അന്ന് ശരിക്കും മമ്മൂട്ടി കരഞ്ഞ് പോയി, അദ്ദേഹം ജയറാമിനെ ഒരുപാട് തെറി വിളിച്ചു; ഭീകരമായ സാഹചര്യത്തെ കുറിച്ച് സത്യന്‍ അന്തിക്കാട്

സത്യന്‍ അന്തിക്കാട് മമ്മൂട്ടി കൂട്ടുകെട്ടില്‍ 1989ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു ‘അര്‍ത്ഥം’. വേണു നാഗവള്ളിയുടെ തിരക്കഥയില്‍ ജയറാം, ശ്രീനിവാസന്‍, പാര്‍വതി, മുരളി, സുകുമാരി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിന്റെ തുടക്കം തന്നെ മമ്മൂട്ടി ജയറാമിനെ ആത്മഹത്യയില്‍ നിന്നും രക്ഷിക്കുന്ന രംഗത്തില്‍ നിന്നുമായിരുന്നു. ഇപ്പോഴിതാ ഈരംഗം ചിത്രീകരിച്ച അനുഭവം തുറന്നുപറഞ്ഞിരിക്കുകയാണ് സംവിധായകന്‍. കൗമുദി മൂവിസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

”അര്‍ത്ഥം സിനിമയിലെ മമ്മൂട്ടിയുടെ ആ സീന്‍ ജീവന്‍ കൈയ്യില്‍ പിടിച്ച് കൊണ്ടുള്ള ഒരു അഭിനയമായിരുന്നു. അതായത് ഓടി വരുന്ന ട്രെയ്‌നിന്റെ മുമ്പിലേക്ക് ജയറാം ചാടാന്‍ പോകുമ്പോള്‍ മമ്മൂട്ടി രക്ഷപ്പെടുത്തുന്നതാണ് സീന്‍. റെയില്‍വെ ട്രാക്കിലാണ് ഈ കളി. ആ സീന്‍ ജയറാം അഭിനയിച്ച് തകര്‍ക്കുകയായിരുന്നു. കാരണം, മമ്മൂട്ടിയ്ക്ക് അവനെ പിടിച്ചിട്ട് കിട്ടുന്നില്ല. ആ ട്രെയ്ന്‍ ഇപ്പോള്‍ വന്ന് ഇടിച്ച് പോകുമെന്ന് മമ്മൂട്ടിയ്ക്ക് അറിയാം. മാത്രമല്ല, ജയറാമിനെ വിട്ടാല്‍ അവന് ട്രെയ്ന്‍ തട്ടും.

ആ സമയം ഞാന്‍ നോക്കുമ്പോള്‍ മമ്മൂട്ടിയുടെ കഥാപാത്രമൊക്കെ പോയി. ഡാ ജയറാമേ, മമ്മൂട്ടിയാടാ പറയുന്നത്. മാറി നില്‍ക്കടാ, ട്രെയ്ന്‍ വന്നിടിക്കും എന്നാക്കെയായി മമ്മൂട്ടിയുടെ ഡയലോഗ്. ആ സമയം മമ്മൂട്ടി ആകെ പേടിച്ച് പോയി. മമ്മൂട്ടി പിടിക്കുന്തോറും ജയറാം അങ്ങോട്ട് ചാടുകയാണ്. ജയറാമിനെ വിട്ട് കൊടുക്കാന്‍ മമ്മൂട്ടിയ്ക്കും പറ്റുന്നില്ല.

അന്ന് ശരിക്കും മമ്മൂട്ടി കരഞ്ഞ് പോയി. ഷോട്ട് കഴിഞ്ഞ് മമ്മൂട്ടി വിറച്ചിട്ട് ഒരു സ്ഥലത്തിരുന്നു. എന്നിട്ട് മമ്മൂക്ക ജയറാമിനെ ഒരുപാട് തെറി വിളിച്ചു. അത് ഭീകരമായ ഒരു സാഹചര്യമായിരുന്നു,” സത്യന്‍ അന്തിക്കാട് പറഞ്ഞു.