'ഒരാളെ കൊന്നാല്‍ 12 വര്‍ഷമേയുള്ളൂ ശിക്ഷ, എന്റെ ശിക്ഷ കഴിയാറായോ' എന്നദ്ദേഹം ചോദിച്ചു; നെടുമുടി വേണുവുമായി 14 വര്‍ഷം നീണ്ടു നിന്ന അകല്‍ച്ചയെ കുറിച്ച് സത്യന്‍ അന്തിക്കാട്

മലയാളത്തിന്റെ മഹാനടന്‍ നെടുമുടി വേണുവുമായുള്ള ഒരു ചെറിയ അകല്‍ച്ച 14 വര്‍ഷം നീണ്ടുനിന്നതിനെക്കുറിച്ച് സംവിധായകന്‍ സത്യന്‍ അന്തിക്കാട്. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് സത്യന്‍ അന്തിക്കാട് തന്റെ മനസ്സുതുറന്നത്.

അദ്ദേഹത്തിന്റെ വാക്കുകളിങ്ങനെ

ഞാന്‍ അമേരിക്കയില്‍വെച്ചു ചെയ്‌തൊരു സിനിമയുടെ ഭാഗമാവാന്‍ അദ്ദേഹത്തിനു സാധിച്ചില്ല. ഞാനാകെ വിഷമിച്ചുപോയി. അദ്ദേഹം വരാഞ്ഞതിനെത്തുടര്‍ന്ന് കഥയൊക്കെ മാറ്റി. ആകെ കുളമായിപ്പോയി.

പിന്നെ ഞാന്‍ കുറേനാളത്തേക്ക് അദ്ദേഹത്തെ വിളിച്ചില്ല. എത്രനാള്‍ വൈകി എന്നൊന്നും എനിക്കറിയില്ലായിരുന്നു. ഒരു സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ചടങ്ങിനെത്തിയ വേണു എന്റെ അടുത്തുവന്നു സത്യന്റെ സിനിമയില്‍ ഞാന്‍ അഭിനയിച്ചിട്ട് 14 വര്‍ഷങ്ങളായി എന്നു പറഞ്ഞു.

‘ഒരാളെ കൊന്നാല്‍ 12 വര്‍ഷമേയുള്ളൂ ശിക്ഷ. എന്റെ ശിക്ഷ കഴിയാറായോ’ എന്നു തമാശയായി ചോദിച്ചു. എന്റെ അടുത്ത സിനിമ മുതല്‍ വേണു വീണ്ടും എന്റെ കൂടെയുണ്ടായിരുന്നു. ‘വീണ്ടും ചില വീട്ടുകാര്യങ്ങളി’ല്‍ അരവിന്ദന്‍ എന്ന കഥാപാത്രമായി, ‘ഭാഗ്യദേവത’യിലെ സദാനന്ദന്‍ പിള്ളയായി…

ഒരിക്കലും നമ്മെ പിണങ്ങാന്‍ അനുവദിക്കാത്ത സൗഹൃദമായിരുന്നു വേണുവുമായിട്ട്. വേണു സെറ്റിലുണ്ടെങ്കില്‍ ആ സെറ്റ് സജീവമായിരിക്കും. ഈയടുത്ത് എന്നെ വിളിച്ചിരുന്നു. ‘ഇടയ്ക്കിടെ ഒന്നു കോണ്‍ടാക്ട് ചെയ്യേണ്ടേ. അപ്പോഴല്ലേ ജീവിച്ചിരിക്കുന്നു എന്നു പരസ്പരം അറിയുള്ളൂ’ എന്നായിരുന്നു ‘എന്തേ വിളിച്ചത്’ എന്ന ചോദ്യത്തിന് വേണുവിന്റെ മറുപടി. പഴയ കഥകള്‍ പറഞ്ഞു കുറേനേരം ചിരിച്ചു.