'അടുത്തെത്താന്‍ ആവാതെ ആള്‍ക്കൂട്ടത്തില്‍ അവന്‍ നിന്നിട്ടുണ്ട്, ഇന്ന് അവന്‍ അടയാളപ്പെട്ടു'; ഇര്‍ഷാദിനെ അഭിനന്ദിച്ച് പ്രിയാനന്ദന്‍

വൂള്‍ഫ് സിനിമയിലെ നടന്‍ ഇര്‍ഷാദിന്റെ പ്രകടനം ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ്. താരത്തിന്റെ കരിയറിലെ തന്നെ ഏറ്റവും വ്യത്യസ്തമായ കഥാപാത്രമാണ് വൂള്‍ഫിലെ ജോ. ഇര്‍ഷാദിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ പ്രിയാനന്ദന്‍. സിനിമ എന്ന സ്വപനത്തിന്റെ അടുത്തെത്താന്‍ പോലും ആവതെ അവന്‍ നിന്നിട്ടുണ്ട്. ഇന്ന് അവന്‍ അടയാളപ്പെടാന്‍ തുടങ്ങി. നടനാവാന്‍ നടന്നു കൊണ്ടേയിരിക്കുക എന്നും പ്രിയാനന്ദന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

പ്രിയനന്ദന്റെ കുറിപ്പ്:

ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കു വേണ്ടിയുള്ള വിചാരണ എന്ന പ്രചാരണ വീഡിയോയുടെ ചിത്രീകരണ സമയത്താണ് ഞാനും ഇര്‍ഷാദും നല്ല സുഹൃത്തുക്കളായി തുടങ്ങുന്നത്. ഞങ്ങള്‍ രണ്ട് പേരും അതില്‍ നടന്മാരായിരുന്നു. ഞാന്‍ പിന്നീട് സംവിധാന സഹായിയാകാന്‍ ശ്രമിച്ചു കൊണ്ടിരുന്നു. അവന്‍ നടനാവാന്‍ നടന്നു കൊണ്ടേയിരുന്നു.

സിനിമ എന്ന വലിയ സ്വപ്നത്തിന്റെ അടുത്തെത്താന്‍ ആള്‍ക്കൂട്ടത്തിലെ ഒരാളായി അവന്‍ പല തവണ നിന്നിട്ടുണ്ട്. അതൊന്നും അവഗണനയായി തോന്നിയെന്ന് അവന്‍ ഒരിക്കല്‍ പോലും പരാതിപ്പെട്ടിട്ടും ഇല്ല. സമാന്തര പാതയിലൂടെ സഞ്ചരിക്കുന്ന ടി.വി ചന്ദന്‍, പവിത്രന്‍ എന്നിവരുടെ പാഠം ഒന്ന് ഒരു വിലാപം, കുട്ടപ്പന്‍ സാക്ഷി എന്നീ സിനിമകള്‍ നടന്‍ എന്ന രീതിയില്‍ ഉയിര്‍പ്പായെങ്കിലും, മുഖ്യധാരയിലെക്ക് എത്തിച്ചേരാന്‍ പിന്നേയും കാത്ത് നില്‍ക്കേണ്ടി വന്നു ഇര്‍ഷാദിന്.

അവനവന്റെ അപ്പത്തിനായ് ടെലിവിഷന്‍ പരമ്പര അവനെ സഹായിച്ചിരുന്നെങ്കിലും ഒരു ചട്ടക്കൂടിനപ്പുറം നടന്‍ എന്ന രീതിയില്‍ വളരാന്‍ അത് സഹായിക്കില്ലെന്ന് ഞങ്ങള്‍ ആത്മവ്യഥകള്‍ പങ്കിടുന്ന കാലത്ത് സംസാരിച്ചു കൊണ്ടിരുന്നു. പുറമെ നിന്നുളള കൈയടികള്‍ക്ക് അപ്പുറത്ത് നിന്ന് വീട്ടിലേക്ക് കയറി പോകുമ്പോള്‍ നോക്കി നില്‍ക്കുന്ന അമ്മമാരെപ്പോലെ മറ്റ് മക്കളുടെ സുരക്ഷിതത്വം നോക്കി ഇവന്‍ നേരായാകുമോ മോനെ എന്ന് ഒരിക്കല്‍ ഇര്‍ഷാദിന്റെ ഉമ്മ എന്നോടും ഒരിക്കല്‍ ചോദിക്കുകയുണ്ടായി.

പുറത്തെ പുറംപോച്ചിലാണ് ഞാനെന്ന് അന്ന് ഉമ്മക്ക് അറിയില്ലായിരുന്നു. എന്തായാലും അവന്‍ അടയാളപ്പെട്ടു തുടങ്ങിയെന്ന് ഉമ്മയെ ഞാന്‍ അറിയിക്കുന്നു. അകലെ ആ വെളിച്ചം ഉമ്മ കാണുന്നുണ്ടാകണം. അറിയുന്നുണ്ടാകണം. അതിനു നിമിത്തമായ ഒട്ടേറെ പേരെ ഇവനും ഓര്‍ക്കാറുണ്ടെന്നതും ഇവന്റെ അഹങ്കാരമില്ലായ്മ തന്നെ.

രഞ്ജിത്ത്, ഷാജി കൈലാസ്. ബെന്നി സാരഥി, ലാല്‍ ജോസ്, തുടങ്ങി ഇപ്പോള്‍ ഷാജി അസീസു വരെ അവനെ പ്രാപ്തമാക്കിയ ഓരോരുത്തരോടും അവന്‍ കടപ്പെട്ടിരിക്കുന്നു എന്നതാണ് എന്റേയും സന്തോഷം. നടനാവാന്‍ നടന്നു കൊണ്ടേയിരിക്കുക ഇര്‍ഷാദേ. അന്തിമ വിജയം നടക്കുന്നവര്‍ക്കുള്ളതാണ്.