ഷാരൂഖ് മലയാളം പഠിച്ചിട്ട് വന്ന് മംഗലശ്ശേരി നീലകണ്ഠനായാല്‍ അംഗീകരിക്കുമോ; മലയാളികളോട് പൃഥ്വിരാജ്

തെന്നിന്ത്യന്‍ സിനിമ ആരാധകരോട് ബോളിവുഡിന് അയിത്തമുണ്ടോ എന്ന ചോദ്യത്തിന് മറുപടിയുമായി പൃഥ്വിരാജ് സുകുമാരന്‍. ചിലതിനെ അംഗീകരിക്കാനുള്ള ബുദ്ധിമുട്ടാണ് പ്രേക്ഷകരുടെ ഇടയില്‍, അത് സ്വാഭാവികമാണ് എന്നും പൃഥ്വിരാജ് എഡിറ്റോറിയല്‍ എന്ന ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

‘ഷാരൂഖ് ഖാന്‍ ഇന്ത്യയിലെ ഏറ്റവും വലിയ സൂപ്പര്‍സ്റ്റാറുകളില്‍ ഒരാളാണ്, അദ്ദേഹം അതല്ലെങ്കില്‍ ആമിര്‍ ഖാന്‍, സല്‍മാന്‍ ഖാന്‍, അക്ഷയ് കുമാര്‍, അജയ് ദേവ്ഗണ്‍ ഇവരാരെങ്കിലും നന്നായി മലയാളം പഠിച്ചിട്ട് ഒരു ഭാഷ ചുവയുമില്ലാതെ മംഗലശ്ശേരി നീലകണ്ഠനായി അഭിനയിച്ചാല്‍ നമ്മള്‍ അംഗീകരിക്കുമോ?

മലയാളി നടന്‍ ഒരു ഹിന്ദി കഥാപാത്രമായി അഭിനയിക്കുമ്പോള്‍, നമ്മള്‍ ഇയാളുടെ മലയാള സിനിമ കണ്ടതല്ലേ എന്ന തോന്നല്‍ ഉണ്ടാകും. ആ കാര്യത്തില്‍ ശരിക്കും ബോളിവുഡിനാണ് പരിമിതികള്‍ ഉള്ളത്.
അല്ലു അര്‍ജ്ജുന്റെ പുഷ്പ ഹിന്ദി പതിപ്പായി റിലീസ് ചെയ്യുമ്പോള്‍ അവര്‍ അതില്‍ ഓക്കെയാണ്. കാരണം അല്ലു അര്‍ജ്ജുന്റെ തെലുങ്ക് സിനിമകളും ബോളിവുഡ് കണ്ടിട്ടുള്ളത് ഹിന്ദിയിലേക്ക് പരിഭാഷപ്പെടുത്തിയതിന് ശേഷമായിരിക്കും.

ഇവിടുത്തെ കുഴപ്പം എന്തെന്നാല്‍ നമ്മള്‍ അവിടുത്തെ വലിയ താരങ്ങളുടെ സിനിമയെല്ലാം ഹിന്ദിയില്‍ തന്നെ കണ്ടിട്ടുണ്ട്. നാളെ ഒരു സിനിമയില്‍ അവര്‍ വന്ന് തമിഴോ മലയാളമോ സംസാരിക്കുമ്പോള്‍ നമുക്ക് അവരോട് ഒരു അകല്‍ച്ച തോന്നും. അത് സ്വാഭാവികമാണ്. ചിലത് അംഗീകരിക്കാനുള്ള ബുദ്ധിമുട്ടാണ്. അത് നൂറ് ശതമാനമുണ്ട്.’ പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു.