മാധ്യമ പ്രവര്‍ത്തകനെ മര്‍ദ്ദിച്ചു, ഫോണ്‍ തട്ടിയെടുത്തു; സല്‍മാന് എതിരെ സമന്‍സ്

നടന്‍ സല്‍മാന്‍ ഖാന് സമന്‍സ് അയച്ച് അന്ധേരി മജിസ്ട്രേറ്റ് കോടതി. മാധ്യമപ്രവര്‍ത്തകനായ അശോക് പാണ്ഡെ നല്‍കിയ കേസില്‍ ഏപ്രില്‍ 5 ന് താരം നേരിട്ട് ഹാജരാകാന്‍ കോടതിയുത്തരവിട്ടു. മാധ്യമപ്രവര്‍ത്തകനെ മര്‍ദ്ദിച്ചു എന്നതാണ് സല്‍മാന് എതിരെയുള്ള കേസ്.ചൊവ്വാഴ്ചയാണ് ഐപിസി 504, 506 വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങള്‍ക്ക് സല്‍മാനെതിരെ സമന്‍സ് അയച്ചത്. താരത്തിന്റെ അംഗരക്ഷകന്‍ മുഹമ്മദ് നവാസ് ഇഖ്ബാല്‍ ഷെയ്ഖിനും എതിരെയും കേസുണ്ട്.

‘സിആര്‍പിസി സെക്ഷന്‍ 202 പ്രകാരമുള്ള അന്വേഷണത്തിനായി കേസ് ഡി എന്‍ നഗര്‍ പൊലീസ് സ്റ്റേഷനിലേക്ക് റഫര്‍ ചെയ്തിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 504, 506 വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങള്‍ പ്രതികള്‍ക്കെതിരെയുള്ളതാണെന്ന് പൊലീസ് അറിയിച്ചു.

2019 ഏപ്രില്‍ 24 നായിരുന്നു സല്‍മാന്‍ തന്നെ മര്‍ദ്ദിച്ചത് എന്ന് അശോക് പാണ്ഡെ പരാതിയില്‍ പറയുന്നു. രണ്ട് അംഗരക്ഷകരുടെ അകമ്പടിയോടെ സല്‍മാന്‍ ഖാന്‍ സൈക്കിളില്‍ സവാരി ചെയ്യുകയായിരുന്നു. അംഗരക്ഷകരുടെ സമ്മതം തേടി വീഡിയോ റെക്കോര്‍ഡ് ചെയ്യാന്‍ ആരംഭിച്ചു. പ്രകോപിതനായ സല്‍മാന്‍ തന്നെ മര്‍ദ്ദിക്കുകയായിരുന്നു. തന്റെ മൊബൈല്‍ ഫോണും താരം തട്ടിയെടുത്തു. പ്രശ്‌നത്തില്‍ പൊലീസ് താരത്തിന് അനുകൂലമായി ഒത്തുതീര്‍പ്പിന് ശ്രമിച്ചതിനാലാണ് കോടതിയെ സമീപിച്ചതെന്നും മാധ്യമപ്രവര്‍ത്തകന്‍ പറയുന്നു.