ആര്‍ക്കെങ്കിലും കടം കൊടുത്തിട്ടുണ്ടെങ്കില്‍ അതൊക്കെ ഓര്‍മ്മിക്കാന്‍ ഭയങ്കര മിടുക്കന്‍, വല്ലവന്റെയും പെട്ടി കയറ്റി കൊണ്ട് പോകുന്നതടക്കം പല മറവികള്‍; പ്രിയദര്‍ശനെ കുറിച്ച് ശ്രീനിവാസന്‍

ഓര്‍മ്മയുടെയും മറവിയുടെയും മിക്‌സാണ് സംവിധായകന്‍ പ്രിയദര്‍ശനെന്ന് നടന്‍ ശ്രീനിവാസന്‍ . മറ്റുള്ളവരുടെ പെട്ടികള്‍ കൊണ്ടുപോകുന്നതടക്കം വലിയ മറവികളാണ് പ്രിയനുള്ളതെന്നും എന്നാല്‍ ആര്‍ക്കെങ്കിലും കടം കൊടുത്തിട്ടുണ്ടെങ്കില്‍ അത് എത്രകാലം കഴിഞ്ഞാലും അദ്ദേഹം ഓര്‍ത്തിരിക്കുമെന്നുമാണ് ശ്രീനിവാസന്‍ പറയുന്നത്. അതിന് ഉദാഹരണമായി ഒരു അനുഭവവും നടന്‍ പങ്കുവെച്ചു.

ശ്രീനിവാസന്റെ വാക്കുകള്‍

ഒരു സിനിമയില്‍ അഭിനയിക്കാന്‍ വേണ്ടി എറണാകുളത്ത് എത്തിയ നെടുമുടി വേണു ഒരു ഹോട്ടലില്‍ താമസിക്കുകയാണ്. അദ്ദേഹത്തെ കണ്ട് ഒരു സിനിമയുടെ കാര്യം സംസാരിക്കുന്നതിന് വേണ്ടി ഒരീസം വൈകുന്നേരം പ്രിയന്‍ ഹോട്ടലിലേക്ക് വന്നു. കാര്യങ്ങളൊക്കെ പറഞ്ഞു.

അന്ന് രാത്രി പ്രിയന് മൈസൂരിലേക്ക് ചിത്രീകരണ ആവശ്യത്തിനായി പോകണം. മൈസൂരിലെ ഏതോ ഉള്‍പ്രദേശത്താണ് ഷൂട്ടിങ്ങ്. എന്തായാലും രാത്രി പോവണ്ട, രാവിലെ പോകാമെന്ന് തീരുമാനിച്ചു. പ്രിയന്‍ അവിടെ കിടന്ന് രാവിലെ എഴുന്നേറ്റ് പോയി. നെടുമുടി അവിടെയുള്ള ഷൂട്ടിങ്ങിനും പോയി. തിരിച്ച് വന്ന് നോക്കുമ്പോള്‍ നെടുമുടിയുടെ ബാഗുകളൊന്നും റൂമില്‍ ഇല്ല. അതെല്ലാം പോയി’.

പ്രിയന്റെ സ്വഭാവം അറിയാവുന്നത് കൊണ്ട് സ്വന്തം ബാഗ് ആണെന്ന് കരുതി അദ്ദേഹം എടുത്തതാണോ, അതോ ഏതെങ്കിലും പയ്യന്മാരെ കൊണ്ട് ബാഗ് എടുപ്പിച്ച കൂട്ടത്തില്‍പ്പെട്ട് പോയതാണോന്നും അറിയില്ല. സംശയിച്ചത് പോലെ തന്നെയാണ് അന്ന് നടന്നത്.

പെട്ടിയൊക്കെ തുറന്ന് നോക്കിയതിന് ശേഷം ഇത് തന്റെയല്ല, നെടുമുടിയുടെ ആണെന്ന് ബോധം വന്നപ്പോഴാണ് അദ്ദേഹത്തെ എങ്ങനെയോ വിളിച്ച് കാര്യം പ്രിയന്‍ അറിയിച്ചത്. വല്ലവന്റെയും പെട്ടി കയറ്റി കൊണ്ട് പോകുന്നതടക്കം പല മറവികളാണ് പ്രിയദര്‍ശനുള്ളത്.

അതേ സമയം അഞ്ച് വയസില്‍ കണ്ട സിനിമയുടെ കഥ ചോദിച്ചാല്‍ അതിപ്പോഴും പറയും. ഇംഗ്ലീഷോ, ഹിന്ദിയോ, മലയാളമോ ഏത് ഭാഷയാണെങ്കിലും അങ്ങനെയാണ്. അത്രയും ഓര്‍മ്മ ശക്തിയാണ്. ഇടയ്ക്ക് പൈസയ്ക്ക് അത്യാവശ്യം വന്നപ്പോള്‍ ഞാന്‍ പ്രിയനോട് ഒരു രണ്ടായിരം രൂപ ചോദിച്ചു. ആ സമയത്ത് ”1979 നവംബര്‍ ഇരുപത്തിയേഴിന് നീയൊരു അഞ്ഞൂറ് രൂപ വാങ്ങിയിട്ട് തിരിച്ച് തന്നില്ലല്ലോ”, എന്നിങ്ങോട്ട് പുള്ളി ചോദിച്ചു.

അങ്ങനെ ആര്‍ക്കെങ്കിലും കടം കൊടുത്തിട്ടുണ്ടെങ്കില്‍ അതൊക്കെ ഓര്‍മ്മിക്കാന്‍ ഭയങ്കര മിടുക്കനാണ്.