സമുദായത്തിന് പുറത്തുനിന്നും വിവാഹം ചെയ്താല്‍ ശവസംസ്‌കാരത്തില്‍ പങ്കെടുക്കാന്‍ പോലും അനുവദിക്കില്ല; ജാതീയതയെ കുറിച്ച് സായ് പല്ലവി

നെറ്റ്ഫ്‌ളിക്‌സ് ആന്തോളജി ചിത്രം “പാവ കഥൈകളി”ലെ സായ് പല്ലവിയുടെ പ്രകടനം ഏറെ ശ്രദ്ധ നേടുകയാണ്. വെട്രിമാരന്‍ ഒരുക്കിയ ഊര്‍ ഇരവ് എന്ന ചിത്രത്തിലാണ് സായ് പല്ലവി വേഷമിട്ടത്. ചിത്രത്തില്‍ തുറന്ന് കാട്ടുന്ന ദുരഭിമാനവും ജാതീയതയുമൊക്കെ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ബഡാഗ എന്ന സമുദായത്തെ കുറിച്ചാണ് ചിത്രത്തില്‍ പ്രതിപാദിക്കുന്നത്.

ഇതേ വിഭാഗത്തില്‍പ്പെട്ട ആളായതിനാല്‍ കുട്ടിക്കാലത്തെ അനുഭവങ്ങളില്‍ നിന്നും താന്‍ മനസ്സിലാക്കിയ ജാതീയ വിവേചനങ്ങളെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് സായ് പല്ലവി. ദ ന്യൂസ് മിനുട്ടിന് നല്‍കിയ അഭിമുഖത്തിലാണ് സായിയുടെ തുറന്നു പറച്ചില്‍ വലുതാകുമ്പോള്‍ ബഡാഗ സമുദായത്തില്‍ പെട്ടയാളെ വിവാഹം കഴിക്കണമെന്ന് ചെറുപ്പം മുതല്‍ തന്നെ പറയുമായിരുന്നു.

സമുദായത്തിന് പുറത്തു നിന്നും വിവാഹം ചെയ്താല്‍ അവരെ ഉത്സവങ്ങളിലേക്ക് ആരും ക്ഷണിക്കില്ല. ശവസംസ്‌കാരത്തില്‍ പങ്കെടുക്കാന്‍ പോലും അവരെ അനുവദിക്കില്ല. ആ ഗ്രാമത്തില്‍ ജനിച്ചു വളര്‍ന്നവര്‍ക്ക് സഹിക്കാനാവുന്നതിനും അപ്പുറമാണിത്. അതിനാല്‍ സമുദായത്തിന് പുറത്തു നിന്നും വിവാഹം ചെയ്തവര്‍ അവിടെ താമസിക്കാറില്ല. പാവ കഥൈകള്‍ ചെയ്ത ശേഷം തനിക്ക് എപ്പോഴെങ്കിലും ഇതെപറ്റി സംസരിക്കേണ്ടി വരുമെന്ന് താന്‍ അച്ഛനോട് പറഞ്ഞിരുന്നു.

സ്വന്തം സമുദായത്തില്‍ നിന്നും വിവാഹം കഴിക്കുന്നത് എല്ലായിടത്തും നടക്കുന്ന കാര്യമല്ലേയെന്നും അത് സംസ്‌ക്കാരത്തിന്റെ ഭാഗമല്ലേ എന്നായിരുന്നു അച്ഛന്‍ പറഞ്ഞത്. സംസ്‌കാരത്തിന്റെ പേരില്‍ ഒരു കുട്ടിയോട് നിങ്ങള്‍ ആഗ്രഹിക്കുന്നത് തന്നെ തിരഞ്ഞെടുക്കണമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്താന്‍ സാധിക്കില്ല എന്നാണ് താന്‍ പറഞ്ഞതെന്നന്ന് സായി പല്ലവി പറഞ്ഞു.

അച്ഛന്‍ തന്റെയും സഹോദരിയുടെയും കാര്യത്തില്‍ സ്വതന്ത്രമായി തന്നെ ചിന്തിക്കും. എങ്കിലും മറ്റു പെണ്‍കുട്ടികളെ കുറിച്ചും അല്ലെങ്കില്‍ സമൂഹത്തില്‍ നടക്കുന്ന സംഭവങ്ങളെക്കുറിച്ചും സംസാരിക്കുമ്പോള്‍ അതൊന്നും മാറ്റാന്‍ സാധിക്കില്ലെന്നാണ് അച്ഛന്‍ പറയുകയെന്നും സായ് പല്ലവി അഭിമുഖത്തില്‍ പറഞ്ഞു. ഊര്‍ ഇരവില്‍ ദളിത് വിഭാഗത്തില്‍ പെട്ടയാളെ വിവാഹം കഴിച്ചതിന്റെ പേരില്‍ കുടുംബത്തില്‍ നിന്നും നേരിടേണ്ടി വരുന്ന കടുത്ത വിവേചനമാണ് തുറന്നു കാട്ടുന്നത്.