സാമ്പാര്‍ ഉണ്ടാക്കുന്നതിനിടെ ആശയം കിട്ടി, കൃഷ്ണന്റെയും കുചേലന്റെയും കഥ സിനിമയാക്കി; ഹിറ്റ് ചിത്രത്തെ കുറിച്ച് ശ്രീനിവാസന്‍

ശ്രീനിവാസന്റെ തിരക്കഥയില്‍ 2007ല്‍ എത്തിയ ചിത്രമാണ് ‘കഥ പറയുമ്പോള്‍’. ഏറെ ജനപ്രീതി നേടിയ ശ്രീനിവാസന്‍ സിനിമകളില്‍ ഒന്നാണ് കഥ പറയുമ്പോള്‍. ബാര്‍ബര്‍ ബാലനെയും സൂപ്പര്‍ സ്റ്റാര്‍ അശോക് രാജിനെയും പ്രേക്ഷകര്‍ സ്വീകരിച്ചിരുന്നു. ചിത്രത്തിന്റെ കഥയിലേക്ക് വന്നതിനെ കുറിച്ച് പറഞ്ഞിരിക്കുകയാണ് ശ്രീനിവാസന്‍ ഇപ്പോള്‍.

സാമ്പാര്‍ ഉണ്ടാക്കുന്നതിനിടെ തോന്നിയ ആശയമായിരുന്നു സിനിമ എന്നാണ് ശ്രീനിവാസന്‍ പറയുന്നത്. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് ശ്രീനിവാസന്‍ സംസാരിച്ചത്. പെട്ടെന്ന് ഒരു സ്പാര്‍ക്ക് കിട്ടുന്ന കഥകളുണ്ട്. കഥ പറയുമ്പോള്‍ എന്ന സിനിമയുടെ കഥ ഉണ്ടായത് അമേരിക്കയില്‍ വച്ചിട്ടാണ്.

‘മേഡ് ഇന്‍ യുഎസ്എ’ എന്ന സിനിമയില്‍ അഭിനയിക്കാന്‍ പോയതാണ്. താന്‍ താമസിക്കുന്നതിന് അപ്പുറത്തെ അപ്പാര്‍ട്ട്‌മെന്റിലാണ് ഇന്നസെന്റും ഭാര്യയും താമസിക്കുന്നത്. ഷൂട്ടിംഗ് ഇല്ലാത്ത ദിവസങ്ങളില്‍ ഇന്നസെന്റിന്റെ ഭാര്യ ഭക്ഷണമുണ്ടാക്കി തങ്ങള്‍ കഴിക്കും.

അതിലേക്ക് കോണ്‍ട്രിബ്യൂട്ട് ചെയ്യാന്‍ വേണ്ടി താനൊരു സാമ്പാര്‍ ഉണ്ടാക്കി കൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് കുചേലനും ശ്രീകൃഷ്ണനുമായിട്ടുള്ള സൗഹൃദത്തിന്റെ കഥയെ കുറിച്ചുള്ള ഒരു മിന്നല്‍ തലയിലൂടെ പോയത്. അത് ഇപ്പോഴത്തെ കാലത്ത് സിനിമാറ്റിക് ആയിട്ട് എങ്ങനെ ചെയ്യാന്‍ പറ്റും എന്ന ആലോചനയായി.

ശ്രീകൃഷ്ണന്റെ ലെവലില്‍ മിനിമം ഒരു സിനിമാതാരം എങ്കിലും ആയിരിക്കണം. അതാണ് മമ്മൂട്ടിയുടെ കഥാപാത്രം. അതിന്റെ അവസാനത്തെ സീന്‍ ആണ് ആദ്യം മുന്നില്‍ തെളിഞ്ഞത്. അപ്പോള്‍ തന്നെ കുറേ കാര്യങ്ങള്‍ എഴുതി. രണ്ട്, മൂന്ന് വര്‍ഷം കഴിഞ്ഞിട്ടാണ് അത് സിനിമ ആയത് എന്നാണ് ശ്രീനിവാസന്‍ പറയുന്നത്.