'മാസങ്ങളോളം ഞാന്‍ കടന്നു പോയ ചികിത്സയും മരുന്നുകളും..'; സൗന്ദര്യം പോയെന്ന വിമര്‍ശനങ്ങളോട് സാമന്ത

വിമര്‍ശിച്ചു കൊണ്ടുള്ള പോസ്റ്റിന് മറുപടിയുമായി സാമന്ത. ‘ശാകുന്തളം’ ട്രെയ്‌ലര്‍ ലോഞ്ചില്‍ എത്തിയ താരത്തിന്റെ രൂപത്തെ വിമര്‍ശിച്ചു കൊണ്ടുള്ള ഒരു ട്വീറ്റിനാണ് താരം മറുപടി നല്‍കിയത്. ശരീരത്തിലെ പേശികളെ ദുര്‍ബലപ്പെടുത്തുന്ന മയോസൈറ്റിസ് എന്ന രോഗം ബാധിച്ചതിന് ശേഷം സാമന്ത പങ്കെടുക്കുന്ന ആദ്യത്തെ പൊതുപരിപാടിയാണ് ട്രെയ്‌ലര്‍ ലോഞ്ച്.

അടുത്തിടെ വന്ന പൊതുവേദികളിലെല്ലാം സമാന്ത കരഞ്ഞിരുന്നു. ‘യശോദ’ എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തില്‍ സമാന്ത കരഞ്ഞു. ശാകുന്തളത്തിന്റെ ട്രെയ്‌ലര്‍ ലോഞ്ചിനിടെയും സമാന്ത കണ്ണീരണിഞ്ഞു.

”സമാന്തയെ ഇങ്ങനെ കാണുന്നതില്‍ ദുഖം ഉണ്ട്. അവളുടെ എല്ലാ സൗന്ദര്യവും നഷ്ടപ്പെട്ടു. വിവാഹ മോചിതയാവുകയും ശേഷം പ്രൊഫഷനില്‍ മുന്നേറുകയും ചെയ്യവെ മയോസൈറ്റിസ് അവരെ സാരമായി ബാധിച്ചിരിക്കുകയാണ്. ഇത് നടിയെ വീണ്ടും ദുര്‍ബലയാക്കുന്നു” എന്നാണ് താരത്തിനെതിരെയുള്ള ട്വീറ്റ്.

”ഞാന്‍ മാസങ്ങളോളം കടന്നു പോയ ചികിത്സയിലൂടെയും മരുന്നുകളിലൂടെയും നിങ്ങള്‍ കടന്ന് പോവാതിരിക്കട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. നിങ്ങളുടെ മുഖകാന്തി കൂട്ടാന്‍ ഇതാ എന്റെ കുറച്ച് സ്‌നേഹം” എന്നാണ് സാമന്ത ഇതിന് മറുപടിയായി കുറിച്ചിരിക്കുന്നത്.

നിരവധി പേരാണ് ട്വീറ്റിന് താഴെ സാമന്തയെ പിന്തുണച്ച് കൊണ്ടെത്തിയിരിക്കുന്നത്. നിലവിലെ പ്രതിസന്ധികള്‍ അവസാനിച്ച് നടി വീണ്ടും സിനിമകളില്‍ സജീവം ആവുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ‘ശാകുന്തളം’, ‘ഖുശി, അറേഞ്ച്‌മെന്റ്‌സ് ഓഫ് ലൗ’ എന്നീ സിനിമകളാണ് സമാന്തയുടേതായി പുറത്തിറങ്ങാനിരിക്കുന്നത്.