'മലയാളത്തില്‍ ഫ്‌ളോപ്പ് സ്റ്റാര്‍.. തമിഴില്‍ സൂപ്പര്‍ നടന്‍'; കമല്‍ഹാസനൊപ്പം വീണ്ടും തിളങ്ങാന്‍ കാളിദാസ്

മലയാള സിനിമയില്‍ തന്റെ പ്രതിഭ തെളിയിക്കാന്‍ കഴിയാതെ പോയ നടനാണ് കാളിദാസ് ജയറാം. ബാലതാരമായി എത്തിയ സിനിമകള്‍ ഹിറ്റുകള്‍ ആയിരുന്നുവെങ്കില്‍ നായകനായി എത്തിയ മലയാള സിനിമകള്‍ എല്ലാം ഫ്‌ളോപ്പുകള്‍ ആയിരുന്നു. മലയാളത്തില്‍ പരാജയ ചിത്രങ്ങളിലെ നായകന്‍ ആണെങ്കില്‍ തമിഴില്‍ അങ്ങനെയല്ല. ‘പുത്തം പുതു കാലൈ’, ‘പാവ കഥൈകള്‍’ എന്നീ ആന്തോളജി സിനിമകളിലെയും ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ‘വിക്ര’ത്തിലെയും കാളിദാസിന്റെ പ്രകടനം ഏറെ ശ്രദ്ധ നേടിയിരുന്നു. വിക്രത്തില്‍ കമല്‍ഹാസന്‍ അവതരിപ്പിച്ച ടൈറ്റില്‍ കഥാപാത്രത്തിന്റെ മകന്റെ റോളിലാണ് കാളിദാസ് വേഷമിട്ടത്.

വിക്രത്തിന് ശേഷം കാളിദാസ് വീണ്ടും കമല്‍ഹാസനൊപ്പം അഭിനയിക്കാന്‍ ഒരുങ്ങുന്നു എന്ന വാര്‍ത്തകളാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. ശങ്കര്‍-കമല്‍ ഹാസന്‍ ടീമിന്റെ ഐക്കോണിക് ചിത്രം ഇന്ത്യന്റെ സീക്വല്‍ ‘ഇന്ത്യന്‍ 2’വില്‍ ഒരു പ്രധാന കഥാപാത്രമായി കാളിദാസും വേഷമിടും. സിനിമയുടെ ഇപ്പോള്‍ പുരോഗമിക്കുന്ന തായ്‌വാന്‍ ഷെഡ്യൂളില്‍ കാളിദാസ് ജോയിന്‍ ചെയ്തു. ശങ്കറിനൊപ്പം നില്‍ക്കുന്ന ചിത്രം പങ്കുവച്ചാണ് ഇക്കാര്യം നടന്‍ പങ്കുവച്ചത്. കാജല്‍ അഗര്‍വാള്‍, രാകുല്‍ പ്രീത് സിംഗ്, പ്രിയ ഭവാനി ശങ്കര്‍, ബോബി സിംഹ, സിദ്ധാര്‍ഥ്, സമുദ്രക്കനി, ഗുരു സോമസുന്ദരം, ഗുല്‍ഷന്‍ ഗ്രോവര്‍ തുടങ്ങി വന്‍ താരനിര അണിനിരക്കുന്ന സിനിമയാണിത്. തായ്‌വാനിലെ ഷെഡ്യൂളിന് ശേഷം സിനിമയുടെ ടീം ദക്ഷിണാഫ്രിക്കയിലേക്ക് പോകും. അവിടെയും ഒരു മാസം നീളുന്ന ചിത്രീകരണം ഉണ്ടാവും.

1996ല്‍ പുറത്തെത്തിയ ഇന്ത്യന്‍ ബോക്‌സോഫീസില്‍ വന്‍ വിജയം നേടിയ സിനിമയാണ്. കമലിനെ ദേശീയ അവാര്‍ഡും സിനിമയിലൂടെ തേടിയെത്തി. സൂപ്പര്‍ ഹിറ്റായ വിക്രത്തിന് ശേഷം കമല്‍ ഹാസന്റെതായി എത്തുന്ന സിനിമ എന്നത് ഇന്ത്യന്‍ 2വിന്റെ മൂല്യം വര്‍ധിപ്പിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ കാളിദാസിനെ സംബന്ധിച്ചും കരിയറിലെ ഏറെ പ്രധാനപ്പെട്ട സിനിമയാണ് ഇന്ത്യന്‍ 2.


2000ല്‍ ‘കൊച്ചു കൊച്ചു സന്തോഷങ്ങള്‍’ എന്ന സിനിമയില്‍ അച്ഛന്‍ ജയറാമിനൊപ്പമാണ് കാളിദാസ് സിനിമയിലേക്ക് എത്തുന്നത്. ‘എന്റെ വീട് അപ്പുന്റെയും’ സിനിമയില്‍ മികച്ച ബാലതാരത്തിനുള്ള ദേശീയ അവാര്‍ഡ് താരം നേടി. 2016ല്‍ ‘മീന്‍ കുഴമ്പും മണ്‍പാനിയും’ എന്ന തമിഴ് സിനിമയിലൂടെയാണ് കാളിദാസ് നടനായി അരങ്ങേറ്റം കുറിച്ചത്. 2018ല്‍ ‘പൂമരം’ എന്ന സിനിമയിലൂടെയാണ് മലയാള സിനിമയില്‍ നായകനായി കാളിദാസ് എത്തുന്നത്. എന്നാല്‍ സിനിമയ്ക്ക് ലഭിച്ച പ്രീ റിലീസ് ഹൈപ്പ് തിയേറ്ററില്‍ എത്തിയപ്പോള്‍ ഉണ്ടായിരുന്നില്ല. പ്രേക്ഷകരെ നിരാശപ്പെടുത്തിയ സിനിമ ആയിരുന്നു പൂമരം.

പിന്നീട് കാളിദാസിന്റെതായി എത്തിയ മിസ്റ്റര്‍ ആന്‍ഡ് മിസിസ് റൗഡി, അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്, ഹാപ്പി സര്‍ദാര്‍ എന്നീ സിനിമകള്‍ എല്ലാം കനത്ത പരാജയങ്ങളായിരുന്നു. തുടര്‍ പരാജയങ്ങള്‍ക്ക് ശേഷമാണ് കാളിദാസ് തമിഴിലേക്ക് ചുവട് മാറ്റിപ്പിടിച്ചത്. പുത്തം പുതു കാലൈ എന്ന ആന്തോളജിയില്‍ സുധ കൊങ്കര ഒരുക്കിയ ‘ഇളമൈ ഇതോ ഇതോ’ എന്ന ചിത്രത്തിലാണ് കാളിദാസ് എത്തിയത്. ഈ വേഷം ശ്രദ്ധ നേടി. അച്ഛന്‍ ജയറാമിന്റെ ചെറുപ്പകാലമാണ് കാളിദാസ് ഇതില്‍ അവതരിപ്പിച്ചത്.

സുധ കൊങ്കരയുടെ തന്നെ സംവിധാനത്തില്‍ ഒരുങ്ങിയ ‘പാവൈ കഥകള്‍’ ആന്തോളജിയിലെ തങ്കം എന്ന ചിത്രത്തില്‍ സത്താര്‍ എന്ന ട്രാന്‍ജെന്‍ഡര്‍ കഥാപാത്രത്തെയാണ് കാളിദാസ് അവതരിപ്പിച്ചത്. കാളിദാസിന് ഏറെ ശ്രദ്ധ നേടിക്കൊടുത്ത കഥാപാത്രമായി സത്താര്‍. നിരൂപക ശ്രദ്ധയും പ്രേക്ഷക ശ്രദ്ധയും താരം ഒരുപോലെ നേടിയിരുന്നു.

Read more

എന്നാല്‍ പിന്നീട് എത്തിയ ‘ബാക്ക്പാക്കേഴ്‌സ്’, ‘ജാക്ക് ആന്‍ഡ് ജില്‍’ എന്നീ രണ്ട് മലയാള സിനിമകളും വന്‍ പരാജയങ്ങളായി മാറി. അതിന് ശേഷം എത്തിയ വിക്രത്തിലെ റോള്‍ ഏറെ ശ്രദ്ധ നേടി. ‘നച്ചത്തിരം നഗരഗിരധു’, ‘രജ്‌നി’, ‘പക്കത്തില കൊഞ്ചം കാതല്‍’ എന്നീ സിനിമകളാണ് ഇന്ത്യന്‍ 2വിനൊപ്പം കാളിദാസിന്റെതായി ഒരുങ്ങികൊണ്ടിരിക്കുന്നത്.