നെ ആ സമയങ്ങളിൽ പാർട്ടി ഓഫീസുകളിൽ പോവുമ്പോൾ അവർ ഒന്നും തന്നെ ചോദിക്കാതെ അവനെ ഉള്ളിലേക്ക് കയറ്റിവിടുമായിരുന്നു എന്നാണ് സുഹാസിനി പറയുന്നത്.
യൂണിവേഴ്സിറ്റി ഓഫ് ഓക്സ്ഫോർഡിൽ നിന്നും തിയോളജിയിൽ പി. എച്ച്. ഡി കരസ്ഥമാക്കിയ നന്ദൻ മണി രത്നം ഇപ്പോൾ പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥി കൂടിയാണ്.

“അവൻ ആറിൽ പഠിക്കുമ്പോൾ മറ്റ് കുട്ടികളെ പോലെ അല്ലായിരുന്നു. സ്കൂ‌ൾ വിട്ട് വന്ന ശേഷം അവൻ ടി.വി കാണും. പക്ഷേ കാണുന്നത് പാർലമെന്റ് ചാനലാണ്. ഞാൻ ഇങ്ങനെയൊരു കുട്ടിക്കാണ് ജന്മം നൽകിയതെന്ന് ആലോചിച്ചു പോയി. സാധാരണ കുട്ടികൾ കോമിക്കുകളും മറ്റ് പരിപാടികളും കാണുമ്പോൾ അവൻ അതായിരുന്നു കണ്ടത്.

മെല്ലെ മെല്ലെ അവൻ ഫിലോസഫിക്കൽ പുസ്‌തകങ്ങളും പൊളിറ്റിക്കൽ പുസ്‌തകങ്ങളുമെല്ലാം പഠിക്കാൻ തുടങ്ങി. ദാസ് ക്യാപിറ്റൽ പഠിച്ചപ്പോൾ അവന്റെ വയസ്സ് വെറും 12 ആയിരുന്നു. അപ്പോഴേക്കും അവൻ അത് പഠിച്ചെടുത്തു.

അന്നവൻ ടി നഗറിലെ സി. പി.എം പാർട്ടി ഓഫീസിലേക്ക് പോയി. അന്നവിടെ കയറാനുള്ള അവൻ്റെ വിസിറ്റിങ് കാർഡ് ആയിരുന്നു ദാസ് ക്യാപിറ്റൽ. അത് കൈയിൽ കണ്ടപ്പോൾ തന്നെ അവർ പെട്ടെന്ന് അവനോട് ഭക്ഷണം കഴിക്കാൻ പറഞ്ഞു.

അതാണ് ആ പാർട്ടിയുടെ ക്വാളിറ്റി. അവർ പേരെന്താണെന്ന് ചോദിച്ചില്ല, നീ എവിടെ നിന്ന് വരുന്നു എന്ന് ചോദിച്ചില്ല, നിനക്ക് എന്താ വേണ്ടത് എന്ന് ചോദിച്ചില്ല. വന്ന് ഭക്ഷണം കഴിക്ക് എന്ന് മാത്രമേ പറഞ്ഞുള്ളു. ഭക്ഷണം കഴിഞ്ഞ ശേഷം അവനോട് എന്താണ് നിൻ്റെ പേരെന്നും അച്ഛന്റെ പേരെന്തെന്നുമെല്ലാം ചോദിച്ചു.

അവൻ അച്ഛൻ്റെ പേര് സുബ്രഹ്മണ്യൻ എന്ന് പറഞ്ഞു. മണിരത്നത്തിൻ്റെ പേര് പറഞ്ഞില്ല. ഗോപാലരത്ന സുബ്രഹ്മണ്യം എന്നാണ് മണി രത്നത്തിന്റെ യഥാർത്ഥ പേര്. പിന്നെ അമ്മയുടെ പേര് ചോദിച്ചപ്പോൾ അവന് കള്ളം പറയാൻ കഴിഞ്ഞില്ല. സുഹാസിനി എന്ന് പറഞ്ഞപ്പോൾ അവർ അത്ഭുതത്തോടെ, സുഹാസിനി മണിരത്നത്തിൻ്റെ മകനാണോ എന്ന് ചോദിച്ചു.

നീ ഇവിടെ വരുന്നത് അവർക്ക് അറിയുമോ എന്ന് ചോദിച്ചപ്പോൾ, അവർ എന്തിനറിയണം ഇതെൻ്റെ തീരുമാനമല്ലേ എന്നവൻ ചോദിച്ചു. അതാണ് നന്ദൻ, അങ്ങനെയാണ് അവൻ എല്ലാം തുടങ്ങിയത്.” കണ്ണൂരിൽ നടക്കുന്ന ഹാപ്പിനസ് ഫിലിം ഫെസ്റ്റിവലിന്റെ വേദിയിൽ വെച്ചായിരുന്നു സുഹാസിനി മകനെ കുറിച്ച് സംസാരിച്ചത്.