ഇന്ന് ദേവാസുരത്തിലെ ഡയലോഗുകള്‍ ബുക്കിഷ് ആയി തോന്നുന്നു; തുറന്നുപറഞ്ഞ് രഞ്ജിത്ത്

മോഹന്‍ലാല്‍- രജ്ഞിത്ത് കൂട്ടുകെട്ടില്‍ പിറന്ന, മലയാളികള്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത സിനിമയാണ് ദേവാസുരം. 26 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും മോഹന്‍ലാലിന്റെ മംഗലശ്ശേരി നീലകണ്ഠനും കഥാപാത്രങ്ങളും അതിലെ ഡയലോഗുകളും സിനിമാ പ്രേക്ഷകരുടെ മനസില്‍ തലയെടുപ്പോടെ നില്‍ക്കുന്നുണ്ട്. എന്നാല്‍ ദേവാസുരം ഇപ്പോള്‍ കാണുമ്പോള്‍ അതിലെ ഡയലോഗുകള്‍ “ബുക്കിഷ്” (bookish) ആയി തോന്നുന്നുണ്ടെന്ന് പറയുന്നു രഞ്ജിത്ത്. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് രഞ്ജിത്തിന്റെ തുറന്നുപറച്ചില്‍.

“സിനിമയിലെ നീലകണ്ഠന്റെ ഡയലോഗുകള്‍ക്കെല്ലാം വലിയ കയ്യടി കിട്ടിയിരുന്നു. പക്ഷേ ദേവാസുരം ഇപ്പോള്‍ കാണുമ്പോള്‍ അതിലെ ഡയലോഗുകള്‍ “ബുക്കിഷ്” ആയി തോന്നുന്നുണ്ട്. കാരണം അത് ആളുകള്‍ സ്വാഭാവികമായി സംസാരിക്കുന്ന ഭാഷയല്ല. പക്ഷേ ആ കാലത്ത് സിനിമയിലെ കഥാപാത്രങ്ങള്‍ ആ ഭാഷ സംസാരിച്ചുകേള്‍ക്കാന്‍ പ്രേക്ഷകര്‍ ഇഷ്ടപ്പെട്ടിരുന്നു. ഇപ്പോള്‍ കാലം മാറി. നീലകണ്ഠനെപ്പോലൊരു കഥാപാത്രം ഇന്നില്ല. അയാള്‍ സംസാരിച്ച ഭാഷയില്‍ ഇന്നാരും സംസാരിക്കുന്നുമില്ല”, രഞ്ജിത്ത് വിശദീകരിക്കുന്നു.

ദേവാസുരത്തിനുശേഷം മോഹന്‍ലാലിനുവേണ്ടി ആറാം തമ്പുരാനും ഉസ്താദും നരസിംഹവുമൊക്കെ രഞ്ജിത്ത് എഴുതി. ആദ്യമായി ഒരു സിനിമ സംവിധാനം ചെയ്തതും “ദേവാസുര”ത്തിലെ നായകന്‍ മംഗലശ്ശേരി നീലകണ്ഠനെ ഒരിക്കല്‍ക്കൂടി അവതരിപ്പിച്ചുകൊണ്ടായിരുന്നു.