നിര്‍മ്മാതാക്കളുടെയും തിയേറ്റര്‍ ഉടമകളുടെയും ഏറ്റമുട്ടല്‍ അനാവശ്യം: രഞ്ജി പണിക്കര്‍ 

മലയാള സിനിമകളുടെ ഒടിടി റിലീസിന്റെ പേരില്‍ തിയേറ്ററുടമകളുടെയും നിര്‍മ്മാതാക്കളുടെയും ഏറ്റമുട്ടല്‍ അനാവശ്യമെന്ന് ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്‍ പ്രസിഡന്റ് രഞ്ജി പണിക്കര്‍. തര്‍ക്കങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കണം. നിര്‍മാതാക്കളും തിയറ്ററുടമകളും ഏറ്റുമുട്ടുന്നത് ഇന്‍ഡസ്ട്രിക്ക് ഗുണം ചെയ്യില്ലെന്നും രഞ്ജി പണിക്കര്‍ വ്യക്തമാക്കി.

നെറ്റ് സ്ട്രീമിങ്ങ് പ്‌ളാറ്റ്‌ഫോമിന്റെ സാധ്യതകള്‍ക്കൊപ്പം തിയറ്ററുകളും നിലനില്‍ക്കണം. സിനിമാ ഷൂട്ടിങ്ങ് പുനരാരംഭിക്കുന്നതിന് മുഖ്യമന്ത്രി ശുഭസൂചന നല്‍കുമ്പോള്‍ നെറ്റ് സ്ട്രീമിങ്ങ് പ്ലാറ്റ്‌ഫോമിലെ മലയാള സിനിമാ പ്രവേശത്തെചൊല്ലിയുള്ള ഏറ്റുമുട്ടല്‍ അനാവശ്യമാണെന്ന് വ്യക്തമാക്കുകയാണ് രഞ്ജി പണിക്കര്‍. നെറ്റ് സ്ട്രീമിലേക്ക് മലയാളത്തില്‍ നിന്നും സിനിമകളെത്തുമ്പോള്‍ തിയറ്റര്‍ യുഗം അസ്തമിക്കുമെന്ന വാദത്തോട് യോജിപ്പില്ല. തിയറ്ററില്‍ സിനിമ കാണാന്‍ ജനത്തിന് താല്‍പര്യമുള്ള കാലത്തോളം അത് നിലനില്‍ക്കുമെന്നും രണ്‍ജി പണിക്കര്‍ പറഞ്ഞു.

നെറ്റ് സ്ട്രീമിങ് പ്‌ളാറ്റ്‌ഫോമുകളും തിയറ്ററുകളും ഒരുപോലെ നിലനില്‍ക്കുന്ന അവസ്ഥയുണ്ടാകണം. ബാധ്യതകളുള്ള നിര്‍മാതാക്കള്‍ക്ക് നെറ്റ് സ്ട്രീമിങ് പ്ലാറ്റ്‌ഫോം പ്രയോജനപ്പെടുത്താനാകണം. പ്രശ്‌നപരിഹാരത്തിനായി സംഘടനാതല ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. സിനിമയുണ്ടെങ്കിലെ മറ്റെന്ത് സംവിധാനത്തിനും ഈ മേഖലയില്‍ നിലനില്‍പ്പുള്ളുവെന്ന് ചലച്ചിത്രപ്രവര്‍ത്തകര്‍ ഓര്‍ക്കണമെന്നും രഞ്ജി പണിക്കര്‍ പറഞ്ഞു.