മാലിക് ചുമ്മാതെങ്കിലും തിയേറ്ററില്‍ ഇട്ട് കാണാനുള്ള അവസരം തരണമെന്ന് ആന്റോയോട് പറഞ്ഞു: നിര്‍മ്മാതാവ് എം രഞ്ജിത്ത്

നല്ല സിനിമകള്‍ തിയേറ്ററില്‍ കാണാന്‍ പറ്റിയാല്‍ അതാണ് ഏറ്റവും വലിയ സന്തോഷമെന്ന് നിര്‍മ്മാതാവ് എം രഞ്ജിത്ത്. ആദ്യ കോവിഡ് തരംഗത്തിന് ശേഷം തിയേറ്ററുകള്‍ തുറന്ന് സിനിമാ ഇന്‍ഡസ്ട്രി രക്ഷപ്പെടും എന്നു പറയുന്ന അവസ്ഥയിലേക്ക് വരുന്നതിനിടെയാണ് വീണ്ടും തിയേറ്ററുകള്‍ അടയ്ക്കുന്നത് എന്ന് രഞ്ജിത്ത് മനരോമ ഓണ്‍ലൈന്‍ ക്ലബ് ഹൗസില്‍ സംഘടിപ്പിച്ച ചര്‍ച്ചയില്‍ പറഞ്ഞു.

കോടിക്കണക്കിന് പൈസ മുടക്കിയിരിക്കുന്ന നിര്‍മ്മാതാക്കളുടെ വിലാപം കുറേക്കാലമായി കേട്ടു കൊണ്ടിരിക്കുകയാണ്. ഫഹദ് ഫാസില്‍ ചിത്രം മാലിക് ആദ്യത്തെ ദിവസം കാണുന്ന ആളായിരിക്കും താന്‍. എന്തെങ്കിലും ഒരു മാര്‍ഗം ഉണ്ടെങ്കില്‍ ആ സിനിമ ചുമ്മാതെങ്കിലും ഒരു തിയേറ്ററില്‍ ഇട്ട് കാണാനുള്ള അവസരം ഉണ്ടാക്കി തരണമെന്ന് താന്‍ നിര്‍മ്മാതാവ് ആന്റോ ജോസഫിനോട് പറഞ്ഞതായും നിര്‍മ്മാതാവ് പറയുന്നു.

കാരണം അത്രമാത്രം ഭീകര പ്രയത്‌നത്തില്‍ എടുത്തൊരു സിനിമ ആണ്. മരക്കാര്‍, ആറാട്ട് ഇതൊന്നും വീട്ടില്‍ ഇരുന്ന് കാണാന്‍ ഇഷ്ടപ്പെടുന്നൊരു അവസ്ഥയില്‍ അല്ല നമ്മളാരും. സിനിമ കണ്ടുകൊണ്ടിരിക്കുമ്പോള്‍ കോളിങ് ബെല്‍ അടിക്കുന്നു. കൊറിയറുകാരന്‍ വരുന്നു ബാക്കിയുള്ളവര്‍ വരുന്നു. ഇതിനിയിടയില്‍ ഒക്കെ സിനിമകള്‍ നടന്നു കൊണ്ടിരിക്കുന്നു.

കുറേക്കാലം ഒക്കെ ഇങ്ങനെ നമ്മള്‍ കണ്ടുകൊണ്ടിരിക്കും. പക്ഷെ എന്തൊക്കെ പറഞ്ഞാലും ഇവിടുത്തെ താരങ്ങള്‍ എല്ലാം സൃഷ്ടിക്കപ്പെട്ടത് ആരവങ്ങളിലൂടെയാണ്. അവസാന കാലഘട്ടം വരെയും മനസിലെ ആഗ്രഹം നല്ല നല്ല സിനിമകള്‍ കാണണം എന്നും അത് തിയേറ്ററില്‍ കാണാന്‍ പറ്റിയാല്‍ അതാണ് ഏറ്റവും വലിയ സന്തോഷം എന്നും നിര്‍മ്മാതാവ് പറഞ്ഞു.