ആ സിനിമയെക്കുറിച്ച് മോശം പറഞ്ഞപ്പോൾ ലോകേഷ് ഫോൺ കട്ട് ചെയ്തു പോയി: എസ്. എ ചന്ദ്രശേഖർ

വിജയ്‌യുടെ അച്ഛൻ എസ്. എ ചന്ദ്രശേഖർ ലോകേഷ് കനകരാജിനെ കുറിച്ച് നടത്തിയ പരാമർശമാണ് ഇപ്പോൾ ചർച്ചാവിഷയം. ലോകേഷിന്റെ പേരെടുത്ത് പറയാതെ ‘ലിയോ’ എന്ന സിനിമയെ കുറിച്ചും അതിലെ പോരായ്മകളെ കുറിച്ചും താൻ മുൻപ് നടത്തിയ ഒരു പ്രസ്താവനയെ ഓർമ്മിച്ചുകൊണ്ടാണ് എസ്. എ ചന്ദ്രശേഖർ ഇപ്പോൾ രംഗത്തുവന്നിരിക്കുന്നത്.

ലിയോ സിനിമയിൽ നരബലി കാണിക്കുന്ന രംഗങ്ങൾ പ്രേക്ഷകർ അംഗീകരിക്കില്ലെന്നും അത് ചിത്രത്തെ ബാധിക്കുമെന്നും ചിത്രത്തിന്റെ പ്രിവ്യൂ ഷോ കണ്ടിട്ട് താൻ ലോകേഷിനെ വിളിച്ച് അറിയിച്ചെന്നും എന്നാൽ അതിന് മറുപടി പറയാതെ ലോകേഷ് ഫോൺ കട്ട് ചെയ്തുവെന്നുമാണ് ചന്ദ്രശേഖർ പറയുന്നത്.

“അടുത്തിടെ ഇറങ്ങിയ ഒരു ചിത്രം റിലീസിന് അഞ്ചു ദിവസം മുന്‍പ് കാണുവാന്‍ എനിക്ക് അവസരം ഉണ്ടായി. അതിന് പിന്നാലെ സംവിധായകനെ ഞാന്‍ ഫോണില്‍ വിളിച്ചു. ആദ്യ പകുതി നല്ലതാണെന്ന് പറഞ്ഞപ്പോള്‍ അതെല്ലാം കേള്‍ക്കാനുള്ള ക്ഷമ അദ്ദേഹം കാണിച്ചു.

എന്നാല്‍ രണ്ടാം പകുതിയില്‍ ചില പ്രശ്‌നങ്ങളുണ്ടെന്ന് പറഞ്ഞു. അതോടെ അയാള്‍ പറഞ്ഞു, ‘സര്‍ ഞാന്‍ ഭക്ഷണം കഴിക്കുകയാണ് പിന്നെ വിളിക്കാമെന്ന്’. ഞാന്‍ നല്ലതു പറഞ്ഞുകൊണ്ടിരുന്നപ്പോള്‍ ഭക്ഷണം കഴിക്കുന്ന കാര്യം പറഞ്ഞില്ല, എന്നാല്‍ സിനിമയെക്കുറിച്ച് മോശം പറഞ്ഞു തുടങ്ങിയതോടെ ഫോണ്‍ വെച്ചു പോയി.

സിനിമയുടെ രണ്ടാം പകുതിയില്‍ ചില ചടങ്ങുകളൊക്കെ കാണിക്കുന്നുണ്ട്. അതില്‍ ഒരു അച്ഛന്‍ സമ്പത്തിനും കച്ചവടത്തിനും വേണ്ടി സ്വന്തം മക്കളെ ബലി കൊടുക്കാന്‍ ഒരുങ്ങുന്നു. സത്യത്തില്‍ ആരും അത് വിശ്വസിക്കില്ല.

ആ ഭാഗം ചിലപ്പോള്‍ നന്നായി വരാന്‍ സാധ്യതയില്ല എന്നാണു ഞാന്‍ ആ വ്യക്തിയോട് പറഞ്ഞത്. ഇത് കേട്ടയുടനെ ‘പിന്നെ വിളിക്കാം’ എന്ന് പറഞ്ഞ് സംവിധായകന്‍ ഫോണ്‍ വച്ചു. എന്നാല്‍ പിന്നീട് ഒരിക്കലും വിളിച്ചുമില്ല. തിയറ്ററില്‍ എത്തിയപ്പോള്‍ ആളുകള്‍ ഏറ്റവും കൂടുതല്‍ കുറ്റം പറഞ്ഞതും ഈ ഭാഗത്തെക്കുറിച്ചാണ്.” എന്നാണ് ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ചന്ദ്രശേഖർ പറഞ്ഞത്.