മൂന്ന് തവണ വിളിച്ചിട്ടും ഞാന്‍ ഫോണ്‍ എടുത്തിരുന്നില്ല, മയില്‍സാമിയുടെ അവസാനത്തെ ആഗ്രഹം സാധിച്ചു കൊടുക്കും: രജനികാന്ത്

നടന്‍ മയില്‍സാമിയുടെ അപ്രതീക്ഷിത വിയോഗം തമിഴ് സിനിമാ മേഖലയില്‍ ഞെട്ടലുണ്ടാക്കിയിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു താരത്തിന്റെ അന്ത്യം. മയില്‍സാമിയുടെ അന്ത്യാഭിലാഷം താന്‍ യാഥാര്‍ത്ഥ്യമാക്കുമെന്ന് പറഞ്ഞിരിക്കുകയാണ് രജനികാന്ത് ഇപ്പോള്‍.

അന്ത്യാഞ്ജലി അറിയിക്കാന്‍ മയില്‍സാമിയുടെ വീട്ടില്‍ എത്തിയപ്പോഴാണ് രജനികാന്ത് മാധ്യമങ്ങളോട് സംസാരിച്ചത്. തന്റെ അന്ത്യകര്‍മങ്ങള്‍ക്കായി രജനി അമ്പലത്തില്‍ എത്തണമെന്ന് ആഗ്രഹിക്കുന്നുണ്ടെന്ന് മയില്‍സാമി നേരത്തെ പറഞ്ഞിരുന്നു.

അതിനെ കുറിച്ച് അറിയാമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിനോടാണ് താരം പ്രതികരിച്ചത്. ”ഞാന്‍ അതു കേട്ടിരുന്നു. ഞാന്‍ ശിവമണിയുമായി സംസാരിച്ച് മയില്‍സാമിയുടെ അവസാനത്തെ ആഗ്രഹം സാധിച്ചു കൊടുക്കും” എന്നാണ് രജനികാന്ത് പറഞ്ഞത്. മയില്‍സാമിയെ കുറിച്ചും താരം സംസാരിച്ചു.

”മുനിസാമിക്ക് 23- 24 വയസുള്ളപ്പോള്‍ മുതല്‍ എനിക്കറിയാം. ഞങ്ങള്‍ ഇടയ്ക്ക് കാണാറുണ്ട്. ഞാന്‍ സിനിമയെ കുറിച്ച് ചോദിക്കും. പക്ഷേ അവന്‍ പറയുക എംജിആറിനേയും ശിവ ഭഗവാനേയും കുറിച്ചാണ്. എല്ലാ വര്‍ഷവും കാര്‍ത്തിക ദീപത്തിന് തിരുവണ്ണാമലൈയില്‍ പോകും.

”ആ ജക്കൂട്ടത്തെ കാണുന്നത് അവന് സന്തോഷമാണ്. തന്റെ സിനിമയുടെ ആദ്യ ഷോയ്ക്ക് വരുന്നവരെ കാണുന്നതു പോലെയാണത്. അത്രയ്ക്കായിരുന്നു ആരാധന. കാര്‍ത്തിക ദീപത്തിന് എന്നെ വിളിച്ച് ആശംസകള്‍ അറിയിക്കാറുണ്ട്. കഴിഞ്ഞ തവണ അവന്‍ വിളിച്ചപ്പോള്‍ എനിക്ക് എടുക്കാനായില്ല.

”ഞാന്‍ ജോലിയില്‍ ആയിരുന്നു. മൂന്ന് തവണ വിളിച്ചു. പിന്നെ ഞാന്‍ വിചാരിച്ചു, അടുത്ത തവണ വിളിക്കുമ്പോള്‍ ക്ഷമ പറയണമെന്ന്. പക്ഷേ ഞാന്‍ മറന്നുപോയി. ഇപ്പോള്‍ അവന്‍ ഇല്ല” എന്നാണ് രജനി മാധ്യമങ്ങളോട് സംസാരിച്ചത്.