'ഒരു കോടി മുടക്കി നിര്‍മ്മിച്ച ആര്‍ട്ട് മുഴുവന്‍ പൊളിച്ചു മാറ്റേണ്ടി വന്നു, ഏഴ് കോടി ബജറ്റ് പ്രതീക്ഷിച്ച് തുടങ്ങിയതാണ്, എന്നാല്‍..': നിര്‍മ്മാതാവ് പറയുന്നു

പൃഥ്വിരാജും പാര്‍വതി തിരുവോത്തും വേഷമിട്ട സൂപ്പര്‍ ഹിറ്റ് ചിത്രം എന്നു നിന്റെ മൊയ്തീന്റെ പിന്നാമ്പുറ കഥകള്‍ പങ്കുവെച്ച് സിനിമാ- സീരിയല്‍ നിര്‍മ്മാതാവ് ബിജു പ്രവീണ്‍. ഏഴ് കോടിയോളം ബജറ്റിട്ട് പ്ലാന്‍ ചെയ്ത മൂവിയാണ് എന്ന് നിന്റെ മൊയ്തീന്‍. പാലക്കാട് ഷോര്‍ണൂര്‍ ആയിരുന്നു ഷൂട്ട് മൊത്തം. പല പ്രശ്നങ്ങളും തടസങ്ങളുമൊക്കെ അതിന് വന്നിരുന്നു എന്നും ബിജു പ്രവീണ്‍ പറയുന്നു.

ഒരു കോടി രൂപയോളം മുടക്കി നിര്‍മ്മിച്ച ആര്‍ട്ട് മുഴുവന്‍ പൊളിച്ച് മാറ്റി രണ്ടാമതും പണിയേണ്ടി വന്നു. അങ്ങനെ പ്രതീക്ഷിച്ച ബജറ്റിലും കൂടുതല്‍ തുക വേണ്ടി വന്നു. താനും സുരേഷുമൊക്കെ ഒരുപാട് കഷ്ടപ്പെടേണ്ടി വന്നിരുന്നു. സുരേഷ് യുഎസിലാണ്. താന്‍ നാട്ടില്‍ നിന്നും ഒരുപാട് കഷ്ടപ്പെട്ട് അവസാനം പൈസ ഇല്ലാത്ത ഒരുപാട് അവസ്ഥ ഉണ്ടായിരുന്നു.

അന്ന് തനിക്ക് ഡീസല്‍ അടിക്കാന്‍ കടം തന്നിട്ടുണ്ട്. ഡീസല്‍ കടമായി തരും എന്ന് മാത്രമല്ല ചില ദിവസങ്ങളില്‍ ഷൂട്ടിംഗിന് വേണ്ടിയുള്ള പൈസ വരെ ഡീസല്‍ പമ്പ് ഉടമ തന്നിട്ടുണ്ട്. ഷൊര്‍ണൂര്‍ ഡീസല്‍ പമ്പ് എന്നത് സിനിമയുടെ തുടക്കത്തിലെ നന്ദിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഷൂട്ട് എങ്ങനെ ഒക്കെയോ നടന്ന് പോവുകയാണ്. രാത്രി ഉറങ്ങാന്‍ പറ്റാറില്ല. അന്നേരമാണ് സുരേഷുമായി സംസാരിക്കുന്നത്. പൈസയെ കുറിച്ചാണ് സംസാരിക്കാറുള്ളത്.

ആരും ഇതൊന്നും അറിഞ്ഞില്ല. പതിമൂന്ന് കോടി എഴുപത്തിയഞ്ച് ലക്ഷം രൂപയായി ആ സിനിമയുടെ നിര്‍മ്മാണത്തിന്. അവസാനം പാക്കപ്പിന് തന്റെ കൈയില്‍ രണ്ട് ലക്ഷം രൂപയും പേഴ്സണല്‍ ചെക്ക് അമ്പതെണ്ണവും ഉണ്ട്. ഒന്നൊന്നര കോടി ഉണ്ടെങ്കിലെ പാക്കപ്പ് നടക്കൂ. പത്തിരുപത് ഹോട്ടലുകള്‍ എടുത്തിരുന്നു. അവിടെയെല്ലാം തന്റെ പേഴ്സണല്‍ ചെക്ക് ലീഫാണ് കൊടുത്താണ് എന്ന് നിന്റെ മൊയ്തിന്‍ പാക്കപ്പ് നടത്തിയത്.

ഒരിടത്തും താനിത് പറഞ്ഞിട്ടില്ല. എന്നാല്‍ ഇത്രയൊക്കെ കഷ്ടപ്പെട്ടിട്ടും സിനിമയുടെ തൊണ്ണൂറ് ശതമാനം ചെയ്തിട്ടും തന്റേത് എന്‍ഡ് ടൈറ്റില്‍ ആണ്. എല്ലാം വിമലിന് അറിയാവുന്നതാണ്. തന്റെ പേര് വെച്ചില്ലെങ്കിലും കുഴപ്പമില്ലായിരുന്നു. പക്ഷേ അപ്രസക്തമായ സ്ഥലത്താണ് അത് വെച്ചതാണ് വിഷമം ഉണ്ടാക്കിയതെന്ന് ബിജു പ്രവീണ്‍ മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.