ഏറെ ചര്‍ച്ചയായ ഇമോഷണല്‍ സീന്‍, ദൈര്‍ഘ്യം കൂടുതലെങ്കിലും കട്ട് ചെയ്തില്ല; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി സംവിധായിക

സൂര്യ ചിത്രം “സൂരറൈ പോട്രു”വിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. സൂര്യയുടെ കരിയറിലെ ബ്ലോക്ക് ബസ്റ്റര്‍ എന്നാണ് ചിത്രത്തെ കുറിച്ച് പ്രേക്ഷകര്‍ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്. ഉര്‍വശിയുടെയും അപര്‍ണ ബാലമുരളിയുടെയും അഭിനയത്തിനും ഏറെ പ്രശംസകളാണ് ലഭിക്കുന്നത്. ചിത്രത്തിലെ ഇമോഷണല്‍ സീന്‍ സോഷ്യല്‍ മീഡിയയില്‍ ഏറ്റവും ചര്‍ച്ചയായ ഒന്നാണ്.

അച്ഛന്റെ മരണ ശേഷമുള്ള ആ ഇമോഷണല്‍ സീന്‍ ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നു, ഒറ്റ ടേക്കിലാണ് എടുത്തത് എന്നാണ് സംവിധായിക സുധ കൊങ്കര വ്യക്തമാക്കുന്നത്. “”ആ രംഗം മുഴുവനായും രണ്ടു തവണ ഷൂട്ട് ചെയ്തു. ഉര്‍വശി മാഡത്തിന്റെ ഭാഗങ്ങള്‍ രണ്ടു ക്യാമറ വെച്ചാണ് പകര്‍ത്തിയത്. സൂര്യയുടേതിന് അതു സാദ്ധ്യമായിരുന്നില്ല. അതാണ് രണ്ടു തവണ ആ രംഗം ഷൂട്ട് ചെയ്യേണ്ടി വന്നത്.””

“”ചിലര്‍ക്ക് ആ രംഗം ഒരുപാട് ഇഷ്ടപ്പെട്ടു. ആ രംഗത്തിന് ദൈര്‍ഘ്യം കൂടുതലായെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. എന്നെ സംബന്ധിച്ചിടത്തോളം ആ രംഗത്തില്‍ കത്തി വെയ്ക്കാന്‍ എനിക്കൊട്ടും താത്പര്യമുണ്ടായിരുന്നില്ല. എന്തൊരു റിയല്‍ ആയാണ് സൂര്യയും ഉര്‍വശിയും അതു ചെയ്തത്”” എന്നാണ് സുധ കൊങ്കര മനോരമ ഓണ്‍ലൈനോട് പറഞ്ഞത്.

Read more

ആ ഭാഗം കുറച്ചു കട്ട് ചെയ്യാന്‍ പലരും പറഞ്ഞു. എന്നാല്‍ തനിക്ക് അത് അങ്ങനെ തന്നെ വേണമായിരുന്നു. അതിനാല്‍, ചെറുതായി ട്രിം ചെയ്യുക മാത്രമാണ് ചെയ്തത്. ഓരോ തവണ ആ രംഗം കാണുമ്പോഴും താന്‍ കരയുകയായിരുന്നു എന്നും സംവിധായിക തുറന്നു പറഞ്ഞു.