'അതിപ്പോള്‍ സത്യേട്ടന്‍ അറിയേണ്ട'; മോഹന്‍ലാല്‍ ഇപ്പോഴും പറയാത്ത രഹസ്യത്തെ കുറിച്ച് സത്യന്‍ അന്തിക്കാട്

സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തില്‍ 1986ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഗാന്ധിനഗര്‍ സെക്കന്റ് സ്ടീറ്റ്. മോഹന്‍ലാല്‍ നായകനായ ചിത്രത്തില്‍ സീമ, ശ്രീനിവാസന്‍, തിലകന്‍, ഇന്നസെന്റ്, കെ.പി.എ.സി. ലളിത, സുകുമാരി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കാസിനോ എന്ന കമ്പനിയായിരുന്നു ചിത്രം നിര്‍മ്മിച്ചത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് ആരും അറിയാത്ത ഒരു രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് സത്യന്‍ അന്തിക്കാട്.

മമ്മൂട്ടിയും മോഹന്‍ലാലും ഐവി ശശിയും സീമയും സെഞ്ച്വറി ഫിലിംസിന്റെ കൊച്ചുമോനും ചേര്‍ന്ന നിര്‍മാണ കമ്പിനിയായിരുന്നു കാസിനോ. അടുത്ത പ്രൊജക്ട് അവര്‍ എന്നെയും ശ്രീനിയെയും ഏല്‍പ്പിക്കുന്നു. ഞങ്ങള്‍ കഥയ്ക്കു വേണ്ടിയുള്ള അന്വേഷണത്തിലായി. ടീ നഗറിലെ ഫ്‌ലാറ്റിലേക്കുള്ള ഓട്ടോ യാത്രയില്‍ ഒരു കോളനിയിലൂടെ ഞങ്ങള്‍ പോയപ്പോഴാണ് കോളനി പശ്ചത്തലമായ സിനിമയെന്ന ആശയം വന്നത് കഥയ്ക്ക് മുന്‍പേ പേരായി ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റ്.

പക്ഷേ, ആ ഐവി ശശിക്ക് മാത്രം ഇഷ്ടപ്പെട്ടില്ല. ശശിയേട്ടന്‍ പറഞ്ഞു, ‘പേരു മാറ്റണം. വല്ല ഗിരിനഗര്‍ എന്നെങ്ങാനും ഇട്ടോ. ഷൂട്ട് മുന്നോട്ടു പോയി. മറ്റൊരു പ്രൊഡ്യൂസര്‍ കൊച്ചുമോന്‍ പറഞ്ഞു, താന്‍ സംസാരിക്കാമെന്ന് പറഞ്ഞെങ്കിലും പിറ്റേന്ന് കാലുമാറി. ഒടുവില്‍ ശശിയേട്ടനോട് സംസാരിക്കാമെന്ന് സീമ പറഞ്ഞു.എന്നാല്‍ പിറ്റേന്ന് സീമയും പിന്മാറി.

ഒരു ദിവസം ലൊക്കേഷനിലേക്ക് ശശിയേട്ടനെത്തി. ലാല്‍ ഗുര്‍ഖ വേഷത്തിലിരിക്കുന്നുണ്ട്. വന്നു കയറിയപ്പോഴെ പറഞ്ഞു, ‘സത്യാ, വേറെ എന്തെങ്കിലും പേര് ആലോചിക്കണം.’ ലാല്‍ എഴുന്നേറ്റ് ഒരു മിനിറ്റെന്ന് പറഞ്ഞ് ശശിയേട്ടനെ വിളിച്ചു കൊണ്ടു പുറത്തേക്ക് നടന്നു. ഒരുമിനിറ്റ് കൊണ്ടു തിരിച്ചു വന്ന് ശശിയേട്ടന്‍ പറയുകയാണ്, ‘സത്യന്റെ സിനിമ, സത്യന് ഇഷ്ടമുള്ള പേരിട്.’

ഞാന്‍ അന്തം വിട്ടു പോയി. സ്വന്തം ഭാര്യ പറഞ്ഞിട്ടു നടക്കാത്ത കാര്യമാണ്. ഇതെന്തു മാജിക് ആണ്. എന്തു സൂത്രമാണ് പ്രയോഗിച്ചതെന്ന് ലാലിനോടു ചോദിച്ചു. ലാല്‍ചിരി ചിരിച്ച് മറുപടി, ‘അതിപ്പോള്‍ സത്യേട്ടന്‍ അറിയേണ്ട.’ ഈ നിമിഷം വരെ ആ രഹസ്യം എന്നോടു പറഞ്ഞിട്ടുമില്ല’ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സത്യന്‍ അന്തിക്കാട് പറഞ്ഞു.