'ഉമ്മൻചാണ്ടി സാർ.. മാപ്പ്,സാമൂഹ്യദ്രോഹികളുടെ ഇടപെടലുകൾ മൂലം അങ്ങയെ തെറ്റിദ്ധരിക്കേണ്ടി വന്നു': ഷമ്മി തിലകൻ

സോളാർ കേസിൽ ഉമ്മന്‍ചാണ്ടിയെ കുടുക്കാൻ ​ഗൂഢാലോചന നടന്നെന്ന സിബിഐ റിപ്പോർട്ടിന് പിന്നാലെ പ്രതികരണവുമായി നടൻ ഷമ്മി തിലകൻ. ഉമ്മൻചാണ്ടിയോട് മാപ്പ് പറഞ്ഞുള്ള കുറിപ്പിൽ അദ്ദേഹം സാമൂഹ്യദ്രോഹികളുടെ ഇടപെടലുകൾ കാരണം കുറച്ചു നാൾ തെറ്റിദ്ധരിക്കേണ്ടിവന്നു എന്നും ഷമ്മി കുറിച്ചു. ഫെയ്‌സ്ബുക്കിലൂടെയാണ് ഷമ്മി തിലകൻ തന്റെ പ്രതികരണം അറിയിച്ചത്.

ഉമ്മൻ ചാണ്ടിയെ കുടുക്കാൻ ഗൂഢാലോചന നടത്തിയെന്ന സിബിഐ റിപ്പോർട്ടിനെ കുറിച്ചുള്ള വാർത്തയുടെ സ്ക്രീൻ ഷോട്ട് പങ്കുവച്ചാണ് ഷമ്മി തിലകൻ തന്റെ പ്രതികരണം പങ്കുവച്ചത്. പ്രതികാര ദാഹത്താൽ ഉമ്മൻ ചാണ്ടിയുടെ ആത്മാവിൽ നിന്നുണ്ടാകുന്ന കൊടുങ്കാറ്റ് സാമൂഹ്യ ദ്രോഹികളുടെ മേൽ മാത്രം പതിക്കുന്നതിന് വേണ്ട നടപടി കൈക്കൊള്ളണമെന്നും അപ്പപ്പോൾ കാണുന്നവനെ അപ്പാ എന്നു വിളിക്കാത്ത നല്ല കമ്മ്യൂണിസ്റ്റുകാരെ ഒഴിവാക്കി കരുണ കാട്ടണമെന്നും ഷമ്മി കുറിപ്പിൽ പറയുന്നു.

‘ഉമ്മൻചാണ്ടി സാർ #മാപ്പ്..! സാമൂഹ്യദ്രോഹികളുടെ ഇടപെടലുകൾ മൂലം, അൽപ്പനാൾ എങ്കിലും അങ്ങയെ തെറ്റിദ്ധരിക്കേണ്ടി വന്നതിൽ, നിർവ്യാജമായ ഖേദം അറിയിക്കുന്നു..!ഒപ്പം..പ്രതികാരദാഹത്താൽ അങ്ങയുടെ ആത്മാവിൽ ഉണ്ടാകാൻ സാധ്യതയുള്ള വിസ്ഫോടനത്തെത്തുടർന്ന് ബഹിർഗമിക്കാൻ സാധ്യതയുള്ള കൊറോണൽ മാസ് ഇജക്ഷൻ (CME) മൂലം ഉണ്ടാകാൻ സാധ്യതയുള്ള ഭൗമ കാന്തിക കൊടുങ്കാറ്റ്..

ഈ സാമൂഹ്യ ദ്രോഹികളുടെ മേൽ മാത്രം പതിക്കുന്നതിന് വേണ്ട നടപടി കൈക്കൊള്ളണമെന്നും, അതുവഴി ഈ കേരളക്കരയിൽ, അപ്പപ്പോൾ കാണുന്നവനെ അപ്പാ എന്നു വിളിക്കാത്ത നല്ല കമ്മ്യൂണിസ്റ്റുകാരെ ഒഴിവാക്കി കരുണ കാട്ടണമെന്നും വിനീതമായി അപേക്ഷിക്കുന്നു. ലാൽസലാം’ എന്നാണ് ഷമ്മി തിലകൻ കുറിച്ചത്.