ശരണ്യയുടെ വീടിന്റെ ആധാരം സീമയുടെ പേരിലാണ്, അവളത് കൊണ്ട് മുങ്ങും; വേദനിപ്പിച്ച ആരോപണങ്ങളെ കുറിച്ച് നടി

നടി ശരണ്യ ശശിയുടെ ചികിത്സയ്ക്ക് വേണ്ടി രംഗത്ത് വന്നതോടെയാണ് നടി സീമ ജി നായരെ കുറിച്ചുള്ള വാര്‍ത്തകള്‍ സജീവമാവുന്നത്. എന്നാല്‍ ശരണ്യയെയും മറ്റുള്ളവരെയുമൊക്കെ സഹായിക്കുന്നതിന്റെ പേരില്‍ കുത്തി നോവിക്കലുകളാണ് തനിക്ക് ലഭിക്കുന്നതെന്നാണ് സീമയിപ്പോള്‍ പറയുന്നത്. വനിതയ്ക്ക് നല്‍കിയ പ്രതികരണത്തിലൂടെയാണ് തന്റെ പേരില്‍ ഉയര്‍ന്ന് വന്ന ആരോപണങ്ങള്‍ക്കെല്ലാമുള്ള മറുപടി നടി നല്‍കിയത്.

സീമയുടെ വാക്കുകള്‍ ഇങ്ങനെ

‘ഞാന്‍ ആത്മയുടെ സജീവ പ്രവര്‍ത്തക ആയിരുന്ന സമയത്താണ് ശരണ്യ ശശിയുടെ അസുഖ വിവരം അറിയുന്നത്. കേട്ടപ്പോള്‍ വളരെ സങ്കടമായി. ഒരു ടെഡി ബിയര്‍ ഒക്കെ വാങ്ങി ആദ്യമായി അവളെ കാണാന്‍ പോയപ്പോള്‍ ശരണ്യയുടെ അവസ്ഥയെ കുറിച്ചോ കുടുംബത്തെ കുറിച്ചോ ഒന്നും അറിയില്ലായിരുന്നു. ആദ്യത്തെ സര്‍ജറി കഴിഞ്ഞ സമയമായിരുന്നു അത്. പിന്നീട് തുടര്‍ച്ചയായി ശരണ്യയുടെ കാര്യങ്ങള്‍ തിരക്കാനും വേണ്ട സഹായങ്ങള്‍ ചെയ്യാനും തുടങ്ങി. ഇക്കാര്യങ്ങള്‍ ഒന്നും ഞാന്‍ പുറത്തു പറഞ്ഞിരുന്നില്ല. അറിയിക്കണം എന്ന് തോന്നിയിട്ടുമില്ല. ഏഴാമത്തെ സര്‍ജറിക്കു ശേഷമാണ് ഇക്കാര്യം പുറംലോകം അറിയുന്നത്.

അതേ സമയം ശരണ്യയുടെ ചികിത്സയുമായി ബന്ധപ്പെട്ട് കുറേയധികം ആരോപണങ്ങള്‍ എനിക്ക് നേരെ വന്നിരുന്നു. അന്നേരം നല്ല വിഷമം തോന്നി. ശരണ്യയുടെ ചികിത്സാ സഹായം തേടി, എന്റെ അക്കൗണ്ട് നമ്പരല്ല ഒരിടത്തും കൊടുത്തത്. ഒരു കാര്യത്തിനും എന്റെ ബാങ്ക് ഡീറ്റെയില്‍സ് കൊടുക്കാറില്ല. ആവശ്യക്കാര്‍ ആരാണോ അവരുടെ അക്കൗണ്ടിന്റെ വിവരങ്ങളാണ് നല്‍കുക. എത്ര രൂപ വന്നു, എത്രയായി എന്നൊന്നും ഞാന്‍ തിരക്കിയിട്ടില്ല. ശരണ്യയുടെ കാര്യവും അങ്ങനെയായിരുന്നു. അവളുടെ വീടിന്റെ പവര്‍ ഓഫ് അറ്റോര്‍ണി എന്റെ കൈയ്യിലാണെന്നാണ് ചിലര്‍ പറഞ്ഞത്. ശരണ്യ മരിച്ച് കഴിഞ്ഞിട്ട് എനിക്ക് അതുകൊണ്ട് മുങ്ങാനാണത്രേ. ശരണ്യയുടെ വീടിന്റെ ആധാരം എന്റെയും അവളുടെയും പേരിലാണ് എഴുതി വെച്ചത് എന്നതാണ് മറ്റൊരു കഥ. അത് അറിഞ്ഞപ്പോള്‍ ആധാരം കാണിച്ച് ഒരു വീഡിയോ ഇടാം എന്നാണ് ശരണ്യ പറഞ്ഞത്. നെഞ്ച് കീറി മുറിക്കുന്ന ഇത്തരം വേദനകളാണ് എനിക്ക് കിട്ടിയത്.