'സിനിമയ്ക്കായി ആദ്യമെഴുതിയ പാട്ടുകളൊക്കെ കവിതകളാണെന്നു പറഞ്ഞ് സംവിധായകര്‍ മാറ്റിവെച്ച കാലത്ത് ഗാനങ്ങള്‍ കൊള്ളാം എന്നു പറഞ്ഞ ഹരിഹരന്‍'

സംവിധായകന്‍ ഹരിഹരനുമായുണ്ടായ അകല്‍ച്ച തമിക്കും മലയാള സിനിമക്കും നഷ്ടമുണ്ടാക്കിയെന്ന് ശ്രീകുമാരന്‍ തമ്പി. അകല്‍ച്ചക്ക് കാരണക്കാരന്‍ താന്‍ തന്നെയാണെന്നും പി ഭാസ്‌കരന്‍ പുരസ്‌കാരം ഹരിഹരന് സമ്മാനിച്ചുകൊണ്ട് ശ്രീകുമാരന്‍ തമ്പി പറഞ്ഞു.

സിനിമയ്ക്കായി ആദ്യമെഴുതിയ പാട്ടുകളൊക്കെ കവിതകളാണെന്നു പറഞ്ഞ് സംവിധായകര്‍ മാറ്റിവെച്ച കാലത്ത് തന്റെ പാട്ടുകള്‍ കൊള്ളാം എന്നു പറഞ്ഞ ആദ്യയാളായിരുന്നു ഹരിഹരന്‍. അന്ന് തുടങ്ങിയ ആത്മബന്ധം ഇടക്കാലത്തുവെച്ച് മുറിയുകയായിരുന്നു. ഹരിഹരന്റെ സിനിമയ്ക്ക് ഇനി താന്‍ പാട്ട് എഴുതില്ല എന്നുവരെ തീരുമാനിച്ച കാലഘട്ടം. ആ കാലഘട്ടത്തില്‍ താന്‍ “ജയിക്കാനായ് ജനിച്ചവന്‍” എന്ന പേരില്‍ സിനിമയെടുത്തപ്പോള്‍ ഹരിഹരന്‍ “തോല്‍ക്കാന്‍ എനിക്ക് മനസ്സില്ല” എന്ന പേരില്‍ സിനിമയെടുത്ത് തന്നെ ഞെട്ടിച്ചുവെന്നും തമ്പി പറഞ്ഞു.

ഓരോ തിരക്കഥയും സൂക്ഷ്മതയോടെ പഠിച്ച് കൈകാര്യം ചെയ്യുന്നതും മറ്റുള്ളവരെ തിരുത്താന്‍ നില്‍ക്കാതെ സ്വയം തിരുത്തി മുന്നേറിയതുമാണ് ഹരിഹരന് മലയാളസിനിമയില്‍ സ്ഥിരപ്രതിഷ്ഠ നേടിക്കൊടുത്തതെന്നും ശ്രീകുമാരന്‍ തമ്പി പറഞ്ഞു.